റോഡിന് കുറുകെ കടന്ന താറാവിനെ രക്ഷിക്കാന്‍ ശ്രമിച്ച യുവതിക്ക് ജയില്‍ ശിക്ഷ
Friday, December 19, 2014 10:04 AM IST
മോണ്‍ട്രിയല്‍ (കാനഡ): റോഡിന് കുറുകെ കടന്ന താറാവിനെ രക്ഷിക്കാന്‍ ശ്രമിച്ച യുവതിക്ക് ജയില്‍ ശിക്ഷ വിധിച്ചു. 2010 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൈവേയിലൂടെ അതിവേഗം കാറോടിച്ചു പോയ എമ്മ എന്ന 26 കാരിയുടെ ശ്രദ്ധയില്‍പെട്ടത് ഒരു കൂട്ടം താറാവുകള്‍ റോഡ് കുറുകെ കടക്കാന്‍ ശ്രമിക്കുന്നത്. കാര്‍ നിര്‍ത്തിയില്ലെങ്കില്‍ താറാവുകള്‍ കാറിനടിയില്‍പ്പെട്ടു ചാകാന്‍ സാധ്യതയുണ്ട്. ഒരു നിമിഷം ആലോചിച്ചതിനുശേഷം ബ്രേക്കിട്ടു പെട്ടെന്ന് വാഹനം നിര്‍ത്തി. താറാവുകള്‍ റോഡ് കുറുകെ കടക്കുന്നതു നോക്കി കാറില്‍ നിന്നു പുറത്തിറങ്ങി റോഡിന്റെ ഇടതുവശത്തേക്കു മാറി നിന്നു. പിന്നില്‍ നിന്നും പാഞ്ഞു വന്ന ബൈക്ക് നിര്‍ത്തിയിട്ടിരികുന്ന കാറിനു പുറകില്‍ ഇടിച്ച് യാത്രക്കാരായിരുന്ന 50 വയസുളള പിതാവും, 16 വയസുളള മകളും തല്‍ഷണം മരിച്ചു.

അലക്ഷ്യമായി വാഹനം റോഡില്‍ നിര്‍ത്തി മറ്റൊരു വാഹനം പുറകില്‍ ഇടിച്ചു രണ്ടു പേര്‍ മരിക്കാനിടയായ സംഭവത്തില്‍ എമ്മ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു നിയമജ്ഞര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ കേസിന് പ്രത്യേക പരിഗണന നല്‍കി ശിക്ഷ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ജനങ്ങള്‍ ഒപ്പിട്ട് ഒരു പെറ്റീഷന്‍ സമര്‍പ്പിച്ചിരുന്നു.

ഇത് പരിഗണിച്ച കോടതി പ്രതിയെ 90 ദിവസത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. പത്തു വര്‍ഷത്തേക്കു ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. 240 കമ്യൂണി സര്‍വീസ് നടത്തണമെന്നും വ്യാഴാഴ്ച പ്രഖ്യാപിച്ച വിധി ന്യായത്തില്‍ മോണ്‍ട്രിയല്‍ കോടതി നിര്‍ദ്ദേശിച്ചു. താറാവിനെ രക്ഷിക്കാനാണെങ്കിലും ഹൈവേയില്‍ അലക്ഷ്യമായ വാഹനം നിര്‍ത്തുന്നവര്‍ക്ക് വലിയൊരു ഗുണപാഠമാണ് ഈ വിധിയിലൂടെ ലഭിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍