മാസിഡോണിയ ഇനി മുതൽ വടക്കൻ മാസിഡോണിയ
Tuesday, June 19, 2018 9:19 PM IST
സ്കോപ്യ: മാസിഡോണിയ ഇനി മുതൽ വടക്കൻ മാസിഡോണിയ എന്നറിയപ്പെടും. ഗ്രീസുമായി പതിനേഴു വർഷമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. ഗ്രീസിന്‍റെ വടക്കൻ പ്രവിശ്യയുടെ പേരും മാസിഡോണിയ എന്നാണ്. അതിനാലാണ് ആ പേര് ഉപയോഗിക്കുന്നതിനെതിരെ മാസിഡോണിയയും ഗ്രീസും തമ്മിൽ തർക്കം നിലനിന്നത്.

തെക്ക്-കിഴക്കൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ് മാസിഡോണിയ. വടക്ക് സെർബിയ, കൊസോവോ, പടിഞ്ഞാറ് അൽബേനിയ, തെക്ക് ഗ്രീസ്, കിഴക്ക് ബൾഗേറിയ എന്നിവയുമായി അതിർത്തിപങ്കിടുന്നു.

ഇതു സംബന്ധിച്ച കരാറിൽ ഗ്രീക്ക് -മാസിഡോണിയൻ വിദേശകാര്യ മന്ത്രിമാരായ നികോസ് കോട്യാസ്, നികോള ദിമിത്രോവ് എന്നിവർ ഒപ്പുവച്ചു.

അനിവാര്യവും ചരിത്രപരവുമായ തീരുമാനമെന്നാണ് പുതിയ നടപടിയെ ഗ്രീക്ക് പ്രധാനമന്ത്രി അലക്സി സിപ്രാസ് പ്രതികരിച്ചത്. മാസിഡോണിയയുടെ പേര് മാറ്റണമെന്നത് ഗ്രീസിന്‍റെ കാലങ്ങളായുള്ള ആവശ്യമാണ്.

കരാറിന് മാസിഡോണിയൻ പാർലമന്‍റിന്‍റെ അംഗീകാരം വേണം. പാർലമെന്‍റ് അംഗീകരിച്ചാൽ രാജ്യത്ത് ഇക്കാര്യത്തിൽ ഹിതപരിശോധനയും നടക്കും.

ജനങ്ങൾ അംഗീകരിച്ചാൽ പേരുമാറ്റുന്നതിനായി ഭരണഘടന ഭേദഗതി കൊണ്ടുവരും. പരാജയപ്പെട്ടാൽ വീണ്ടും പാർലമെന്‍റിൽ വോട്ടെടുപ്പ് നടക്കും. പേരുമാറ്റുന്നതിന് മാസിഡോണിയൻ പ്രസിഡന്‍റ് ജോർജ് ഇവാനോവ് എതിരുനിന്നതോടെയാണ് പ്രശ്നം കൂടുതൽ രൂക്ഷമായത്. ശനിയാഴ്ച സമാനവിഷയത്തിൽ ഗ്രീസ് പാർലമെന്‍റിൽ അവതരിപ്പിച്ച അവിശ്വാസപ്രമേയം പ്രധാനമന്ത്രി സിപ്രാസ് മറികടന്നിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ