മിലിട്ടിറി കോളജില്‍ പര്‍ദ ധരിക്കണമെന്ന ആവശ്യം നിരാകരിച്ചു
Thursday, May 12, 2016 7:02 AM IST
ചാള്‍സ്ടണ്‍ (സൌത്ത് കരോളിന): സൌത്ത് കരോളിനായിലുള്ള സിറ്റാഡല്‍ മിലിട്ടറി കോളജില്‍ പര്‍ദ ധരിച്ചു വരുന്നതിനു അനുവദിക്കണമെന്ന മുസ്ലിം വിദ്യാര്‍ഥിനിയുടെ ആവശ്യം കോളജ് അധികൃതര്‍ നിരാകരിച്ചു.

ഇതുസംബന്ധിച്ച വിദ്യാര്‍ഥിനിയുടെ ആവശ്യം പരിഗണിക്കാമെന്ന് ഒരു മാസം മുമ്പു കോളജ് അനധികൃതര്‍ വാക്ക് കൊടുത്തിരുന്നുവെങ്കിലും അവസാന തീരുമാനം മേയ് 10നു സ്കൂള്‍ പ്രസിഡന്റ് റിട്ട. എയര്‍ഫോഴ്സ് ലഫ്. ജനറല്‍ ജോണ്‍ റോസ പ്രഖ്യാപിക്കുകയായിരുന്നു.

മിലിട്ടറി സ്കൂളില്‍ പഠനത്തിനെത്തുന്നവര്‍ യൂണിഫോം ധരിക്കണമെന്ന തീരുമാനം പുനഃപരിശോധിക്കുവാന്‍ സാധ്യമല്ലെന്ന് പ്രസിഡന്റ് പറഞ്ഞു.

അപേക്ഷ നിരസിക്കപ്പെട്ട വിദ്യാര്‍ഥിനി ഇതിനെക്കുറിച്ചു അഭിപ്രായം പ്രകടിപ്പിച്ചില്ലെങ്കിലും അമേരിക്കന്‍ -ഇസ് ലാമിന്‍ റിലേഷന്‍സ് കൌണ്‍സില്‍ ഇബ്രാഹിം ഹൂപ്പര്‍ തീരുമാനത്തെ നിര്‍ഭാഗ്യകരമെന്നാണ് വിശേഷിപ്പിച്ചത്.

മതവിശ്വാസത്തിന്റെ പേരിലാണ് വിദ്യാര്‍ഥിനി പര്‍ദ ധരിക്കണമെന്നാവശ്യപ്പെട്ടത്. ഇതു നിഷേധിക്കുന്നത് ഡിസ്ക്രിമിനേഷനാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

വിദ്യാര്‍ഥിനിയുടെ കുടുംബാംഗങ്ങള്‍ കോളജിന്റെ തീരുമാനത്തിനെതിരെ നിയമ നടപടികള്‍ക്കൊരുങ്ങുകയാണ്.

മിലിട്ടറിയില്‍ അച്ചടക്കവും നിലവാരവും സംരക്ഷിക്കപ്പെടുന്നതിന് ചട്ടങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണെന്ന് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് സ്പോക്ക് വുമണ്‍ ലഫ്. ഗബ്രിയേലി ഹെര്‍മീസ് അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍