യോഗാ ക്ളാസുകള്‍ ഹിന്ദുയിസത്തിന്റെ ഭാഗമല്ല : യുഎസ് കോര്‍ട്ട്
Wednesday, April 8, 2015 4:18 AM IST
ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയ എലിമെന്ററി സ്കൂളുകളില്‍ നടക്കുന്ന യോഗാ ക്ളാസുകള്‍ ഹിന്ദൂയിസം അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമല്ലെന്നും വിദ്യാര്‍ഥികളുടെ മതസ്വാതന്ത്യ്രം ഹനിക്കപ്പെടുന്നില്ലെന്നും സാന്‍ഡിയാഗൊ കോടതിയുടെ മൂന്നംഗ ബഞ്ച് ഐകകണ്ഠേന വിധിയെഴുതി.

'അഷ്ടാംഗ യോഗ' ഹിന്ദു, ബുദ്ധ മതങ്ങള്‍ വിദ്യാര്‍ഥികളില്‍ പ്രെമോട്ട് ചെയ്യുന്നതാണെന്നും ആയതിനാല്‍ സ്കൂളുകളില്‍ യോഗാ ക്ളാസുകള്‍ നടത്തുന്നത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഏപ്രില്‍ മൂന്നിനാണ് യുഎസ് കോടതി വിധി പ്രഖ്യാപിച്ചത്.

ആഴ്ചയില്‍ രണ്ടുതവണ 30 മിനിറ്റ് വീതം 5600 കുട്ടികളാണ് അഷ്ടാംഗ യോഗ പരിശീലിക്കുന്നത്.

ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യം നില നിര്‍ത്തുന്നതിന്, കഴിഞ്ഞ അയ്യായിരത്തില്‍പരം വര്‍ഷങ്ങളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന കായികവും മാനസികവും ആത്മീയവുമായ പരിശീലനമാണ് യോഗ.

യോഗ ക്ളാസുകളുടെ വീഡിയോ പരിശോധിച്ചശേഷമാണ് കോടതി അവസാന വിധി പുറപ്പെടുവിച്ചത്. ഹര്‍ജി സമര്‍പ്പിച്ച മാതാപിതാക്കള്‍ വിധിയില്‍ നിരാശരാണ്. അമ്പത് വര്‍ഷത്തിനുളളില്‍ ഇത്തരത്തിലുളള വിധി കോടതി പ്രഖ്യാപിക്കുന്നത് ആദ്യമാണ്. പരാതിക്കാര്‍ക്കുവേണ്ടി ഹാജരായ അറ്റോര്‍ണി ഡീന്‍ ബ്രോയല്‍സ് അഭിപ്രായപ്പെട്ടു.

നരേന്ദ്ര മോദി അധികാരത്തിലെത്തി മൂന്നു മാസത്തിനകം ജൂണ്‍ 21 ന് ഇന്റര്‍നാഷണല്‍ ഡെ ഓഫ് യോഗയായി പ്രഖ്യാപിച്ചുകൊണ്ടുളള ഇന്ത്യയുടെ പ്രമേയം യുഎന്‍ അംഗീകരിച്ചിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍