ഹില്ലരി ക്ളിന്റണ്‍ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകും: തെരഞ്ഞെടുപ്പ് സര്‍വേ ഫലം
Friday, June 26, 2015 8:14 AM IST
വാഷിംഗ്ടണ്‍: അമേരിക്കയുടെ ആദ്യ വനിത പ്രസിഡന്റായി ഹില്ലരി ക്ളിന്റണ്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് തെരഞ്ഞെടുപ്പു സര്‍വേ ഫലം സൂചന നല്‍കുന്നു.

ഹില്ലരിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനുശേഷം ജൂണ്‍ ആദ്യവാരം വാള്‍സ്ട്രീറ്റ് എന്‍ബിസി ന്യൂസ് നടത്തിയ തെരഞ്ഞെടുപ്പ് സര്‍വേയുടെ ഫലമാണ് പുറത്തു വന്നിരിക്കുന്നത്. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ രജിസ്റര്‍ ചെയ്ത അംഗങ്ങളില്‍ 75 ശതമാനവും ഹില്ലരിയെ പിന്തുണച്ചപ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിയായ ബെര്‍ണി സാന്റേഴ്സിനെ പിന്തുണച്ചത് 15 ശതമാനമാണ്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മറ്റു സ്ഥാനാര്‍ഥികളും മത്സര രംഗത്തുണ്െടങ്കിലും പ്രസിഡന്റ് ഒബാമ ഉള്‍പ്പെടെ ഭൂരിപക്ഷം പാര്‍ട്ടി നേതാക്കളും ഹില്ലരിയെയാണ് പിന്തുണക്കുന്നത്. പാര്‍ട്ടിയുടെ ശക്തയായ സ്ഥാനാര്‍ഥിയായ ഹില്ലരി അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് നേതാക്കളുടെയും ശുഭാപ്തി വിശ്വാസവും.

ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹില്ലരിയെ എതിര്‍ക്കുന്നതിന് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജെബ് ബുഷിനാണ് മുന്‍ തൂക്കം. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് എച്ച്. ഡബ്ള്യു ബുഷിന്റെ മകനും ജോര്‍ജ് ഡബ്ള്യു ബുഷിന്റെ സഹോദരനുമെന്ന ആനുകൂല്യം ഫ്ലോറിഡ മുന്‍ ഗവര്‍ണറായ ജെബ് ബുഷിന് ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഹില്ലരി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രവാസി നേതാക്കളുടേയും വിലയിരുത്തല്‍.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍