മുറിവുകളെ ശമിപ്പിക്കാന്‍ രാഷ്ട്രങ്ങള്‍ മുന്‍കൈ എടുക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ
Friday, September 25, 2015 6:47 AM IST
വാഷിംഗ്ടണ്‍: അസൂയയുടെയും പകയുടെയും വിദ്വേഷത്തിന്റെയും ദാരിദ്യ്രത്തിന്റെയും മുറിവുകളെ ഇല്ലാതാക്കുവാനും പ്രപഞ്ചത്തില്‍ മലിനീകരണം മൂലം ഉണ്ടായിരിക്കുന്ന കാലാവസ്ഥ വ്യതിയാന മുറിവുകളെ തടയുവാനും അമേരിക്ക പോലുള്ള രാഷ്ട്രങ്ങള്‍ മുന്‍കൈ എടുക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യവേ ഓര്‍മിപ്പിച്ചു.

ഇനി ഒരിക്കലും ഇന്നലകളിലെ തെറ്റുകളും പാപങ്ങളും ആവര്‍ത്തിക്കരുതെന്നും ലോകം ഇന്ന് അഭയാര്‍ഥികളുടെ കാര്യത്തില്‍ വലിയ പ്രതിസന്ധി നേരിടുകയാണെന്നും അവരുടെ എണ്ണം നോക്കാതെ ഇരു കരങ്ങളും നീട്ടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അമേരിക്കയ്ക്കും അതിന്റെ ഭരണ നിര്‍മാണ സഭയായ കോണ്‍ഗ്രസിനും അഭയാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാന സ്ഥാനം വഹിക്കാനുണ്െടന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു . ശത്രുതാമനോഭാവം മാറ്റി മാനുഷികപരിഗണനയും സാഹോദര്യവും നീതിയും അഭയാര്‍ഥികളോടു പുലര്‍ത്തണം. അഭയാര്‍ഥികളെയും വ്യക്തികളായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യമായാണ് ഒരു മാര്‍പാപ്പ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നത്. പൊതുനന്മക്കുവേണ്ടി ഒന്നായി പ്രവര്‍ത്തിക്കുക എന്നതാണ് 'രാഷ്ട്രീയം' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. വിവാഹബന്ധങ്ങളിലെ അടിസ്ഥാനമര്‍മങ്ങളെ ബലികഴിക്കുന്നത് അപകടമാണ്. കുടുംബ ജീവിതത്തിന്റെ പവിത്രത വലുതായി കാണണം.

കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വൈറ്റ് ഹൌസ് സൌത്ത് ലോണില്‍ നല്‍കിയ സ്വീകരണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലാവസ്ഥ വ്യതിയാനം തടയാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നു ആഹ്വാനം ചെയ്തു.