കേരളസമാജം മോഹിനിയാട്ട ശില്പശാല
Monday, July 27, 2015 5:23 AM IST
ബംഗളൂരു: കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ മോഹിനിയാട്ടം ശില്പശാല മൈസൂരു കേരള സമാജം ഹാളില്‍ സംഘടിപ്പിച്ചു. ബംഗളൂരുവില്‍ ആദ്യമായാണ് ഒരു മോഹിനിയാട്ടം ശില്പശാല സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തവേദിയിലെ സജീവ സാന്നിധ്യമായ കലാശ്രീ സുനന്ദ നായര്‍ ശില്പശാലക്കു നേതൃത്വം നല്‍കി. കേരള സംഗീത നാടക അക്കാദമി പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന രണ്ടാമത്തെ മോഹിനിയാട്ടം ശില്പശാലയാണിത്. കഴിഞ്ഞയാഴ്ച ഭോപ്പാലിലായിരുന്നു ആദ്യ ശില്പശാല. മൈസൂരു കേരള സമാജം വൈസ് പ്രസിഡന്റ് പി. എസ്. നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരള സംഗീത നാടക അക്കാദമി ദക്ഷിണ മേഖല കോ-ഓര്‍ഡിനേറ്റര്‍ റജികുമാര്‍ മുഖ്യാതിഥിയായി. സമാജം ജനറല്‍ സെക്രട്ടറിഎ.ആര്‍.ജോസഫ്, ഡി.എസ്. സിറില്‍, ടി.ആര്‍. അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ശില്പ ശാലയില്‍ നൂറോളം നര്‍ത്തകര്‍ പങ്കെടുത്തു. 10 വയസിനു മുകളില്‍ പ്രായമുള്ള രണ്ടു വര്‍ഷമെങ്കിലും നൃത്തപഠനം നടത്തിയവര്‍ക്കായിരുന്നു പ്രവേശനം. മലയാളികളെ കൂടാതെ കന്നഡ, തെലുങ്ക്, തമിഴ് ഭാഷക്കാരും മലയാളത്തിന്റെ തനതു കലാരൂപമായ മോഹിനിയാട്ടത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ സ്വായത്തമാക്കാന്‍ എത്തിയതു ശ്രദ്ധേയമായി. മോഹിനിയാട്ടത്തിലെ നൃത്തത്തിനു പ്രാധാന്യം നല്‍കിയ ശില്പശാലയില്‍ അടവുകളുടെനൂതന വിദ്യകള്‍ നര്‍ത്തകര്‍ക്കു പകര്‍ന്നു നല്‍കി. ഒരു ദിവസം നീണ്ടുനിന്ന ശില്പശാലയില്‍ ഡോ. കനക് റെലെ ചിട്ടപ്പെടുത്തിയ കാവാലം നാരായണപ്പണിക്കരുടെ 'മുഖചാലം' എന്ന നൃത്തരൂപം എല്ലാവരും ചേര്‍ന്ന് അവതരിപ്പിച്ചു. സ്വാതിതിരുനാളിന്റെ 'ചലിയേ കുഞ്ചനമോ' എന്ന നൃത്തരൂപം സുനന്ദ നായര്‍ സ്റ്റേജില്‍ അവതരിപ്പിച്ചതു ശ്രദ്ധേയമായി.

കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ നടത്തുന്ന ശില്പശാല ഭോപ്പാല്‍, മൈസൂരു, പൂനെ, ചിച്വാഡ്, ചണ്ഡീഗഡ്, ഡല്‍ഹി എന്നിവിടങ്ങളിലാണു സംഘടിപ്പിച്ചിരിക്കുന്നത്. വിശ്വപ്രസിദ്ധ നര്‍ത്തകി ഡോ. കനക് റെലെയുടെ ശിഷ്യയാണു കലാശ്രീ സുനന്ദ നായര്‍. ഇന്ത്യയിലെ പ്രശസ്ത നൃത്തോത്സവങ്ങളിലും യുഎസ്, ഉത്തരകൊറിയ, സിംഗപ്പൂര്‍, ബഹറിന്‍, ദോഹ, അബുദാബി, മസ്കറ്റ്, ദുബായ്, ഓസ്ട്രേലിയ, മലേഷ്യ, യുഎസ്എസ്ആര്‍ എന്നിവിടങ്ങളില്‍ നൃത്തപരിപാടികള്‍ നടത്തിയിട്ടുണ്ട്.