ക്രെഡിറ്റ് കാര്‍ഡ് സെക്യൂരിറ്റി വര്‍ധിപ്പിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒബാമ ഒപ്പുവച്ചു
Saturday, October 18, 2014 8:23 AM IST
വാഷിംഗ്ടണ്‍: അമേരിക്കയിലെ ടാര്‍ജറ്റ്, ജെ.പി. മോര്‍ഗന്‍, ഹോം ഡിപ്പോ തുടങ്ങിയ വലിയ കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡ് രഹസ്യങ്ങള്‍ ചോര്‍ന്നത് വിവാദമായിരിക്കെ ക്രെഡിറ്റ് കാര്‍ഡ് സെക്യൂരിറ്റി വര്‍ധിപ്പിക്കുന്നതിനുളള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ബറാക് ഒബാമ ഒപ്പുവച്ചു.

കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ബ്യൂറോയില്‍ തിങ്ങിനിറഞ്ഞ പത്രപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഉത്തരവില്‍ ഒപ്പിട്ടത്. ഒബാമയുടെ ക്രെഡിറ്റ് കാര്‍ഡ് കഴിഞ്ഞ മാസം മല്‍ഹാട്ടന്‍ റസ്ററന്റില്‍ നിരാകരിച്ച സംഭവം പ്രസിഡന്റ് വിവരിച്ചു.

ന്യൂയോര്‍ക്കില്‍ ജനറല്‍ അസംബ്ളിക്കിടയില്‍ ഡിന്നര്‍ കഴിച്ചതിനുശേഷം ക്രെഡിറ്റ് കാര്‍ഡ് നല്‍കിയപ്പോഴായിരുന്നു നിരാകരിക്കപ്പെട്ടത് എന്ന പ്രസിഡന്റിന്റെ പ്രസ്താവന കൂടിയിരുന്നവര്‍ക്ക് കൌതുകകരമായിരുന്നു.

കമ്പനികള്‍ സ്വന്തമായി വിതരണം ചെയ്യുന്ന ക്രെഡിറ്റ് കാര്‍ഡുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്െടന്നും കസ്റ്റമര്‍ പ്രൊട്ടക്ഷനായിരിക്കണം മുഖ്യസ്ഥാനം നല്‍കേണ്ടതെന്നും പ്രസിഡന്റ് ഓര്‍മിപ്പിച്ചു.

യുഎസ് കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ഓര്‍ഡര്‍ അംഗീകരിക്കണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി. ജനുവരി മുതല്‍ ക്രെഡിറ്റ് കാര്‍ഡുകളില്‍ മൈക്രോ ചിപ്സും പിന്‍നമ്പറും ഉപയോഗിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍