ജര്‍മന്‍ യൂണിവേഴ്സിറ്റിയില്‍ ഗുണ്ടര്‍ട്ട് ചെയര്‍ ഉദ്ഘാടനം ചെയ്തു
Saturday, October 10, 2015 8:24 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ ട്യൂബിംഗന്‍ എബര്‍ഹാര്‍ഡ് കാള്‍സ് യൂണിവേഴ്സിറ്റിയില്‍ ഗുണ്ടര്‍ട്ട് ചെയര്‍ സ്ഥാപിതമായി.

ഒക്ടോബര്‍ ഒമ്പതിനു (വെള്ളി) വൈകുന്നേം അഞ്ചിനു യൂണിവേഴ്സിറ്റി പ്ളീഗ്ഹോഫില്‍ നടന്ന ചടങ്ങ് പ്രൌഢഗംഭീരമായി.

ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ച ഗുണ്ടര്‍ട്ട് ചെയറും സാധ്യതകളും എന്ന വിഷയത്തില്‍ കെ.ജയകുമാര്‍ ഐഎഎസ് (വൈസ് ചാന്‍സലര്‍, തുഞ്ചത്ത് എഴുത്തച്ചന്‍ മലയാളം യൂണിവേഴ്സിറ്റി) നടത്തിയ പ്രഭാഷണത്തില്‍ 600 വര്‍ഷത്തെ പാരമ്പര്യമുള്ള ട്യൂബിംഗന്‍ യൂണിവേഴ്സിറ്റിയും കേവലം മൂന്നു വയസു പ്രായത്തിലേയ്ക്കു കടക്കുന്ന തുഞ്ചത്ത് എഴുത്തച്ചന്‍ മലയാളം യൂണിവേഴ്സിറ്റിയും തമ്മിലുള്ള സഹകരണത്തിന്റെ പൊരുളായി ഗുണ്ടര്‍ട്ട് ചെയര്‍ തുടക്കം ഒരു ചരിത്ര സത്യമായത് മലയാളത്തിനും മലയാളിക്കും കേരളത്തിനും ഒരിക്കലും മറക്കാനാവില്ലെന്നു പറഞ്ഞ അദ്ദേഹം കേരളത്തിന്റെ ചരിത്രത്തിന്റെ ഏടുകളില്‍ സുവര്‍ണലിപികളില്‍ എഴുതിയതും ഗുണ്ടര്‍ട്ടിനു നല്‍കുന്ന മലയാളത്തിന്റെ പ്രണാമവുമാണ് ഇതെന്ന് പറഞ്ഞു.

എബര്‍ഹാര്‍ഡ് കാള്‍സ് യൂണിവേഴ്സിറ്റി പ്രഫസര്‍ ഡോ. ഹൈക്കെ ഓബര്‍ലിന്‍ ഗുണ്ടര്‍ട്ട് ചെയര്‍ നിലവില്‍ വന്നതായി പ്രഖ്യാപിച്ചു. ഇതിനായി കഴിഞ്ഞ 29 വര്‍ഷമായി പ്രയത്നിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു. പ്രത്യേകിച്ച് ചെയര്‍ യാഥാര്‍ഥ്യമാക്കാന്‍ പദ്ധതിയുടെ അവസാനംവരെ പ്രവത്തിച്ച ജര്‍മനിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മൈനെ വേല്‍റ്റ് പത്രാധിപരുമായ ജോസ് പുന്നാംപറമ്പിലിനെ പ്രത്യേകം അഭിനന്ദിച്ചു.

മലയാളം ഭാഷയെപ്പറ്റി പ്രഫ. ഡോ. സ്കറിയ സഖറിയ (ഗുണ്ടര്‍ട്ട് മലയാളം ചെയര്‍) പ്രഭാഷണം നടത്തി. മ്യൂണിക് ഇന്ത്യന്‍ ജനറല്‍ കോണ്‍സുലേറ്റിലെ കോണ്‍സൂല്‍ ദിനേശ് സേത്യ, പ്രഫ. ഡോ. ഹൈന്‍സ് ഡീറ്റര്‍ ആസ്മാന്‍ (പ്രോറെക്ടര്‍, ട്യൂബിംഗന്‍ യൂണിവേഴ്സിറ്റി), പ്രഫ. ഡോ. യൂര്‍ഗന്‍ ലിയോണ്‍ഹാര്‍ട്ട് (ഡീക്കന്‍ ഫിലോസഫി വകുപ്പ്), പ്രഫ.ഡോ. ഗാബ്രിയേലാ അലക്സ് (ഡയറക്ടര്‍, ഏഷ്യന്‍ ഓറിയന്റ് ഇന്‍സ്റിറ്റ്യൂട്ട്), ക്രിസ്റോഫ് എഫ്രന്‍സ് ( (പ്രസിഡന്റ്, ഹെര്‍മാന്‍ ഗുണ്ടര്‍ട്ട് കമ്യൂണിറ്റി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്നു ഗായത്രി വാസുദേവ് അവതരിപ്പിച്ച മോഹിനിയാട്ടം, (ബേബി കലയംകേരി), വര്‍ഗീസ് കാച്ചപ്പപ്പള്ളി, ടോമി ഞാറപ്പറമ്പില്‍, അരുണ്‍ സോമസുന്ദരം, വിനോദ് ബാലകൃഷ്ണ (കലയംകേരി ഗ്രൂപ്പ്) എന്നിവര്‍ താളത്തില്‍ മുഴക്കിയ ചെണ്ടമേളം തുടങ്ങിയ പരിപാടികള്‍ ആഘോഷത്തെ മഹനീയമാക്കി.

ഡോ. ജയകുമാര്‍, ഡോ ഹൈക്കെ, ഡോ. സ്കറിയ സഖറിയ, ജോസ് പുന്നാംപറമ്പില്‍ എന്നിവര്‍ക്ക് പൂച്ചെണ്ടു നല്‍കി ആദരിച്ചു.

ആഘോഷത്തില്‍ മലയാളികള്‍ക്കു പുറമെ ജര്‍മന്‍കാരും ഉള്‍പ്പടെ നൂറോളം പേര്‍ പങ്കെടുത്തു. ഇന്ത്യന്‍ രീതിയിലുള്ള ലഘുഭഷണവും ഒരുക്കിയിരുന്നു.

രണ്ടാം ദിനമായ 10നു (ശനി) രാവിലെ 9.30 മുതല്‍ 11 വരെ റുണ്ട്റ്റുര്‍മ് ഷ്ളോസ്, റൂം നമ്പര്‍ 165 -ല്‍ (ആര്‍ക്കിയോളജി വകുപ്പ്) മലയാള ഭാഷയും സാഹിത്യവും എന്ന സെഷനില്‍ ജര്‍മനിയിലെ വിവിധ മേഖലകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട മലയാളികള്‍ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രഭാഷണം നടത്തി. 11.30 മുതല്‍ 12.30 വരെ 'കേരളം, ഭൂമിയും ജനങ്ങളും' എന്ന വിഷയത്തില്‍ പ്രഭാഷണങ്ങളും നടന്നു.

ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ അഞ്ചുവരെ നടക്കുന്ന ചര്‍ച്ചയില്‍ ജര്‍മനിയിലേയ്ക്കുള്ള മലയാളി കുടിയേറ്റം, ജര്‍മനിയിലെ മലയാളി രണ്ടാംതലമുറ എന്നീ വിഷയങ്ങളെ അധികരിച്ച് ആദ്യതലമുറക്കാരും രണ്ടാം തലമുറക്കാരും പങ്കെടുത്തു സംസാരിച്ചു.

വൈകുന്നേരം ഏഴിന് കേരളത്തിന്റെ തനതായ കാലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സാംസ്കാരിക കലാസായാഹ്നത്തില്‍ ഓട്ടംതുള്ളല്‍, കളരിപ്പയറ്റ്, പുലികളി, മാപ്പിളപ്പാട്ട്, പുത്തന്‍പാന, നാടോടിപ്പാട്ട് തുടങ്ങിയവ അരങ്ങേറി.

മൂന്നാം ദിനമായ (ഞായര്‍) രാവിലെ 10 മുതല്‍ 12.30 വരെ ട്യൂബിംഗനില്‍ 'ഹെര്‍മാന്‍ ഗുണ്ടര്‍ട്ടും മലയാളവും' എന്ന വിഷയത്തില്‍ യൂണിവേഴ്സിറ്റി ഗ്രന്ഥശാലയെ ഉള്‍പ്പെടുത്തിയുള്ള പരിപാടി നടക്കും.

ഉച്ചകഴിഞ്ഞു രണ്ടു മുതലുള്ള സെഷനില്‍ സാംസ്കാരിക പരിപാടിയും പ്രോജക്ടുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗുണ്ടര്‍ട്ടിന്റെ ജന്മദേശമായ സ്റുട്ട്ഗാര്‍ട്ടിനടുത്തുള്ള കാല്‍വിലേയ്ക്ക് വിനോദയാത്രയും നടക്കും. വൈകുന്നേരം പരാപാടികള്‍ സമാപിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍