ദമാം: ഇന്ത്യൻ സോഷ്യൽ ഫോറം നടത്തുന്ന ഫാഷിസത്തെ ചെറുക്കുക, ജനാധിപത്യം സംരക്ഷിക്കുക കാന്പയിന്റെ ഭാഗമായി ദമാം ഈസ്റ്റ്, സിറ്റി ബ്ലോക്കുകൾ സംയുക്തമായി ടേബിൾ ടോക്ക് സംഘടിപ്പിച്ചു.
രാജ്യം നേരിടുന്ന അതീവ ഗുരുതരമായ ഭീഷണിയായി സംഘപരിവാര ഫാഷിസം മാറിയതായി ചർച്ചയിൽ വിലയിരുത്തി. വസ്തുതകൾക്കോ, നീതിബോധത്തിനോ യാതൊരു വിലയും കൽപ്പിക്കാത്ത നിലയിലാണ് ഭരണം മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ഭരണഘടന ഒരു വികൃത സൃഷ്ടിയാണെന്ന് പരാമർശിക്കപ്പെട്ട വിചാരധാര വേദഗ്രന്ഥമാക്കിയവരാണ് ഇന്നത്തെ ഭരണാധികാരികൾ. എതിർ ശബ്ദങ്ങളെ എന്നും അസഹിഷ്ണുതയോടെ മാത്രം കാണുകയും അത്തരം വ്യക്തിത്വങ്ങളെ ഇല്ലായ്മ ചെയ്യുകയുമാണ്. അതിന്റെ അവസാന ഇരകളാണ് കൽബുർഗിയും ധബോൽക്കറും ഗോവിന്ദ് പൻസാരെയും ഗൗരി ലങ്കേഷും കുരീപ്പുഴ ശ്രീകുമാറുമെല്ലാം. സാധാരണക്കാരന് പട്ടിണിയാണെങ്കിൽ പോലും സ്വന്തം കൂരകളിൽ സമാധാനമായി അന്തിയുറങ്ങാൻ കഴിയാതായിരിക്കുന്നു. ഭക്ഷണത്തിന്റെ പേരിലും വേഷവിധാനങ്ങളുടെ പേരിലും അചാരാനുഷ്ഠാനങ്ങളുടെ പേരിലും മനുഷ്യർ ക്രൂര പീഢനങ്ങൾക്കും കൊലപാതകകൾക്കും വിധേയമാക്കപ്പെടുന്നു.
പ്രവിശ്യയിലെ രാഷ്ട്രീയ, മാധ്യമ, സാമൂഹിക മേഖലകളിലെ പ്രമുഖരായ ജമാൽ വില്ല്യാപ്പള്ളി, ബിജു വർക്കി (നവയുഗം), പി.ടി അലവി (ജീവൻ ടിവി), അഷ്റഫ് ആളത്ത് (ചന്ദ്രിക), അബ്ദുൽ അലി കളത്തിങ്കൽ (ഗൾഫ് തേജസ്), സിറാജുദ്ദീൻ (ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം), അബ്ദുന്നാസിർ ഒടുങ്ങാട്ട് (ചെറുവാടി കൂട്ടായ്മ), റഷീദ് (ഐഎംസിസി), അസ്ലം കൊളക്കോടൻ (കീഴുപറന്പ് കൂട്ടായ്മ) പങ്കെടുത്തു. സോഷ്യൽ ഫോറം കേരള ഘടകം ആക്ടംഗ് പ്രസിഡന്റ് നാസർ കൊടുവള്ളി മോഡറേറ്ററായിരുന്നു. ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ സാബിത്ത് പള്ളിമുക്ക് സ്വാഗതവും മൻസൂർ ആലങ്കോട് നന്ദിയും പറഞ്ഞു. അലി മാങ്ങാട്ടൂർ, അഷ്കർ വടകര, സജാദ് ആറ്റിങ്ങൽ നേതൃത്വം നൽകി.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം