പുനത്തിൽ കുഞ്ഞബ്ദുള്ളക്ക് ശ്രദ്ധാഞ്ജലിയായി ചില്ല സർഗവേദിയുടെ ഒത്തുചേരൽ
Saturday, November 18, 2017 7:26 AM IST
റിയാദ്: മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളക്ക് ശ്രദ്ധാഞ്ജലിയായി ചില്ല സർഗവേദിയുടെ ഒത്തുചേരൽ. "സർഗാത്മകതയുടെ മരുന്ന്' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടി റഫീഖ് പന്നിയങ്കര ഉദ്ഘാടനം ചെയ്തു. ലളിതവും അനാർഭാടവുമായ ആഖ്യാനഭാഷയിലൂടെ ഏറ്റവും സൂക്ഷ്മമായ അനുഭവാഖ്യാനങ്ങൾ സാധ്യമാക്കിയതാണ് പുനത്തിൽ കൃതികളെ വേറിട്ട് നിർത്തുന്നതെന്ന് റഫീഖ് പറഞ്ഞു. തുടർന്നു പുനത്തിലിന്‍റെ ബദൽ ജീവിതം എന്ന പുസ്തകത്തിന്‍റെ വായന റഫീഖ് നടത്തി.

തന്‍റെ ഗ്രാമത്തിന്‍റെ പ്രാക്തന സൗന്ദര്യം ആവിഷ്കരിച്ച പുനത്തിലിന്‍റെ നോവൽ ഭസ്മാരകശിലകൾ’ കാലങ്ങൾ അതിജീവിജീവിക്കുമെന്ന് പുസ്തകാസ്വാദനം നടത്തിക്കൊണ്ട് ഇഖ്ബാൽ കൊടുങ്ങല്ലൂർ പറഞ്ഞു. നോവലിലെ അധഃസ്ഥിതരും നിർധനരുമായ കഥാപാത്രങ്ങൾ പുനത്തിലിന്‍റെ മനുഷ്യോ·ുഖമായ രാഷ്ട്രീയബോധത്തിന് അടിവരയിടുന്നവരാണെന്നും മനുഷ്യന്‍റെ ഇരുവശങ്ങളെ കാണുന്പോൾത്തന്നെ ചെറുന·കളിലും പുനത്തിൽ വിശ്വസിക്കുന്നുണ്ടെന്ന് നോവലിലെ ഫ്യൂഡൽ കർത്തൃത്വമായെത്തുന്ന പൂക്കോയത്തങ്ങളുടെ കഥാപാത്രത്തെ സൂചിപ്പിച്ചുകൊണ്ട് ഇഖ്ബാൽ അഭിപ്രായപ്പെട്ടു.

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ എന്‍റെ പ്രിയപ്പെട്ട കഥകൾ എന്ന കഥാസമാഹാരം പ്രിയ സന്തോഷും പുനത്തിലിന്‍റെ ആത്മകഥ നഷ്ടജാതകം ആർ. മുരളീധരനും അവതരിപ്പിച്ചു.

സരളതീക്ഷ്ണമായ ഭാഷകൊണ്ട് കേരളീയ വായനാസമൂഹത്തെ ആകർഷിക്കാൻ പുനത്തിലിനായി എന്നും എഴുത്തിന്‍റെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ച് സാഹിത്യ ലോകത്ത് തന്‍റെതായ സ്ഥാനം കണ്ടെത്താൻ പുനത്തിലിന് സാധിച്ചുവെന്നു തുടർന്നു നടന്ന ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. സർഗസംവാദത്തിന് ബീന തുടക്കം കുറിച്ചു. മുഹമ്മദ് നജാത്തി, സബീന എം സാലി, അബ്ദുൾലത്തീഫ് മുണ്ടരി, അഖിൽ ഫൈസൽ, നജ്മ നൗഷാദ്, പ്രിയ, മുരളീധരൻ, നൗഷാദ് കോർമത്ത് എന്നിവർ സംസാരിച്ചു.