തോക്കുമായി കളിക്കുന്നതിനിടയില്‍ അഞ്ചു വയസുകാരി വെടിയേറ്റ് മരിച്ചു
Thursday, May 12, 2016 4:56 AM IST
ഡിട്രോയ്റ്റ്: മുത്തശ്ശിയുടെ തലയിണക്കിടയില്‍ സൂക്ഷിച്ചിരുന്ന തോക്ക് എടുത്ത് കളിക്കുന്നതിനിടയില്‍ അഞ്ചു വയസുളള കുട്ടി മരിയ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. മുറിയില്‍ ആരും ഇല്ലാതിരുന്ന സമയത്താണ്. 38 കാലിബര്‍ കൈ തോക്ക് അഞ്ചു വയസുകാരിയുടെ കൈയില്‍ കിട്ടയത്.

മൂന്നും ഒന്നും വയസുളള കുട്ടികളുമായി കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. ശരീരത്തില്‍ തുളച്ചു കയറിയ വെടിയുണ്ടയുമായി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

നോര്‍ത്ത് കരോലിനയില്‍ ഈസ്റര്‍ ഞായറാഴ്ചക്കുശേഷം ഇത്തരത്തിലുളള നാലാമത്തെ സംഭവമാണിത്. തോക്കില്‍നിന്നു നിറ ഒഴിവാക്കി വെക്കുകയോ അല്ലെങ്കില്‍ സുരക്ഷിതമായ സ്ഥലത്ത് ലോക്ക് ചെയ്തുവെക്കുകയോ ചെയ്യണമെന്ന് അസിസ്റന്റ് പോലീസ് ചീഫ് സ്റീഫ് അഭ്യര്‍ത്ഥിച്ചു.

തോക്കിന്റെ ഉടമസ്ഥര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കുകയും സേഫ്റ്റി പ്രോഗ്രാമുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നതു കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടേയും ജീവന്‍ രക്ഷിക്കുന്നതിന് ഇടയാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം കുട്ടികള്‍ ഉള്‍പ്പെട്ട 278 വെടിവെപ്പു സംഭവങ്ങളാണ് അമേരിക്കയില്‍ ഉണ്ടായത്.

റിപ്പോര്‍ട്ട്:പി. പി. ചെറിയാന്‍