ഫൊക്കാനയുടെ ജീവ കാരുണ്യ പദ്ധതികള്‍
Monday, November 16, 2015 8:17 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാന 1983 ല്‍ നിലവില വരുമ്പോള്‍ അമേരിക്കന്‍ മലയാളികളുടെ ഒത്തുചേരല്‍ എന്നതിനപ്പുറത്തു കേരളത്തില്‍ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി അര്‍ഹിക്കുന്ന സഹായം എത്തിക്കുക എന്ന വലിയ ലക്ഷ്യം കൂടി ഉണ്ടായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഫൊക്കാനയോളം സജീവമായി കേരള സമൂഹത്തില്‍ ഇടപെട്ട മറ്റൊരു പ്രവാസി സംഘടനയും ഉണ്ടാവില്ല.

ഫൊക്കാനയുടെ രൂപീകരണ കാലമായ 1983 കളിലാണ് കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള ലക്ഷം വീട് പദ്ധതിക്ക് തുടക്കമാകുന്നത്. സര്‍ക്കാര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ പദ്ധതിക്ക് ഫൊക്കാന സഹായമെത്തിച്ചുകൊണ്ട് തുടങ്ങിയ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നു. പിന്നീട് എല്ലാ കമ്മിറ്റികളും ഭവന പദ്ധതികള്‍, ആരോഗ്യ പദ്ധതികള്‍ തുടങ്ങി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കൂട്ടായ്മ നേതൃത്വം നല്‍കി. ഫൊക്കാനയുടെ സാന്ത്വനം ആരൊക്കെ ആവശ്യപ്പെട്ടിട്ടുണ്േടാ അവര്‍ക്കെല്ലാം അവ എത്തിക്കുവാന്‍ ഫൊക്കാനായുടെ നാളിതുവരെയുള്ള കമ്മിറ്റികള്‍ ശ്രമിച്ചിട്ടുണ്ട്.

1983 മുതല്‍ ഇന്നുവരെ വീടില്ലാത്ത ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് വീടുകള്‍, രോഗത്താല്‍ വലയുന്ന ആയിരങ്ങള്‍, പണം ഇല്ലാത്തതിന്റെ പേരില്‍ പഠിക്കുവാന്‍ സാധിക്കാതെ പോയവര്‍ ഇവര്‍ക്കൊക്കെ അത്താണി ആകുവാന്‍ ഫോക്കാനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതിലേറ്റവും ശ്രേദ്ധേയമായത് സുനാമി നഷ്ടപ്പെടുത്തിയ ആറാട്ടുപുഴ ഗ്രാമനിവാസികള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുവാന്‍ നല്ലൊരു തുക നല്‍കുവാന്‍ സാധിച്ചു എന്നതാണ്.

സുനാമി പോലെയുള്ള ദുരന്തങ്ങളെ നേരിടുവാന്‍ കേരള സര്‍ക്കാരിന് ഒരു പദ്ധതി സമര്‍പ്പിച്ചതും ഫോക്കാനയാണ്. പക്ഷെ സര്‍ക്കാര്‍ വേണ്ടത്ര താല്പര്യം കാട്ടിയില്ല എന്നതാണ് സത്യം. അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ച രണ്ടു കോടിയിലധികം വില വരുന്ന ആശുപത്രി ഉപകരണങ്ങള്‍ കൊച്ചി തുറമുഖത്തു വരെ എത്തിക്കുവാന്‍ ഫോക്കാനയ്ക്ക് കഴിഞ്ഞു. പക്ഷെ അത് ക്ളിയറന്‍സ് നടത്തി സര്‍ക്കാരിലേക്ക് വകകൊള്ളിക്കുവാന്‍ സര്‍ക്കാര്‍ തയാറായില്ല.

ഇതിനെല്ലാം ഫോക്കാനയ്ക്ക് കരുത്തു നല്‍കിയത് അമേരിക്കന്‍ മലയാളികളുടെ നിര്‍ലോഭമായ സഹകരണം മാത്രമാണ്. ഈ സഹകരണമാണ് ഫൊക്കാനയുടെ കരുത്ത്.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍