സൗദിയിൽ ഒരു വിഭാഗം നഴ്സുമാർ പിരിച്ചുവിടൽ ഭീഷണിയിൽ
Friday, April 27, 2018 12:10 AM IST
ജിദ്ദ: നഴ്സിംഗ് യോഗ്യത സംബന്ധിച്ച് സൗദി ഗവണ്‍മെന്‍റിന്‍റെ പുതിയ നയം ഈ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികളടക്കമുള്ള ഒരു വിഭാഗം നഴ്സുമാർ പിരിച്ചുവിടൽ ഭീഷണിയിലാണ്.

ഡിപ്ലമോ ഇൻ ജനറൽ നഴ്സിംഗ് (ജിഎൻഎം) സർട്ടിഫിക്കറ്റ് ഉള്ളവർക്കു മാത്രമേ ഇനിമുതൽ വർക്ക് പെർമിറ്റ് കൊടുക്കുകയുള്ളൂ എന്ന ആരോഗ്യമന്ത്രാലയത്തിന്‍റെ നിലപാടാണ് ആശങ്ക ഉളവാക്കിയിരിക്കുന്നത്. നിലവിൽ 2005 നു മുന്പു പാസായവരുടെ സർട്ടിഫിക്കറ്റിൽ മാത്രമേ ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് എന്ന് എഴുതിയിട്ടുള്ളൂ, അവർക്കുമാത്രമേ ഇനിമുതൽ അംഗീകാരം നൽകു എന്ന നിലപാടാണ് സൗദി ആരോഗ്യ മന്ത്രലയം സ്വീകരിച്ചിട്ടുള്ളത്.

പുതിയ പ്രതിസന്ധി നവോദയ ഇടപെടൽ മൂലം കേരള നഴ്സിംഗ് അസോസിയേഷൻ, കേരള മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അനൂകൂലമായ ഇടപെടൽ ഉണ്ടാകും എന്നറിയിച്ചിട്ടുണ്ട് .

രാജു എബ്രഹാം എംഎൽഎയുടെ നേതൃത്വത്തിൽ വിഷയം കേന്ദ്ര മന്ത്രി സുഷമസ്വരാജിനെയും അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ സൗദി ആരോഗ്യ മന്ത്രലയവുമായി ബന്ധപെട്ടു നടപടികൾ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു നവോദയ പ്രസിഡന്‍റ് ഷിബു തിരുവനന്തപുരം , രക്ഷാധികാരി വി.കെ റൗഫ് , നഴ്സിംഗ് പ്രധിനിധികളായ സുശീല കോർത്ത് , അനിത കൃഷ്ണ തുടങ്ങിയവർ ഇന്ത്യൻ കോണ്‍സൽ ജനറൽ നൂർ റഹ്മാൻ ഷേക്ക് മായി ചർച്ചനടത്തി.

റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ