ക്രിസ്മസിന് പ്രദര്‍ശനത്തിന് തയറാക്കിയ ചിത്രം ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് മാറ്റിവച്ചു
Thursday, December 18, 2014 8:00 AM IST
ന്യൂയോര്‍ക്ക്: ക്രിസ്മസ് ദിനത്തില്‍ പ്രദര്‍ശനത്തിന് തയാറാക്കിയ സോണി പിക്ച്ചേഴ്സ് എന്റര്‍ടെയ്ന്‍മെന്റ് 'ദി ഇന്റര്‍വ്യു' എന്ന ചിത്രം രാജ്യാന്തര ഭീകര ഭീഷണിയെ തുടര്‍ന്ന് അനിശ്ചിതമായി മാറ്റിവച്ചു.

റീഗല്‍, എംഎംസി, സൈന്‍ മാര്‍ക്ക് തുടങ്ങിയ രാജ്യത്തെ വന്‍കിട പ്രദര്‍ശന ശാലകളില്‍ റിലീസു ചെയ്യുന്നതിനു തയാറാക്കിയ നോര്‍ത്ത് കൊറിയന്‍ ഏകാധിപതി കിം ജോംഗിനെതിരെ ജൂണില്‍ നടന്ന വധശ്രമത്തെ ആസ്ഥാനമാക്കി സേത്ത് റോജര്‍ , ഇയാന്‍ ഗോള്‍സ ബര്‍ഗ എന്നിവര്‍ സംവിധാനം ചെയ്ത ദി ഇന്റര്‍വ്യു ഇനിയൊരറിയിപ്പു ഉണ്ടാകുന്നതുവരെ പ്രദര്‍ശിപ്പിക്കുന്നതല്ലെന്ന് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു.

സിനിമ, പ്രദര്‍ശിപ്പിച്ചാല്‍ സൈബര്‍ ആക്രമണം ഉള്‍പ്പെടെയുള്ള ആക്രമണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന ഭീഷണിയാണ് സിനിമയുടെ പ്രദര്‍ശനം മാറ്റിവയ്ക്കാനിടയാക്കിയത്.

ന്യൂയോര്‍ക്ക് ആസ്ഥാനമായ ബൊടൈ സിനിമ പ്രദര്‍ശനശാല ശൃംഖലയില്‍പ്പെട്ട അമ്പത്തിയഞ്ചു മൂവി തിയറ്ററുകളിലെ 350 സ്ക്രീനുകള്‍ ഉള്‍പ്പെടെ 41 സംസ്ഥാനങ്ങളിലായ 2917 സ്ക്രീനുകളിലെ പ്രദര്‍ശനമാണ് മാറ്റിവച്ചിരിക്കുന്നത്. മില്യണ്‍ കണക്കിനു ഡോളര്‍ ചിലവഴിച്ചു നിര്‍മിച്ച ചിത്രം ക്രിസ്മസിന് റീലിസാകുമെന്ന കരുതിയിരുന്ന സിനിമാപ്രേമികള്‍ നിരാശയിലാണ്. ഭീഷണിക്ക് പുറകില്‍ നോര്‍ത്ത് കൊറിയന്‍ ഭരണകൂടമാണെന്നുള്ള സംശയത്തില്‍ എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍