കൂട്ടുകാരിയെ രക്ഷിക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ നായ്ക്ക് ചികിത്സക്കായി ഒഴുകിയെത്തിയത് 33,000 ഡോളര്‍
Saturday, May 14, 2016 5:33 AM IST
ഫ്ളോറിഡ: ഏഴു വയസുകാരിയായ മോളിയും ജര്‍മന്‍ ഷെപ്പേഡും ഉറ്റ ചങ്ങാതിമാരാണ്. മോളി എവിടെ പോയാലും ജര്‍മന്‍ ഷെപ്പേഡ് കൂടെയുണ്ടാവും.

അങ്ങനെയിരിക്കെ മേയ് 12ന് ടാമ്പയിലുളള മോളിയുടെ ബാക്ക് യാര്‍ഡില്‍ ഇരുവരും സവാരിക്കിറങ്ങിയപ്പോള്‍ എവിടെ നിന്നോ എത്തിയ ഉഗ്രന്‍ വിഷമുളള റാറ്റില്‍ സ്നേക്ക് മോളിയെ ആഞ്ഞു കൊത്തുന്നതിനായി അടുത്തു വരുന്നത് നായുടെ ശ്രദ്ധയില്‍ പെട്ടു. പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല. മോളിക്കും പാമ്പിനും ഇടയില്‍ ജര്‍മന്‍ നായ് ചാടി വീണു. തുടര്‍ന്നു ഇരുവരും തമ്മില്‍ ഉഗ്രയുദ്ധമാണ് നടന്നത്. ഇതിനിടയില്‍ നായ്ക്ക് മൂന്നു തവണ പാമ്പിന്റെ കടിയേറ്റു. ഒടുവില്‍ ഇരയെ ലഭിക്കാത്തിലുളള നിരാശയോടെ പാമ്പ് ഇഴഞ്ഞു നീങ്ങുമ്പോള്‍ കൂട്ടുകാരിയെ രക്ഷിക്കാന്‍ കഴിഞ്ഞ സംതൃപ്തിയോടെ നായ് കുഴഞ്ഞു വീണു.

രക്തം വമിക്കുന്ന മുറിവുമായി ദീന രോദനം പുറപ്പെടുവിച്ച ജര്‍മന്‍ ഷെപ്പേഡിനെ ഉടനെ വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നടത്തി. ചെലവേറിയ മരുന്നു വാങ്ങുന്നതിനാവശ്യമായ തുക ഈ സംഭവം കേട്ടറിഞ്ഞ നല്ലവരായ ജനങ്ങള്‍ സംഭാവന ചെയ്തു. ഒറ്റ ദിവസം കൊണ്ടു ജര്‍മന്‍ ഷെപ്പേഡിന്റെ ചികിത്സക്കായി ലഭിച്ചത് 33,000 ഡോളര്‍. നായെ രക്ഷിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നത്.

മകളുടേയും പാമ്പിന്റേയും ഇടയില്‍ നായ് നിന്നില്ലായിരുന്നുവെങ്കില്‍ എന്നന്നേയ്ക്കുമായി മോളിയെ നഷ്ടപ്പെടുമായിരുന്നുവെന്ന് മാതാവ് ഡോണിയ പറഞ്ഞു. മോളിയുടേയും പട്ടിയുടേയും ജീവന്‍ രക്ഷിക്കുന്നതിനു സഹകരിച്ച എല്ലാവരോടും ഡോണിയ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍