കേരളം ആദിശങ്കരനെ കൂടുതല്‍ അറിയണം: ശ്രീ ശ്രീ രവിശങ്കര്‍
Saturday, July 4, 2015 8:46 AM IST
ഡാളസ്: കേരളം ആദിശങ്കരനെ കൂടുതല്‍ അറയണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍. ആദി ശങ്കരന്റെ ജീവിതത്തെക്കുറിച്ചും അദ്ദേഹം സനാധന ധര്‍മ്മത്തിനു നല്‍കിയ സംഭാവനയെക്കുറിച്ചും വേണ്ടത്ര പഠനങ്ങള്‍ ഇല്ല. ഭാരതീയ സംസ്കാരത്തെ ഇത്രയേറെ പ്രോജ്വലമാക്കിയ മറ്റൊരു വ്യക്തിത്വമില്ല. ശാസ്ത്രവുമായി വളരെ അടുത്തു നില്‍ക്കുന്ന വേദത്തെ ഭാരതമണ്ണില്‍ ഉറപ്പിക്കുന്നതില്‍ ശങ്കരാചാര്യര്‍ക്ക് വലിയപങ്കായിരുന്നു ഉണ്ടായിരുന്നത്. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയകണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രവിശങ്കര്‍.

ഭാരതത്തിന് ലോകത്തിനു നല്‍കാനുള്ളത് വേദമാണ്. വേദത്തിലെ ഓരോ കാര്യവും സര്‍വസ്വീകാരിയാണ്. ജാതിക്കും മതത്തിനും ഉപരിയായ വ്യക്തിത്വമായിരുന്നു വേദകാലത്ത് നിലനിന്നിരുന്നത്. നിര്‍ഭാഗ്യവശാല്‍ വേദപഠനത്തിനു വേണ്ടത്ര പ്രാധാന്യം നാം കൊടുക്കുന്നില്ല. നമ്മുടെ സ്വത്തായ യോഗക്കു ലഭിച്ച സര്‍വസ്വീകാര്യത മനസിലുണ്ടാകണം. അതേരീതിയില്‍ വേദത്തേയും ലോകം അംഗീകരിക്കും. ആയൂര്‍വേദം കേരളത്തിന്റെ തനത് സ്വത്തെന്നു വിശേഷിപ്പിക്കാം. ആയൂര്‍വേദത്തിന് ആഗോളതലത്തില്‍ സ്വീകാര്യത കൂടിവരുകയാണ്. വിഷുക്കണി, നറപറ തുടങ്ങിയ അനുഷ്ടാനങ്ങള്‍ കേരളത്തിന്റേതാണ്. ഇത്തരം അനുഷ്ടാനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ആഴത്തിലും തത്വചിന്താപരമായും വിശദീകരണം നല്‍കാന്‍ നമുക്ക് കഴിയണമെന്നും രവിശങ്കര്‍ പറഞ്ഞു.

അഞ്ചു ദിവസത്തെ കണ്‍വന്‍ഷന്‍ കുളത്തൂര്‍ അദ്വൈത മഠാധപതി സ്വാമി ചിതാനന്ദ പുരി ഉദ്ഘാടനം ചെയ്തു. സമുഹത്തിന്റെ പ്രശ്നങ്ങള്‍ തന്റെ പ്രശ്നമായി കാണാന്‍ ഓരോരുത്തര്‍ക്കും കഴിയണമെന്ന് സ്വാമി പറഞ്ഞു. ടി.എന്‍. നായര്‍ അധ്യക്ഷത വഹിച്ചു. ഗുരുധര്‍മ്മ പ്രചാരണസഭ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ആശംസാ പ്രസംഗം നടത്തി, ഗണേഷ് നായര്‍ സ്വാഗതവും രാജുപിള്ള നന്ദിയും പറഞ്ഞു

ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, നോവലിസ്റ് സി. രാധാകൃഷ്ണന്‍, ജന്മഭൂമി ന്യുസ് എഡിറ്റര്‍ പി. ശ്രീകുമാര്‍, മണ്ണടി ഹരി, ഡോ. എന്‍.പി.പി നമ്പൂതരി, ഡോ. ജയനാരായണന്‍, രാഹുല്‍ ഈശ്വര്‍, കെഎച്ച്എന്‍എ ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി ശോഭായാത്ര നടന്നു. വാദ്യഘോഷത്തിന്റെ അകമ്പടിയോടെ കേരളീയ വേഷം ധരിച്ച നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഇരുനൂറോളം പേര്‍ പങ്കെടുത്ത സമൂഹ തിരുവാതിര വേറിട്ട കാഴ്ചയായിരുന്നു. സാംസ്കാരിക സമ്മേളനങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: പി. ശ്രീകുമാര്‍