അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഭീഷണികൾ കേരളത്തിൽ വിലപ്പോകരുത്: കലാലയം സാംസ്കാരിക വേദി
Monday, July 24, 2017 6:55 AM IST
ജിദ്ദ: പ്രമുഖ എഴുത്തുകാരനായ കെ.പി രാമനുണ്ണിക്കുനേരെയും കേരളവർമ കോളേജ് അധ്യാപികയായ ദീപ നിശാന്തിനെതിരെയും ഉയർന്നു വന്ന ഭീഷണിയും വകവരുത്തുമെന്ന തരത്തിലുള്ള പ്രതികരണങ്ങളും കേരളത്തിൽ വിലപ്പോകരുതെന്ന് കലാലയം സാംസ്കാരിക വേദി പ്രസ്താവനയിൽ പറഞ്ഞു.

സൈബർ സാധ്യതകളെ ദുരുപയോഗം ചെയ്ത് രാജ്യത്ത് അപകടകരമായ രീതിയിൽ വർധിച്ചു കൊണ്ടിരിക്കുന്ന വിധ്വംസക പ്രവണതകൾക്കെതിരെ ഓരോ പൗര·ാരും ഉണർന്നു പ്രവർത്തിക്കണം. സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെയും തുറന്നു ഇടപെടുന്നവരെയും ഭീഷണിപ്പെടുത്തി വായടപ്പിക്കാനുള്ള ദുഷ്ട ശക്തികളുടെ ശ്രമം അപലപനീയവും നീചവുമാണ്. വിശ്വാസത്തിന്‍റെ മറവിൽ വിഭാഗീയത പരത്തുന്നവരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്പിൽ കൊണ്ടുവന്നു മാതൃകാപരമായി ശിക്ഷിച്ചു മഹത്തായ ഇന്ത്യൻ പാരന്പര്യത്തേയും കേരളീയ സാംസ്കാരിക തനിമനേയും സംരക്ഷിക്കാൻ അധികാരികൾ തയ്യാറാവണമെന്നും കലാലയം അഭിപ്രായപ്പെട്ടു.

അധികാരത്തിലിരിക്കുന്നവർക്കെതിരെ അപ്രിയമായതൊന്നും മിണ്ടരുതെന്ന ധാർഷ്ട്യം നിലനില്ക്കുന്നുണ്ട്. ഇതിനെതിരെ ജനങ്ങൾ ബോധവാ·ാരാവുകയും അതിക്രമങ്ങളെയും കയ്യേറ്റങ്ങളെയും എന്തു വിലകൊടുത്തും ചെറുത്ത് തോൽപിക്കാൻ മുന്നിട്ടിറങ്ങുകയും വേണം. സൈബർ സങ്കേതങ്ങളെ നിർമാണാത്മക പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിന് പകരം വിധ്വംസക പ്രവർത്തനങ്ങൾക്ക് വേണ്ടി വിനിയോഗിക്കുന്നതിനെതിരെ കടുത്ത നടപടിയെടുക്കാൻ സർക്കാർ തയ്യാറാകേണ്ടതുണ്ട്.

രാജ്യത്തിന്‍റെ പാരസ്പര്യം വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മതജാതിരാഷ്ട്രീയ വിഭാഗീയതകൾ മറന്ന് ഒന്നിച്ചുള്ള പ്രവർത്തനങ്ങളേ ഫലം കാണുകയുള്ളൂവെന്നും കലാലയം സാസ്കാരിക വേദി കൂട്ടിച്ചേർത്തു.അബ്ദുറഹ്മാൻ സഖാഫി ചെന്പ്രശ്ശേരി, ത്വൽഹത്ത് കൊളപ്പുറം, നൗഫൽ എറണാകുളം, നൗഫൽ കോടന്പുഴ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ