ജര്‍മനിയില്‍ സിംഗിള്‍ പേരന്റ്സിനു കൂടുതല്‍ നികുതിയിളവു നല്‍കുന്നു
Saturday, April 18, 2015 8:21 AM IST
ബര്‍ലിന്‍: സിംഗിള്‍ പേരന്റ്സിന് കൂടുതല്‍ നികുതി ഇളവു നല്‍കുന്നതിനായി ജര്‍മന്‍ ഭരണമുന്നണിയായ സിഡിയു, സിഎസ്യു, എസ്പിഡി കൂട്ടുകെട്ട് സമവായത്തിലെത്തി. നികുതിയിനത്തിലെ ഡിസ്ചാര്‍ജ് തുക 600 യൂറോയില്‍ നിന്നും 1908 യൂറോയാക്കി ഉയര്‍ത്താനാണു തീരുമാനം.

ഭരണ മുന്നണിയില്‍ ഇതിന് അന്തിമ അംഗീകാരം കിട്ടിയെങ്കിലും പാര്‍ലമെന്റില്‍ പാസാക്കി വേണം നിയമം പ്രാബല്യത്തിലാക്കാന്‍. 1.6 മില്യന്‍ സിംഗിള്‍ പേരന്റ്സിന് ഇതിന്റെ പ്രയോജനം ലഭിക്കും. സര്‍ക്കാരിന് 80 മില്യന്‍ യൂറോയാണ് ഇതുവഴി പ്രതിവര്‍ഷം ഉണ്ടാകുന്ന അധികചെലവ്. ഈ തുക കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ കുടുംബക്ഷേമ മന്ത്രി മാന്വേല ഷ്വെല്‍സിഗും ധനമന്ത്രി വോള്‍ഫ്ഗാങ് ഷോയ്ബ്ളെയും ആവിഷ്കരിക്കും.

ബേസിക് അലവന്‍സ്, ചൈല്‍ഡ് അലവന്‍സ്, ചൈല്‍ഡ് ബെനിഫിറ്റ് എന്നിവയിലാണ് വര്‍ധന പ്രതീക്ഷിക്കുന്നത്. ജനുവരി ഒന്നു മുതല്‍ മുന്‍കാലപ്രാബല്യത്തോടെ നല്‍കാനാണു നീക്കം. ഏതാണ്ട് 2,2 മില്യന്‍ സിംഗിള്‍ പേരന്റുകള്‍ ജര്‍മനിയില്‍ ഉണ്ടെന്നാണു സര്‍ക്കാരിന്റെ ഒദ്യോഗിക കണക്ക്. ദമ്പതികള്‍ തമ്മില്‍ തെറ്റിപ്പിരിയുകയോ, വിവാഹമോചനം നേടിയോ ആണ് ഇവര്‍ സിംഗിള്‍ പേരന്റ്സ് പട്ടികയില്‍ സ്ഥാനംപിടിക്കുന്നത്. ഇവരില്‍ ആരുടെയെങ്കിലും കൂട്ടത്തില്‍ കുട്ടികള്‍ കഴിയാനുള്ള അവകാശം നിയമാനുസൃതമായി ലഭിച്ചാല്‍ മാത്രമേ ഇത്തരക്കാര്‍ക്കു സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുള്ളൂ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍