കാതോലിക്കാ ബാവായെ സ്വീകരിക്കാന്‍ സിഡ്നി ഒരുങ്ങുന്നു
Saturday, October 31, 2015 7:12 AM IST
സിഡ്നി: മലങ്കര ഓര്‍ത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ സിഡ്നി സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഇടവക വികാരി ഫാ. തോമസ് വര്‍ഗീസ് അറിയിച്ചു.

പത്തു ദിവസത്തെ ഓസ്ട്രേലിയയിന്‍ സന്ദര്‍ശനത്തിനായി എത്തുന്ന പരിശുദ്ധ ബാവ നവംബര്‍ 14 മുതല്‍ 16 വരെയുള്ള തീയതികളില്‍ സിഡ്നിയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ബാവയുടെ ഒന്നാം ശ്ളൈഹിക സന്ദര്‍ശനം അവിസ്മരണീയമായി തീര്‍ക്കാനുള്ള തയാറെടുപ്പിലാണ് സിഡ്നിയിലെ മലങ്കര ഓര്‍ത്തഡോക്സ് സമൂഹം.

നവംബര്‍ 14നു രാവിലെ ന്യൂസിലാന്‍ഡില്‍ നിന്ന് സിഡ്നി എയര്‍പോര്‍ട്ടിലെത്തുന്ന ബാവയെ ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ വൈദികരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും വിശ്വാസികളും ചേര്‍ന്നു സ്വീകരിക്കും. വൈകുന്നേരം എഡന്‍സര്‍ പാര്‍ക്കിലുള്ള പാര്‍ക്ക് സൈഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സിഡ്നിയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള വൈദികരും വിശ്വാസികളും ചേര്‍ന്നു ബാവയ്ക്കു സ്വീകരണം നല്‍കും. സിഡ്നിയിലെ സമുന്നതരായ നേതാക്കളും ഇതര ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും സാമുദായിക നേതാക്കളും സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കും. ബാവയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീര്‍ പ്രകാശനവും ചടങ്ങില്‍ നടക്കും.

സിഡ്നി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ എത്തുന്ന ബാവയെ വിശ്വാസി സമൂഹം പള്ളിയിലേക്ക് ആനയിക്കും. തുടര്‍ന്നു ബാവ സന്ധ്യാ നമസ്കാരത്തിനു നേതൃത്വം നല്‍കുകയും വിശ്വാസി സമൂഹവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

ഞായറാഴ്ച ബാവ കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും തുടര്‍ന്നു പുതുതായി പണികഴിപ്പിച്ച സണ്‍ഡേ സ്കൂള്‍ ബില്‍ഡിംഗിന്റെ കൂദാശ നിര്‍വഹിക്കും. സിഡ്നിയിലും പരിസരത്തുമുള്ള ദേവാലയങ്ങളിലേയും കോണ്‍ഗ്രിഗേഷനുകളിലേയും വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കും. വൈകുന്നേരം ബാവ എപ്പിംഗ് സെന്റ് മേരീസ് ചര്‍ച്ചില്‍ സന്ധ്യാ നമസ്കാരത്തിനു നേതൃത്വം നല്‍കും.

തിങ്കള്‍ രാവിലെ ബാവ കാന്‍ബറയിലേക്ക് തിരിക്കും. സിഡ്നിയിലെ സന്ദര്‍ശന വേളയില്‍ ഇതര ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി ബാവ കൂടികാഴ്ച നടത്തും.

പരിശുദ്ധ ബാവായുടെ സിഡ്നിയിലെ പ്രഥമ ശ്ളൈഹിക സന്ദര്‍ശനം വന്‍ വിജയമാക്കുന്നതിനായി ഇടവക വികാരി ഫാ. തോമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

റിപ്പോര്‍ട്ട്: സുജീവ് വര്‍ഗീസ്