ടെക്സസ് റിപ്പബ്ളിക്കന്‍ കോട്ട പിടിച്ചെടുക്കാന്‍ തേജസ് വാക്കില്‍
Friday, February 12, 2016 8:23 AM IST
സാന്‍ആന്റോണിയോ (ടെക്സസ്): റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ഉരുക്കു കോട്ടയായി അറിയപ്പെടുന്ന ടെക്സസ് സംസ്ഥാനത്തെ 21 കോണ്‍ഗ്രഷണല്‍ ഡിസ്ട്രക്ടില്‍ 37 വര്‍ഷമായി റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥികളെ മാത്രം ജയിപ്പിച്ച പാരമ്പര്യമുള്ള വോട്ടര്‍മാരെ അഭിമുഖീകരിക്കുന്നതിനും വിജയം കൈവരിക്കുന്നതിനും ഇന്ത്യന്‍-അമേരിക്കന്‍ കംപ്യൂട്ടര്‍ എന്‍ജിനിയര്‍ തേജസ് വാക്കില്‍ കളത്തിലിറങ്ങി.

ഓസ്റിനില്‍നിന്നുള്ള അമ്പത്തൊമ്പതുകാരനായ തേജസ് ആദ്യമായാണ് രാഷ്ട്രീയ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. മൂന്നു ദശാബ്ദമായി കംപ്യൂട്ടര്‍ വ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുവരികയാണ്. 37 വര്‍ഷം മുമ്പ് ഇന്ത്യയില്‍നിന്നും കുടിയേറിയ തേജസ് കഴിഞ്ഞ 21 വര്‍ഷമായി ടെക്സസിലെ 21 കണ്‍ഗ്രഷന്‍ ഡിസ്ട്രിക്ടിലെ താമസക്കാരനാണ്.

1935 ല്‍ ഡിസ്ട്രിക്ട് രൂപീകൃതമായതുമുതല്‍ 1977 വരെ ഡമോക്രാറ്റിനെ മാത്രം ജയിപ്പിച്ച സീറ്റില്‍ 1979 മുതല്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയാണ് വിജയിച്ചിട്ടുള്ളത്. സാന്‍ അന്റോണിയായിലെ 10 കൌണ്ടികള്‍ ഉള്‍പ്പെടുന്ന ഈ ഡിസ്ട്രിക്ടില്‍ സീനിയര്‍ സിറ്റിസണ്‍, ഹിസ്പാനിക്, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ വോട്ടുകള്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് അനുകൂലമാകുമെന്ന് തേജസ് വിശ്വസിക്കുന്നു.

ഭാര്യ ജയശ്രീയും മകന്‍ പാര്‍ഥ് എന്നിവരും തേജസിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍