ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ദുക്റാന തിരുനാളിനു തുടക്കമായി
Monday, July 6, 2015 5:15 AM IST
ഫിലാഡല്‍ഫിയ: വിശുദ്ധ തോമ്മാശ്ളീഹായുടെ ദുക്റാന തിരുനാളിനു സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ തുടക്കമായി. ഈശോയുടെ തിരുഹൃദയം തൊട്ടറിഞ്ഞു തന്റെ ഗാഢമായ വിശ്വാസം പ്രഘോഷിക്കാന്‍ അവസരം ലഭിച്ച തോമ്മാശ്ളീഹായുടെ നാലുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളിനു ദുക്റാന ദിനമായ ജൂലൈ മൂന്നിനു വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചിനു ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി വൈദികരുടെയും, വിശ്വാസി സമൂഹത്തിന്റെയും സാന്നിധ്യത്തില്‍ തിരുനാള്‍ കൊടി ഉയര്‍ത്തിയതോടെ തുടക്കമായി.

ഫാ. ജോണ്‍ മേലേപ്പുറം മുഖ്യകാര്‍മികനായും, ഫാ. ജോണിക്കുട്ടി പുലിശേരി, റവ. ഡോ. മാത്യു മണക്കാട്ട്, ഫാ. വാള്‍ട്ടര്‍ തേലപ്പള്ളി, ഫാ. ബാബു തേലപ്പള്ളി എന്നിവര്‍ സഹകാര്‍മികരുമായി അര്‍പ്പിച്ച ദിവ്യബലിമധ്യേ സിഎംഐ പ്രൊവിന്‍ഷ്യാള്‍ ഫാ. വാള്‍ട്ടര്‍ തേലപ്പള്ളി തിരുനാള്‍ സന്ദേശം നല്‍കി. രൂപം വെഞ്ചരിപ്പ്, മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ് പ്രാര്‍ത്ഥനകള്‍ക്കുശേഷം 7:30 മുതല്‍ ഫാ. ഷാജി തുമ്പേചിറയില്‍ നയിച്ച 'ആത്മസംഗീതം 2015' എന്ന സംഗീതവിരുന്ന് ആത്മാവിനെ തൊട്ടുണര്‍ത്തുന്നതായിരുന്നു.

ജുലൈ നാലിനു ശനിയാഴ്ച്ച വൈകുന്നേരം നാലിനു ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, ഫാ. ഷാജി തുമ്പേചിറയില്‍, ഫാ. ഷാജി സില്‍വ, ഫാ. ജേക്കബ് ജോണ്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, പ്രദക്ഷിണം. ഏഴുമുതല്‍ ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, സ്നേഹവിരുന്ന്.

പ്രധാന തിരുനാള്‍ ദിവസമായ ജുലൈ അഞ്ചിനു (ഞായറാഴ്ച) രാവിലെ പത്തിനു ഫാ. ഷാജി തുമ്പേചിറയില്‍, റവ. ഡോ. മാത്യു മണക്കാട്ട്, ഫാ. സജി മുക്കൂട്ട്, ഫാ. ജോണിക്കുട്ടി പുലിശേരി എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രസംഗം, ലദീഞ്ഞ്. ലദീഞ്ഞിനുശേഷം തിരുനാള്‍ കൊടികളുടെയും, മുത്തുക്കുടകളുടെയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ തോമാശ്ളീഹായുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പ്രസുദേന്തി വാഴച, സ്നേഹവിരുന്ന്. അന്നേദിവസം യുവജനങ്ങള്‍ ഒരുക്കുന്ന കാര്‍ണിവല്‍ തിരുനാളിനു മാറ്റുകൂട്ടും.

ജുലൈ ആറിനു (തിങ്കളാഴ്ച) വൈകുന്നേരം ഏഴിനു മരിച്ചവരുടെ ഓര്‍മദിനം. ഫാ. ജേക്കബ് ക്രിസ്റി പറമ്പുകാട്ടില്‍, ഫാ. സോണി എട്ടുപറയില്‍, ഫാ. ജോണിക്കുട്ടി പുലിശേരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും, ഒപ്പീസും, നേര്‍ച്ചവിതരണവും. തിരുക്കര്‍മങ്ങള്‍ക്കു ശേഷം കൊടിയിറക്കുന്നതോടെ നാലുദിവസത്തെ തിരുനാളിനു തിരശീലവീഴും.

ഷിക്കാഗോ രൂപതയുടെ കുടുംബവര്‍ഷാചരണവും, ഇടവകയുടെ പത്താം വാര്‍ഷികവും പ്രമാണിച്ച് ഇടവകയില്‍ പുതുതായി വിവാഹജീവിതത്തിലേക്കു പ്രവേശിച്ച ദമ്പതിമാരും യുവതീയുവാക്കളും അടക്കം 32 പേരാണ് ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍. ഇടവകവികാരി ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനകള്‍, മതബോധനസ്കൂള്‍ എന്നിവര്‍ പെരുനാളിന്റെ വിജയത്തിനായി പരിശ്രമിക്കുന്നു. ഫോട്ടോ: ജോസ് തോമസ്.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍