'മാര്‍പാപ്പ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടു തുടര്‍ന്നാല്‍ ഞാന്‍ പള്ളിയില്‍ പോകും' റൌള്‍ കാസ്ട്രോ
Tuesday, May 12, 2015 2:28 AM IST
വത്തിക്കാന്‍ സിറ്റി: മാനവിക വിഷയങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടു തുടര്‍ന്നാല്‍ താന്‍ വീണ്ടും പ്രാര്‍ഥനകളിലേക്കു മടങ്ങുമെന്നു ക്യൂബന്‍ പ്രസിഡന്റ് റൌള്‍ കാസ്ട്രോ. പള്ളിയില്‍ പോകാനും തയാറാണ്. ഇതു തമാശയല്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ മുന്‍കൈയെടുത്തതിന്ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു നന്ദി അറിയിച്ച് വത്തിക്കാനിലെത്തിയപ്പോഴാണു കമ്യൂണിസ്റ് നേതാവിന്‍റെ പ്രഖ്യാപനം. വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ്പരില്ലയ്ക്കൊപ്പമാണു ക്യൂബയുടെയും കത്തോലിക്കാ സഭയുടെയും ചരിത്രത്തില്‍ നാഴികക്കലായ കൂടിക്കാഴ്ചയ്ക്ക് കാസ്ട്രോ വത്തിക്കാനിലെത്തിയത്.

യുഎസും ക്യൂബയുമായി അമ്പതു വര്‍ഷത്തിലേറെ നീണ്ട വൈരം അവസാനിപ്പിക്കാന്‍ അര്‍ജന്റീനക്കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ ഇടപെടലുകള്‍ഫലപ്രദമായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇരു രാഷ്ട്രങ്ങളും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ അടുത്തിടെ യുഎസ് പ്രസിഡന്റ് ബരാക്ഒബാമയും റൌള്‍ കാസ്ട്രോയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ഇന്നലെ വത്തിക്കാനിലെ കൊട്ടാരത്തിലെത്തിയ കാസ്ട്രോയെ സെന്റ് മാര്‍ട്ടിന്‍റെ രൂപം നല്‍കിയാണു മാര്‍പാപ്പ സ്വീകരിച്ചത്. ക്യൂബന്‍ ചിത്രകാരന്‍ കെച്ചോയുടെ പെയ്ന്റിങ്കാസ്ട്രോ മാര്‍പാപ്പയ്ക്കു നല്‍കി. തുടര്‍ന്ന് ഇരുവരും പോള്‍ ആറാമന്‍ ഹാളിനു സമീപത്തെ ചെറിയ മുറിയില്‍ ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി. സ്പാനിഷ് ഭാഷയിലായിരുന്നുസംഭാഷണം. കത്തോലിക്കാ നേതാക്കളുടെ അറിവും മാന്യമായ പെരുമാറ്റവും താന്‍ ഏറെ ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്നതായി കാസ്ട്രോ പറഞ്ഞു. വരുന്നസെപ്റ്റംബറില്‍ മാര്‍പാപ്പ ക്യൂബ സന്ദര്‍ശിക്കുമ്പോള്‍ നടത്തുന്ന എല്ലാ കുര്‍ബാനകളിലും താന്‍ പങ്കെടുക്കുമെന്നും ഇതു തമാശയല്ലെന്നും കാസ്ട്രോ. സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം