ഭീഷണി: കെഎച്ച്എന്‍എ ശക്തമായി പ്രതിക്ഷേധിച്ചു
Saturday, October 18, 2014 3:19 AM IST
ഷിക്കാഗോ: വിര്‍ജീനിയയിലെ ആഷ്ബേണില്‍ ഹിന്ദു സമൂഹത്തിനെതിരേ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതിനെതിരേ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ശക്തമായി പ്രതിക്ഷേധിച്ചു. ഇവിടെ ഹിന്ദുക്കള്‍ പാടില്ല എന്ന ചുവരെഴുത്തുകളാണ് പലയിടങ്ങളിലായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോസ്ബൈ റേഞ്ചേഴ്സിന്റെ വിധിയാണിതെന്നും ചുവരെഴുത്തുകളിലുണ്ട്.

സ്ഥലം അധികാരികള്‍ വിളിച്ചുകൂട്ടിയ ജനങ്ങളുടേയും പ്രതിനിധികളുടേയും സമ്മേളനത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സ്റേറ്റ് റെപ്രസന്റേറ്റീവ് ഡേവിഡ് റെംദാന്‍ പറഞ്ഞു. കെ.എച്ച്.എന്‍.എയെ പ്രതിനിധീകരിച്ച് ട്രസ്റി മെമ്പര്‍ രതീഷ് നായരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. പോലീസിന്റേയും മറ്റ് അധികാരികളുടേയും ഈ വിഷയത്തിലുള്ള സമീപനം വളരെ തൃപ്തികരമാണെന്ന് രതീഷ് നായര്‍ പറഞ്ഞു.

കെ.എച്ച്.എന്‍.എ ഡയറക്ടര്‍ബോര്‍ഡും, ട്രസ്റി ബോര്‍ഡും ഒന്നടങ്കം ശക്തമായി അപലപിച്ചു. മതവികാരത്തെ ചൊടിപ്പിക്കുന്ന പ്രവര്‍ത്തികള്‍ ആര് ചെയ്താലും അവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രസിഡന്റ് ടി.എന്‍. നായരും, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായരും ഒരു സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സതീശന്‍ നായര്‍ ഒരു പത്രക്കുറിപ്പൂലൂടെ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം