കുട്ടിയെ ഹോട്ടലില്‍ തനിച്ചാക്കി മദ്യപിക്കാന്‍ പോയ മാതാപിതാക്കള്‍ അറസ്റില്‍
Tuesday, November 10, 2015 7:39 AM IST
സ്റാറ്റന്‍ഐലന്റ്: പതിനൊന്നു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഹോട്ടല്‍ മുറിയില്‍ തനിച്ചാക്കി മദ്യപിക്കാന്‍ പുറത്തുപോയ മാതാപിതാക്കളെ പോലീസ് അറസ്റ് ചെയ്തു. നവംബര്‍ ആറിനായിരുന്നു സംഭവം. വൈല്‍ഡ് അവന്യൂവിലുള്ള ഹോളിഡേ ഇന്നില്‍ ഒരു മണിക്കൂര്‍ 20 മിനിറ്റാണു കുട്ടി തനിയെ മുറിയില്‍ കഴിഞ്ഞത്.

ജന റൊളോഫ് (28), ഡഗ്ലസ് ലോപ്പസ് (31) എന്നിവര്‍ മദ്യപിച്ച് രാത്രി പത്തിനാണു മുറിയില്‍ എത്തിയത്. വെള്ളിയാഴ്ച രാവിലെ പോലീസ് മുറിയില്‍ എത്തുമ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന മാതാപിതാക്കളെയാണു കണ്ടത്. തുടര്‍ന്നു പോലീസ് ഇരുവരെയും അറസ്റ് ചെയ്തു.

കുട്ടിയുടെ മാതാവ് പോലീസ് നടപടിയെ എതിര്‍ത്തു. താന്‍ ഉറക്കത്തിലായിരുന്നു എന്നാണ് ഇവര്‍ പോലീസിനോടു പറഞ്ഞത്. മാതാവ് ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും ലോപ്പസിനു ജാമ്യം ലഭിക്കാത്തതിനാല്‍ ഇന്നും (നവംബര്‍ 9) ജയിലില്‍ കഴിയുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

കുട്ടിയുടെ ജീവന്‍ അപകടപ്പെടുത്തുംവിധം മാതാപിതാക്കള്‍ അശ്രദ്ധ കാണിച്ചു എന്നതാണ് ഇവരുടെ പേരില്‍ ആരോപിക്കപ്പെടുന്ന കുറ്റം.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍