ദ്രുതകര്‍മസേനയ്ക്കു രൂപം നല്‍കാന്‍ ആഫ്രിക്കന്‍ നേതാക്കളുടെ തീരുമാനം
Tuesday, May 28, 2013 8:30 AM IST
ആഡിസ്അബാബ: ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി മിലിട്ടറി റാപ്പിഡ് റിയാക്ഷന്‍ സേന രൂപീകരിക്കാന്‍ ആഫ്രിക്കന്‍ യൂണിയന്‍ നേതാക്കളുടെ ഉച്ചകോടി തീരുമാനിച്ചു. എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയില്‍ നടന്നുവരുന്ന ഉച്ചകോടിയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

സുരക്ഷയ്ക്ക് ഭൂഖണ്ഡത്തിനു പുറത്തുനിന്നുള്ള സേനകളുടെ സഹായവും ഫണ്ടും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. മാരകരോഗങ്ങള്‍ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ തേടി ജൂലൈ 15ന് നൈജീരിയയില്‍ പ്രത്യേക ഉച്ചകോടി ചേരാനും തീരുമാനമായി. എയ്ഡ്സ്, മലേറിയ, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ നിയന്ത്രിക്കാനുള്ള വഴി തേടിയാണ് ഉച്ചകോടി. ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളില്‍ വിമതപ്രശ്നവും തീവ്രവാദവും സംഘര്‍ഷങ്ങളും തുടര്‍ക്കഥയായിരിക്കുന്ന സാഹചര്യത്തില്‍ സ്വന്തമായി ഇവയെ പ്രതിരോധിക്കാന്‍ സ്വന്തം സേന വേണമെന്ന ആവശ്യം കഴിഞ്ഞ പത്തുവര്‍ഷംമുമ്പ് ഉയര്‍ന്നു തുടങ്ങിയതാണ്.

എന്നാല്‍, മേഖലയിലെ പ്രമുഖ രാജ്യമായ ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഈ ആശയത്തോട് തണുപ്പന്‍ പ്രതികരണമാണ് ഉണ്ടായത്.

ഇതു ഏറെ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള ഈ ദ്രുതകര്‍മസേനയിലേക്ക് ഓരോ അംഗരാജ്യങ്ങളും സേനാംഗങ്ങളെ വിട്ടുനല്‍കും. ആയുധങ്ങളും ചെലവിനാവശ്യമായ ഫണ്ടും അംഗരാജ്യങ്ങള്‍ നല്‍കും. ആഫ്രിക്കയുടെ പ്രശ്നങ്ങള്‍ക്ക് ആഫ്രിക്കയുടേതായ പരിഹാരം എന്ന ഉദ്ദേശത്തോടെയാണ് ദ്രുതകര്‍മസേനയ്ക്കു രൂപം നല്‍കുന്നതെന്ന് ഉച്ചകോടിയില്‍ അവതരിപ്പിച്ച പ്രമേയം പറയുന്നു.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഇപ്പോള്‍ യുഎന്നും പാശ്ചാത്യരാജ്യങ്ങളും സജീവ ഇടപെടല്‍ നടത്തുന്നുണ്ട്. ഗിനിയ-ബിസാവുവിലും മാലിയിലും ഭരണഅട്ടിമറിയുണ്ടായപ്പോഴും മാലിയിലും നൈജീരിയയിലും ഇസ്ലാമിസ്റ് തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിട്ടപ്പോഴും കിഴക്കന്‍ കോംഗോയിലും സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്കിലും വിമതര്‍ പ്രശ്നം സൃഷ്ടിച്ചപ്പോഴും യുഎന്‍ സമാധാന സേനയാണ് രംഗത്തെത്തിയത്. മാലിയില്‍ ഇസ്ലാമിസ്റ് ഭീകരര്‍ക്കെതിരേ ഫ്രഞ്ചുസൈന്യം ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്.