പ്രവാസി പുനരധിവാസത്തിന് നൂതന ആശയങ്ങൾ പങ്കുവച്ചു സവ വനിതാവേദി ടേബിൾ ടോക്ക് ശ്രദ്ധേയമായി
Wednesday, July 26, 2017 7:23 AM IST
ദമ്മാം: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ(സവ) കിഴക്കൻ പ്രവിശ്യ വനിതാവേദി പുനരധിവാസവും വനിതാ പങ്കാളിത്തവും എന്ന വിഷയത്തിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ വനിതാ സംഘടനാ പ്രധിനിതികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ടേബിൾ ടോക്ക് നൂതന ആശയങ്ങളുടെ പങ്കുവയ്ക്കലായി. സ്വദേശി വൽകരണത്തിന്‍റെ ത്വരിത പാതയിൽ പ്രവാസികളുടെ തിരിച്ചുപോക്കിനു ഒഴുക്ക് കൂടിയ സാഹചരിയത്തിലും പോറ്റിയ നാടിന്‍റെ മഹത്വം പറഞ്ഞാണ് ചർച്ചകൾ തുടങ്ങിയത്. കുടുംബത്തിൽ ജീവിത ചെലവുകൾ നിയന്ത്രിക്കാൻ സ്ത്രീകൾ മുൻകൈയെടുക്കണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

വിവിധ ഗൾഫ് രാജ്യങ്ങൾ ഓരോ വർഷവും നടപ്പിലാക്കുന്ന സ്വദേശിവത്കരണത്തിന്‍റെ തോത് ശതമാനക്കണക്കിൽ പ്രഖ്യാപിക്കുന്പോൾ സർക്കാരുകളും അനുബന്ധ ഏജൻസികളും ഇതൊന്നും ശ്രദ്ധിക്കുകയോ പഠനവിധേയമാക്കുകയോ ചെയ്യുന്നില്ല. അതതുരാജ്യങ്ങളുടെ ആഭ്യന്തര നയങ്ങളിൽ ഇടപെടുവാനോ തിരുത്താനോ മറ്റൊരു രാജ്യത്തിന് പരിമിതികൾ ഉണ്ടെങ്കിലും ഈ നയങ്ങൾക്കനുസരിച്ച് ക്രിയാത്മകമായി പുനരധിവാസ പ്രക്രിയകൾക്കും പുതിയ തൊഴിൽ മേഖലകളെ കുറിച്ചുള്ള ചർച്ചകൾക്കും നേരത്തെ തന്നെ നമുക്ക് തുടക്കം കുറിക്കാമായിരുന്നു. ഈയൊരു അവസ്ഥയിൽ സർക്കാരുകളുടെ സഹായം പ്രതീക്ഷിക്കാതെ പ്രവാസികൾ സ്വയം പുനരധിവാസ പദ്ധതികൾ കണ്ടെത്തേണ്ടത് ആവിശ്യമാണ്. ഈയൊരു ചിന്ത നമ്മുടെ കുടുംബ സദസുകളിലും തൊഴിലിടങ്ങളിലും എല്ലാം ചർച്ചകളായി തുടരേണ്ടതുണ്ട്. സ്ത്രീകളെ സംബന്ധിച്ച് ഗൾഫ് നാടുകളെ അപേക്ഷിച്ചു നാട്ടിൽ അതിവിശാലമായ ഒരു തൊഴിൽ മേഖലയാണുള്ളത്.

എന്നാൽ നമ്മൾക്ക് അത് കണ്ടെത്താനും ഫലപ്രതമായി ഉപയോഗിക്കാനും കഴിയുന്നില്ല. കഴിവിനും വിദ്യാഭ്യാസത്തിനും ഉതകുന്ന തരത്തിൽ കൃത്യമായ ആസുത്രണതോടെ കൂട്ടായും ഒറ്റയ്ക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങളെ കുറിച്ചുള്ള അറിവിന്‍റെയും മാർഗദർശനത്തിന്‍റെയും കുറവാണ് പലപ്പോഴും പ്രവാസി പുനരധിവാസത്തിൽ വനിതകൾക്ക് പങ്കാളികൾ ആകാൻ കഴിയാതെ പോകുന്നത്. ഈ കുറവ് പരിഹരിക്കാൻ ഉതകുന്ന തരത്തിലുള്ള ചർച്ചകൾ ഉരുത്തിരിഞ്ഞു വരേണ്ടതുണ്ടെന്ന് വിഷയം അവതരിപ്പിച്ചുകൊണ്ട് സവ വനിതാ വേദി ജോയിന്‍റ് കണ്‍വീനർ സിനി റിയാസ് പറഞ്ഞു.

സാജിത നൗഷാദ് മോഡറേറ്ററായിരുന്നു. സബിത നസീർ സ്വാഗതവും ഫാത്തിമ റിയാസ് നന്നിയും പറഞ്ഞു. വ്യവസായം വാണിജ്യം വിദ്യാഭ്യാസം എന്ന് തുടങ്ങി വീടുകളിൽ ഇരുന്ന് ചെയ്യാവുന്ന ചെറിയ ചെറിയ കൈതൊഴിലുകൾ വരെ ഒട്ടനവധി സാധ്യതാകൾ വിഷയമായ ചർച്ചയിൽ വിവിധ സംഘടനകളെ പ്രതിനിധികരിച്ചു ലീന ഉണ്ണികൃഷ്ണൻ, സിന്ധു ബിനു , ഷിജില ഹമീദ്, സനീജ സഗീർ, അഞ്ചു നിറാസ്, സൗമ്യ നവാസ്, നജ്മുന്നിസ്സ, സുബിന സിറാജ്, നൂറാ നിറാസ്, ആദ്ര ഉണ്ണി എന്നിവർ സംസാരിച്ചു.