ബൈന്ദൂര്‍ സംഭവം: പ്രതികളെക്കുറിച്ചു സൂചനയില്ല
Wednesday, July 23, 2014 7:38 AM IST
കുന്ദാപുരം: ബൈന്ദൂരിനടുത്ത് ആലന്ദൂരില്‍ പിയുസി വിദ്യാര്‍ഥിനിയായ രത്ന കോത്താരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല. കോളജ് വിട്ട് വീട്ടിലേക്കു വരവെ കാണാതായി മൂന്നു ദിവസങ്ങള്‍ക്കുശേഷം കഴിഞ്ഞ 12നാണ് പ്രദേശത്തെ വനത്തില്‍ മൃതദേഹം കണ്െടത്തിയത്. സംഭവസ്ഥലത്തെത്തി ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് പോലീസിന് ഇനിയും വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. അന്വേഷണം വൈകുന്നതില്‍ പ്രതിഷേധിച്ച് ഉപ്പുണ്ഡയിലെയും ബൈന്ദൂരിലെയും നാട്ടുകാര്‍ ഇന്നലെ മാര്‍ച്ച് നടത്തി. ഉപ്പുണ്ഡയില്‍നിന്നും ബൈന്ദൂര്‍ വഴി സിഐ ഓഫീസിലേക്കു നടത്തിയ മാര്‍ച്ചില്‍ വിദ്യാര്‍ഥികളും വ്യാപാരികളും നാട്ടുകാരും അണിനിരന്നു. സിഐ സുദര്‍ശന് പ്രതിഷേധക്കാര്‍ നിവേദനവും നല്‍കി.

സത്യം എത്രയും പെട്ടെന്ന് പുറത്തുകൊണ്ടുവരണമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും നിവേദനത്തില്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.