റിയാദ്: കഥയുടെ വായനാനുഭവം സിനിമയിൽ എങ്ങിനെ പ്രതിഫലിപ്പിക്കുന്നു എന്നറിയാനുള്ള അവസരമായി ചില്ല സർഗവേദിയുടെ ഒത്തുചേരൽ. ബ്രസീലിയൻ എഴുത്തുകാരൻ ജോണ് ഗിമറസ് റോസയുടെ വിഖ്യാതമായ കഥയെ ആസ്പദമാക്കി ഫൗസിയ ഫാത്തിമ സംവിധാനം ചെയ്ത നദിയുടെ മൂന്നാംകര എന്ന സിനിമയുടെ ജിസിസിയിലെ ആദ്യ പ്രദർശനവും ചർച്ചയുമായിരുന്നു ചില്ല റിയാദിൽ സംഘടിപ്പിച്ചത്.
ചങ്ങനാശേരി എസ്ജെസിസി ക്യാന്പസിലെ എംഎ സിനിമ ടിവി വിദ്യാർഥികൾക്കുള്ള പ്രോജക്ട് സിനിമ എന്ന നിലയിൽ ചെയ്ത സിനിമയുടെ ഛായാഗ്രഹണവും തിരക്കഥയും ഫൗസിയ ഫാത്തിമയുടേതാണ്. പ്രദീപ് ചെറിയാൻ എഡിറ്റിംഗും സംഗീതവും നിർവഹിച്ചു. ജയപാലൻ, സജിതാ മഠത്തിൽ, സനൽ അമൻ, കാണി കണ്മണി, അബിൻ അപ്പച്ചേരിൽ എന്നിവരാണ് അഭിനേതാക്കൾ.
വിവിധ പുസ്തകങ്ങളുടെ ആസ്വാദനത്തോടെ ആരംഭിച്ച പ്രതിമാസ പരിപാടി ഹാർപർ ലീയുടെ പുലിറ്റ്സർ പുരസ്കാരം നേടിയ റ്റു കിൽ എ മോക്കിംഗ് ബേർഡ് എന്ന നോവൽ അവതരിപ്പിച്ചുകൊണ്ട് അമൃത സുരേഷ് ഉദ്ഘാടനം ചെയ്തു. അഖിൽ ഫൈസൽ (ഖലീൽ ജിബ്രാന്റെ ദ പ്രോഫറ്റ്), വിപിൻ (ആന്ദ്രെ ഗോർസിന്റെ ഇക്കോളജി രാഷ്ട്രീയം തന്നെ), ഇഖ്ബാൽ കൊടുങ്ങല്ലൂർ (ഷൗക്കത്ത് രചിച്ച കബീർ ജീവിതത്തിലേക്ക് ഒരു ഹൃദയവഴി), ഡാർളി തോമസ് (പി എഫ് മാത്യൂസിന്റെ ചാവുനിലം ) എന്നീ പുസ്തകകങ്ങളുടെ ആസ്വാദനം നടത്തി. എം ഫൈസൽ, ജയചന്ദ്രൻ നെരുവന്പ്രം, അനിത നസീം, ലീന സുരേഷ്, സിജിൻ കൂവള്ളൂർ, അബ്ദുല്ലത്തീഫ് മുണ്ടരി, കൊന്പൻ മൂസ, അബ്ദുൽ റഹീം സാന്പ്രിക്കൽ, നൗഷാദ് കോർമത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ