ഫ്രാങ്ക്ഫര്‍ട്ടില്‍ അറുപത്തി ഏഴാമത് അന്തരാഷ്ട്ര പുസ്തകമേള ഒക്ടോബര്‍ 14 മുതല്‍ 18 വരെ
Saturday, October 10, 2015 5:45 AM IST
ഫ്രാങ്ക്ഫര്‍ട്ട്: അറുപത്തി ഏഴാമത് അന്തരാഷ്ട്ര പുസ്തകമേള (ബുക്ക് ഫെയര്‍) ഒക്ടോബര്‍ 14 മുതല്‍ 18 വരെ ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര മെസെ ഹാളില്‍ നടക്കും. ഈ വര്‍ഷത്തെ അതിഥി രാജ്യം ഇന്തോനേഷ്യാ ആണ്. 1,72,000 ചതുരശ്ര മീറ്ററില്‍ 15 ഹാളുകളിലായി 101 രാജ്യങ്ങളില്‍ നിന്നും 7250 പ്രദര്‍ശകര്‍ ഈ വര്‍ഷത്തെ പുസ്തകമേളയില്‍ പങ്കെടുക്കുന്നു. ഇന്തോനേഷ്യായില്‍ നിന്നും എഴുത്തുകാരും പ്രസാധകരും ഉള്‍പ്പെടെ 75 പ്രദര്‍ശകര്‍ ഹാള്‍ 04 ല്‍ പുസ്തക പ്രദര്‍ശനം കാഴ്ചവയ്ക്കുന്നു. അതിഥി രാജ്യമായ ഇന്തോനേഷ്യായും ഫ്രാങ്ക്ഫര്‍ട്ട് മെസെയും ഈ വര്‍ഷം മൂന്നു ലക്ഷം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നു. ഇതിനോടകം 60 രാജ്യങ്ങളില്‍ നിന്നായി 8,000 ജേര്‍ണലിസ്റ്റുകള്‍ ഈ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെയര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും 51 പ്രസാധകര്‍ ഈ പുസ്തകമേളയില്‍ പങ്കെടുക്കുന്നു. ഇന്ത്യയില്‍ നിന്നുമുള്ള പ്രദര്‍ശകര്‍ തങ്ങളുടെ പുസ്തക പ്രദര്‍ശനം ഹാള്‍ 04 ല്‍ കാഴ്ച്ച വയ്ക്കുന്നു. കേരളത്തില്‍ നിന്നും ഡിസി ബുക്സ് കോട്ടയം പ്രദര്‍ശന ഹാള്‍ 04 തങ്ങളുടെ പുസ്തക പ്രദര്‍ശനം നടത്തും.

13നു (ചൊവ്വ) വൈകുന്നേരം അഞ്ചിനു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിനിഥികള്‍, പുസ്തക പ്രദര്‍ശകര്‍, എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു മാത്രമാണ് പ്രവേശനം. ഉദ്ഘാടന ചടങ്ങില്‍ അതിഥി രാജ്യമായ ഇന്തോനേഷ്യയില്‍ നിന്നുമുള്ള കലാ, സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. ഇന്തോനേഷ്യന്‍ സാംസ്കാരിക മന്ത്രി ഡോ. അനിസ് റസിയാദ് ബാസ്വേഡന്‍, ജര്‍മന്‍ സാംസ്കാരിക സഹമന്ത്രി പ്രഫ. മോണിക്കാ ഗ്രൂട്ടേഴ്സ് എന്നിവര്‍ സംയുക്തമായി പുസ്തകമേള ഉദ്ഘാടനം ചെയ്യും. ഹെസന്‍ സംസ്ഥാന മുഖ്യമന്ത്രി ഫോള്‍ക്കര്‍ ബൊഫെയര്‍, ഫ്രാങ്ക്ഫര്‍ട്ട് സിറ്റി മേയര്‍ പീറ്റര്‍ ഫെല്‍ഡ്മാന്‍, ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര ബുക്ക് ഫെയര്‍ ഡയറക്ടര്‍ ജൂര്‍ഗന്‍ ബൂസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും. പ്രശസ്ത ഗായിക എന്‍ഡാ ലാറാസ് ഗാനാലാപം നടത്തും.

പ്രസിദ്ധ ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ഈ വര്‍ഷത്തെ പുസ്തകമേളയില്‍ പങ്കെടുക്കുന്നുണ്ട്. 14 മുതല്‍ 16 വരെ പുസ്തക മേഖലയിലെ പ്രദര്‍ശകര്‍, എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു മാത്രമായിരിക്കും പ്രവേശനം. പൊതുജനങ്ങള്‍ക്ക് 17 മുതല്‍ 18 വരെ ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ 6.30 വരെയാണ് പ്രവേശനം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍