യുഎന്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ആദരിക്കപ്പെട്ട ഡോ. ഷംഷീര്‍ വയലില്‍
Friday, May 8, 2015 8:11 AM IST
ന്യൂയോര്‍ക്ക്: മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന വ്യക്തിപ്രഭാവമുള്ള ഡോ. ഷംഷീര്‍ വയലില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്കിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍ ആദരിക്കപ്പെട്ടപ്പോള്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഏറെ അഭിമാനവും സന്തോഷവുമുളവാക്കി.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപിഎസ് ഹെല്‍ത്ത് കെയര്‍ സ്ഥാപകനും പ്രമുഖ വ്യവസായിയുമാണു ഡോ. ഷംഷീര്‍. യുഎഇ, ഒമാന്‍, ഇന്ത്യ, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഹെല്‍ത്ത്കെയര്‍ സിസ്റം സ്ഥാപിച്ച് ആരോഗ്യമേഖലകളില്‍ നിരവധി പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി ജനോപകാരപ്രദമായ ഒട്ടനവധി സത്കര്‍മങ്ങളും അദ്ദേഹം നടത്തിവരുന്നു. ബ്രസ്റ് കാന്‍സറിനെക്കുറിച്ച് അദ്ദേഹം നടത്തിയിട്ടുള്ള പഠനത്തിലും ഗവേഷണത്തിലും ഗിന്നസ് ബുക്ക്സ് ഓഫ് റിക്കാര്‍ഡ്സില്‍ പേര് ആലേഖനം ചെയ്തിട്ടുണ്ട്. ആരോഗ്യ, മനുഷ്യാവകാശ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി നിരവധി പുരസ്കാരങ്ങള്‍ യുഎഇ ഭരണാധികാരികളില്‍നിന്നും ഇന്ത്യന്‍ പ്രസിഡന്റില്‍നിന്നും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പ്രമുഖ ഇന്ത്യന്‍ വ്യവസായി എം.എ. യൂസഫ് അലിയുടെ ജാമാതാവാണു ഡോ. ഷംഷീര്‍.

ജാതി-മത-ദേശ-ഭാഷാ വ്യത്യാസങ്ങളില്ലാതെ അദ്ദേഹത്തിന്റെ കാരുണ്യഹസ്തങ്ങളെത്തിയതു വിദൂര ദേശങ്ങളിലാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിക്കൊടുത്ത സൌജന്യ ഹൃദയശസ്ത്രക്രിയകളിലൂടെ നിരവധി പേരുടെ ജീവനാണ് അദ്ദേഹം തിരികെ നല്‍കിയത്. അവരില്‍ അറബ് വംശജരും ഇന്ത്യക്കാരും ആഫ്രിക്കക്കാരുമൊക്കെയുണ്ട്. നേപ്പാള്‍ ഭൂകമ്പത്തിന്റെ ഇരകളായിത്തീര്‍ന്ന ഹതഭാഗ്യര്‍ക്കും അദ്ദേഹത്തിന്റെ കാരുണ്യം ലഭിച്ചിട്ടുണ്ട്.

ഒരു ഡോക്ടര്‍ എന്നതിലുപരി ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയാണദ്ദേഹം. അതുകൊണ്ടുതന്നെയാകണം വര്‍ഷങ്ങളായി പ്രവാസികള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന 'പ്രവാസി വോട്ടവകാശം' എന്ന വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പ്രവാസികള്‍ക്ക് അവരുടെ മൌലികാവകാശമായ വോട്ട് രേഖപ്പെടുത്താനുള്ള നിയമത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച ഇന്ത്യാ ഗവണ്‍മെന്റിനെ സുപ്രീംകോടതിയില്‍ നിയമപരമായി നേരിട്ട് അനുകൂല വിധി സമ്പാദിച്ച വ്യക്തിത്വവും അദ്ദേഹത്തിനു സ്വന്തം. സുപ്രീംകോടതി അഭിഭാഷകനും വോട്ടവകാശത്തിനുവേണ്ടി സുപ്രീംകോടതിയില്‍ നിയമയുദ്ധം നടത്തിയ ഹാരിസ് ബീരാനും ന്യൂയോര്‍ക്കിലെ ചടങ്ങില്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

യുഎന്‍ ആസ്ഥാനത്തു നടന്ന പ്രൌഢഗംഭീരമായ സദസിനെ സാക്ഷി നിര്‍ത്തി, പുരസ്ക്കാരം ഏറ്റുവാങ്ങിയ ഡോ. ഷംഷീറിന്റെ ഹ്രസ്വ പ്രഭാഷണം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയ്ക്കുവേണ്ടി കുറെ സൌജന്യ ഹൃദയ ശസ്ത്രക്രിയ ചെയ്തുകൊടുക്കാന്‍ താന്‍ തയാറാണെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഹര്‍ഷാരവത്തോടെയാണു സദസ്യര്‍ സ്വാഗതം ചെയ്തത്.

വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍, ഇറ്റലി, യുഎഇ തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍, ലോകപ്രശസ്തരായ ഡോക്ടര്‍മാര്‍, വ്യവസായ പ്രമുഖര്‍, അമേരിക്കന്‍ മുഖ്യധാരാ മാധ്യമ പ്രതിനിധികള്‍, ലോകപ്രശസ്ത സന്നദ്ധസേവാ സംഘടനാ പ്രതിനിധികള്‍, ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരടങ്ങിയ സദസ്യരുടെ കൈയടികള്‍ക്കിടയില്‍ യുഎഇ നയതന്ത്രപ്രതിനിധി ലന നുസൈബയാണു ഡോ. ഷംഷീറിനു പുരസ്കാരം കൈമാറിയത്.

വിപിഎസ് ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനത്തില്‍നിന്നു ഡോ. ചാള്‍സ് സ്റാന്‍ഫോര്‍ഡ്, ഡോ. ഷാജിര്‍ ഗഫാര്‍, അന്‍ഷുള്‍ ശര്‍മ, മുഹമ്മദ് സര്‍ഫ്രോസ് എന്നിവരോടൊപ്പം അഡ്വ. ഹാരിസ് ബീരാന്‍, വ്യവസായ പ്രമുഖനും കുടുംബ സുഹൃത്തുമായ അബ്ദുള്‍ ഖാദിര്‍ മുഹമ്മദ്, ജയ്ഹിന്ദ് ടിവി മിഡില്‍ ഈസ്റ് റീജണ്‍ ബ്യൂറോ ചീഫ് എല്‍വിസ് ചുമ്മാര്‍ എന്നിവരുമുണ്ടായിരുന്നു.

വിപിഎസ് ഹെല്‍ത്ത് കെയറും ഗ്ളോബല്‍ പാര്‍ട്ണര്‍ഷിപ്പ് ഫോറവും ചേര്‍ന്നു സംഘടിപ്പിച്ച സമ്മേളനത്തില്‍ ഗ്ളോബല്‍ പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ സ്ഥാപകനും ചെയര്‍മാനുമായ അമീര്‍ ഡോസാല്‍ അല്‍ജസീറ ടിവി അവതാരകരിലൊരാളായ അലി വെല്‍ഷിയും എംസിമാരായിരുന്നു.

ഹോസേ റാമോസ് ഹോര്‍ട്ട (നൊബേല്‍ സമ്മാന ജേതാവ് സമാധാനം), ഡോ. പ്രകാശ് മസാന്‍ (ചെയര്‍മാന്‍ ആന്‍ഡ് സിഇഒ, ഗ്ളോബല്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍), ഡോ. അസീസ ഷാദ് (അസ്ലാന്‍ പ്രോജക്ട്), പൌലോ കമ്പാനീനി (ഇറ്റാലിയന്‍ കോണ്‍സലര്‍ ഓഫീസര്‍), ലനാ നുസൈബ (യുഎഇ മിഷന്‍ പെര്‍മനന്റ് റപ്രസന്റേറ്റീവ്), സിന ആന്റിയ നാറിവെല്ലോ (പെര്‍മനന്റ് റപ്രസന്റേറ്റീവ് ഓഫ് മഡഗാസ്കര്‍ മിഷന്‍) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളായ വര്‍ക്കി ഏബ്രഹാം (വ്യവസായ പ്രമുഖന്‍/മലയാളം ഐപിടിവി. ചെയര്‍മാന്‍), ഗുരു ദിലീപ്ജി (യോഗാചാര്യന്‍/ഇന്റര്‍ഫെയ്ത്ത് പ്രൊമോട്ടര്‍) എന്നിവര്‍ക്കു കൃതജ്ഞത രേഖപ്പെടുത്തുന്നതോടൊപ്പം ഇനിയുമേറെ നന്മകള്‍ ചെയ്യാന്‍ ഡോ. ഷംഷീറിനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും കഴിയട്ടേ എന്നും ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും അവരുടെ സേവനങ്ങള്‍ ലഭ്യമാകാന്‍ ദൈവം അനുഗ്രഹിക്കട്ടേ എന്നും ആശംസിക്കുന്നു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ