ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരേയുളള പ്രതിഷേധ റാലി ഒഴിവാക്കണമെന്നു പട്ടേല്‍ ഗ്രൂപ്പ്
Saturday, September 26, 2015 8:42 AM IST
സിലിക്കണ്‍വാലി: അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ കാലിഫോര്‍ണിയായില്‍ എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഇന്ത്യന്‍ അമേരിക്കന്‍ ഗ്രൂപ്പുകള്‍ സാന്‍ഹൊസെയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ റാലി ഒഴിവാക്കണമെന്നു യുഎസ്എ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് പട്ടേല്‍ ഗ്രൂപ്പുകള്‍ സംയുക്തമായി അഭ്യര്‍ഥിച്ചു.

സംവരണത്തെ സംബന്ധിച്ച് ഗുജറാത്തില്‍ നടക്കുന്ന സമരം ആഭ്യന്തര പ്രശ്നമായി കാണണമെന്നും ഇവിടെ ഈ വിഷയം ഉയര്‍ത്തികാണിക്കുന്നത് ശരിയല്ലെന്നും അഭ്യര്‍ഥനയില്‍ പറയുന്നു. ചന്ദ്രകാന്ത് പട്ടേല്‍, മനീഷ് പട്ടേല്‍ എന്നിവര്‍ പ്രതിനിധാനം ചെയ്യുന്ന ന്യൂജേഴ്സി, ന്യൂയോര്‍ക്ക് ഗ്രൂപ്പുകള്‍ പ്രധാനമന്ത്രിക്കെതിരേ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളെ ഒരു വിധത്തിലും ന്യായീകരിക്കാവുന്നതല്ലെന്നും ഇവര്‍ വ്യക്തമാക്കി.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കന്ന സിക്ക് ഫോര്‍ ജസ്റീസ്, അലയന്‍സ് ഫോര്‍ ജസ്റീസ് ആന്‍ഡ് അക്കൌണ്ടബിലിറ്റി തുടങ്ങിയ ഗ്രൂപ്പുകള്‍ പ്രധാനമന്ത്രിയുടെ പരാജയങ്ങള്‍ തുറന്നു കാണിക്കുന്നതിനാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നതെന്നു വ്യക്തമാക്കി. സാന്‍ഹൊസെയില്‍ സെപ്റ്റംബര്‍ 27നു (ഞായര്‍) 18,500 ജനങ്ങളെ അണിനിരത്തി റാലിക്കൊരുങ്ങുകയാണ് ഇവര്‍.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍