മലയാളി വിദ്യാര്‍ഥി യുകെയില്‍ നദിയില്‍ വീണ് മരിച്ചു
Friday, July 25, 2014 12:19 AM IST
കേംബ്രിഡ്ജ്ഷെയര്‍: യുകെയില്‍ മലയാളി ദമ്പതികളുടെ മകന്‍ നദിയില്‍ വീണു മരിച്ചു. പീറ്റര്‍ബറോയ്ക്ക് സമീപമുള്ള ഹണ്ടിംഗ്ടണിലെ ഗ്രേറ്റ് ഔസ് നദിയില്‍ കുളിക്കാനിറങ്ങി കാണാതായ മലയാളി വിദ്യാര്‍ഥി റോണിയുടെ (14) മൃതദേഹമാണ് കണ്െടത്തിയത്. മുങ്ങല്‍ വിദഗ്ധരും പോലീസും ഹെലികോപ്ടര്‍ പോലീസും ആംബുലന്‍സും അടക്കമുള്ള വന്‍ സംഘം നടത്തിയ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്െടത്തിയത്. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെ കാണാതായ കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് കണ്െടത്തിയത്.

പീറ്റര്‍ബറോയ്ക്കു സമീപമുള്ള ഹണ്ടിംഗ്ടണിലൂടെ ഒഴുകുന്ന ഗ്രേറ്റ് ഔസ് നദിയില്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതാണ് റോണി. പാക്കിസ്ഥാന്‍ വംശജനും ഇംഗ്ളീഷ് വംശജനുമായിരുന്നു ഒപ്പമുണ്ടായിരുന്നത്.

പീറ്റര്‍ബറോയ്ക്കു സമീപമുള്ള ഹണ്ടിംഗ്ടണില്‍ കുടുംബസമേതം താമസിക്കുന്ന റോയി- ലിസി ദമ്പതികളുടെ മകനാണ്. ആലപ്പുഴ എടത്വയ്ക്ക് സമീപം തലവടി സ്വദേശിയാണ് റോയി. യുകെ മലയാളികള്‍ക്കിടയില്‍ ഏറെ സുപരിചിതനും കുട്ടനാട് സംഗമത്തിന്റെ സജീവ അംഗവുമാണ് റോയി.

അതേസമയം, കുട്ടി നദിയില്‍ വീണതു സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. വലിയ ഒഴുക്കും ആഴവുമില്ലാത്ത ഭാഗത്താണ് കുട്ടിയെ കാണാതായത്. നല്ല കാലാവസ്ഥ ആയതിനാല്‍ നിരവധി പേര്‍ സമീപമുള്ള ഗ്രൌണ്ടില്‍ കളിക്കുന്നുണ്ടായിരുന്നു. അതിനിടെ ഒരു കുട്ടിക്ക് മാത്രം അപകടം സംഭവിക്കുന്നത് എങ്ങനെയെന്നുള്ള ചോദ്യമാണ് സമീപത്തുള്ള മലയാളികള്‍ ഉയര്‍ത്തുന്നത്. ഹാര്‍ട്ട്ഫോര്‍ഡിലാണ് അപകടം നടന്നത്. നിരവധി കുട്ടികളുടെ സ്ഥിരം സങ്കേതമാണിത്. വ്യാഴാഴ്ച താപനില 27 ഡിഗ്രിയിലേക്ക് ഉയര്‍ന്നതും സ്കൂള്‍ ഹോളിഡേ തുടങ്ങിയതിനാലും ഇവിടെ വന്‍ തിരക്കായിരുന്നതായി പറയപ്പെടുന്നു. ഉച്ചകഴിഞ്ഞ് 3.40നാണ് ദുരന്തം സംബന്ധിച്ച് എമര്‍ജന്‍സിയിലേക്ക് വിളി എത്തിയത്. ഗ്രേറ്റ് ഔസ് നദിയുടെ ഹാര്‍ട്ട്ഫോര്‍ഡ് ഭാഗത്ത് കുട്ടി വെള്ളത്തില്‍ വീണെന്നായിരുന്നു സന്ദേശം. ഉടന്‍തന്നെ പോലീസും ഫയര്‍ സര്‍വീസും ആംബുലന്‍സും റെസ്ക്യൂ ഹെലികോപ്ടറും തിരച്ചില്‍ ബോട്ടുകളും വെള്ളത്തിനടിയിലെ തിരച്ചിലില്‍ വൈദഗ്ധ്യം നേടിയിട്ടുള്ള സ്പാര്‍ട്ടന്‍ റെസ്ക്യൂവും അടക്കമുള്ള സന്നാഹങ്ങള്‍ കുതിച്ചെത്തി.

എമര്‍ജന്‍സി ചാരിറ്റിയായ മാഗ്പാസും കേംബ്രിഡ്ജ് സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ എന്നിവരും സ്ഥലത്തേക്ക് ഉടന്‍ പാഞ്ഞെത്തിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. എട്ടോളം പോലീസ് വാഹനങ്ങളാണ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ സര്‍വ സന്നാഹത്തോടെയുള്ള തെരച്ചില്‍ തുടങ്ങിയെങ്കിലും രാത്രി വൈകിയിട്ടും കുട്ടിയെക്കുറിച്ചുള്ള ഒരു വിവരവും ലഭിച്ചില്ല. വെള്ളത്തിലേക്ക് ചാടിയ കുട്ടിക്ക് കരയിലേക്ക് തിരിച്ചു കയറാന്‍ കഴിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍