ന്യൂസിറ്റി ലൈബ്രറി ട്രസ്റിയായി അജിന്‍ ആന്റണി സ്ഥാനമേറ്റു
Wednesday, January 27, 2016 7:29 AM IST
ന്യൂസിറ്റി, ന്യൂയോര്‍ക്ക്: ന്യൂസിറ്റി ലൈബ്രറി ട്രസ്റിയായി അജിന്‍ ആന്റണി സ്ഥാനമേറ്റു. ഒന്‍പതംഗ ബോര്‍ഡിലെ രണ്ടു പേര്‍ ഒഴിഞ്ഞപ്പോള്‍ അജിനും ബോബ് ആക്സെല്‍റോഡും പുതിയ അംഗങ്ങളായി.

ഫൊക്കാന ട്രസ്റി ബോര്‍ഡ് ചെയറും ലൈബ്രറിയുടേ മുന്‍ പ്രസിഡന്റുമായ പോള്‍ കറുകപ്പള്ളി, ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ ട്രഷറര്‍ ചെറിയാന്‍ ഡേവിഡ്, മുന്‍ പ്രസിഡന്റ് ജയിംസ് ഇളമ്പുരയിടം, അജിന്റെ പിതാവ് ചാള്‍സ് ആന്റണി തുടങ്ങിയവര്‍ സത്യപ്രതിഞ്ജക്കെത്തി.

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു ഒരു മലയാളി വീണ്ടും ട്രിസ്റി ബോര്‍ഡില്‍ അംഗമാകുന്നത്. നേരത്തെ ടോം നൈനാന്‍, പോള്‍ കറുകപ്പള്ളില്‍, ഡോ. ആനി പോള്‍ എന്നിവര്‍ ട്രസ്റി ബോര്‍ഡില്‍ അംഗങ്ങളും പിന്നീട് ബോര്‍ഡ് പ്രസിഡന്റുമാരുമായി. ടേം ലിമിറ്റ് കാരണമാണ് അവര്‍ രംഗം വിട്ടത്. ഇന്ത്യക്കാര്‍ ജയിക്കാതിരിക്കാന്‍ കഴിഞ്ഞ തവണ കൂട്ടായ നീക്കം ഉണ്ടായിരുന്നെങ്കിലും ഇത്തവണ ഔദ്യോഗികമായി നിര്‍ത്തിയ മൂന്നംഗ പാനലില്‍ വിദ്യാര്‍ഥിയായ അജിനും ഉള്‍പ്പെട്ടിരുന്നു.

ക്രിമിനല്‍ ലോ വിദ്യാര്‍ത്ഥിയായ അജിന്‍ തൃപ്പൂണിത്തുറ സ്വദേശി പോള്‍ (ചാള്‍സ്) ആന്റണിയുടേയും സിമിലിയുടേയും പുത്രനാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ സജീവ പ്രവര്‍ത്തകനായ അജിന്‍ രാഷ്ട്രീയ രംഗത്തെ പുത്തന്‍ വാഗ്ദാനമാണ്.

വ്യത്യസ്ത രംഗങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ച അജിന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എ.പി പെട്രോളിയം കോര്‍പറേഷന്‍, എ.പി പ്രോപ്പര്‍ട്ടീസ് എന്നിവയില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു. ഫൊക്കാനയുടെ യൂത്ത് റെപ്രസന്റേറ്റീവായി പ്രവര്‍ത്തിച്ചിട്ടുള്ള അജിന്‍ ഹഡ്സണ്‍വാലി മലയാളി അസോസിയേഷനിലും പ്രവര്‍ത്തിച്ചു. പള്ളിയിലും സജീവമാണ്.

1936ല്‍ തുടങ്ങിയ ലൈബ്രറിയുടെ വാര്‍ഷിക ബജറ്റ് നാലര മില്യന്‍ ഡോളറാണ്. ന്യൂസിറ്റി, യോങ്കേഴ്സ്, ബര്‍ഡോണിയ ഭാഗങ്ങളിലെ അരലക്ഷത്തോളം പേര്‍ക്കു സേവനമെത്തിക്കുന്ന ലൈബ്രറിയില്‍ ഒന്നേമുക്കാല്‍ ലക്ഷം പുസ്തകങ്ങളുണ്ട്.

ഒമ്പതംഗ ട്രസ്റി ബോര്‍ഡ് ലൈബ്രറിയുടെ നിത്യേനയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നില്ല. എന്നാല്‍ പ്രധാന തസ്തികകളിലെ നിയമനം, ബജറ്റ് തുക വിതരണം, മറ്റ് നയപരമായ കാര്യങ്ങള്‍ എന്നിവയൊക്കെ ട്രസ്റി ബോര്‍ഡാണു നിര്‍വഹിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം