ഷിക്കാഗോ ഗീതാ മണ്ഡലത്തിന്റെ മകരവിളക്ക് മഹോത്സവത്തിന് ഭക്തി നിര്‍ഭരമായ തുടക്കം
Monday, November 23, 2015 10:22 AM IST
ഷിക്കാഗോ: ഗീതാ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ 2015-16 മണ്ഡല- മകരവിളക്ക് മഹോത്സവം ഭക്തി നിര്‍ഭരവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ഗീതാ മണ്ഡല മന്ദിരത്തില്‍ നവംബര്‍ 21നു ആഘോഷിച്ചു.

പ്രശസ്ത ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെറിട്ടേജിന്റെ സ്ഥാപകനും ഹൈന്ദവ ദര്‍ശനങ്ങളുടെ ഭാരതീയ പൈതൃകത്തിന്റെ മുന്‍നിര പ്രചാരകനുമായ ഡോ. ഗോപാലകൃഷ്ണന്റെ അനുഗ്രഹ പ്രഭാഷണത്തോടെയാണ് ഗീതാ മണ്ഡലത്തിന്റെ 2015- 16 മണ്ഡല മകരവിളക്ക് ഉത്സവങ്ങള്‍ക്ക് തിരി തെളിഞ്ഞത്.

അയ്യപ്പ ഉണര്‍ത്ത് പാട്ടുമായി ആണ് ഈ വര്‍ഷത്തെ മണ്ഡല പൂജകള്‍ ആരംഭിച്ചത്. ഭക്ത ജനങ്ങളുടെ ശാന്തിക്കും സമാധാനത്തിനും സര്‍വ ഐശ്വര്യങ്ങള്‍ക്കും സര്‍വ രോഗ നിവാരണത്തിനുമായി അയ്യപ്പ പഞ്ചാക്ഷര മന്ത്രാര്‍ച്ചനയും അയ്യപ്പ കവച മന്ത്രങ്ങളും നടത്തി. തുടര്‍ന്നു ശിവരാമകൃഷ്ണ സ്വാമിയുടെ നേതൃത്വത്തില്‍ മഹാഗണപതിയുടെ പ്രീതിക്കായി ഗണേശ അഥര്‍വശീര്‍ഷവും വിഷ്ണു പ്രീതിക്കായി പുരുഷസുക്തവും ശിവ പ്രീതിക്കായി ശ്രീ രുദ്രവും നടത്തി. തുടര്‍ന്നു നടന്ന അഭിഷേകാര്‍ച്ചനക്കുശേഷം ഭജനയും അഷ്ടോത്തരശത അര്‍ച്ചനയും പടിപൂജയും നമസ്കാര മന്ത്രവും മംഗള ആരതിയും നടത്തി. തുടര്‍ന്ന് ഹരിവരാസനം പാടി ഈവര്‍ഷത്തെ മണ്ഡല മകരവിളക്ക് പൂജയുടെ ആദ്യ ദിവസത്തെ പൂജകള്‍ക്ക് പരിസമാപ്തിയായി.

ദൈവം എന്നതു പുറത്തല്ല, നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ തന്നെയാണ് വസിക്കുന്നത്, അതു നമ്മുടെ കര്‍മധര്‍മാദികള്‍ക്കനുസരിച്ചായിരിക്കും എന്നു മാത്രം. ആത്മീയമായ ഉയര്‍ച്ച നേടിയ ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും പരാജയപ്പെടുകയില്ല. അത്തരത്തില്‍ ആത്മീയമായ ഉയര്‍ച്ച നേടുവാന്‍ ഏറ്റവും എളുപ്പമുള്ള കാലമാണ് മണ്ഡല കാലം എന്ന് തദവസരത്തില്‍ ഗീതാ മണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ആനന്ദ് പ്രഭാകര്‍ പരിപാടികള്‍ക്കും ഭജനയ്ക്കും നേതൃത്വം നല്‍കി. സെക്രട്ടറി ബൈജു മേനോന്‍ മണ്ഡല മകരവിളക്ക് പൂജകള്‍ക്ക് നേതൃത്വം നല്‍കിയ ലക്ഷ്മി നാരായണ ശാസ്ത്രികള്‍ക്കും മണ്ഡല മകരവിളക്ക് മഹോത്സവത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മഹോത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ക്കും നന്ദി പറഞ്ഞു. ആനന്ദ് പ്രഭാകര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം