ലിബിയയിൽ തട്ടികൊണ്ടുപോയ മലയാളിയെ മോചിപ്പിച്ചു
Wednesday, July 6, 2016 5:55 AM IST
ന്യൂഡൽഹി: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയിൽ സർക്കാർ വിരുദ്ധ സംഘടന തട്ടികൊണ്ടുപോയ മലയാളിയെ മോചിപ്പിച്ചു. കോഴിക്കോട് സ്വദേശി റെജി ജോസഫാണ് മോചിതനായത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ട്രിപ്പോളിയിൽ ഐടി ഉദ്യോഗസ്‌ഥനായിരുന്ന കോഴിക്കോട് പേരാമ്പ്രയിൽ ചെമ്പ്ര കേളോത്ത് വയൽ നെല്ലിവേലിൽ ജോസഫിന്റെ മകൻ റെജി ജോസഫിനെയും (43) മൂന്ന് സഹപ്രവർത്തകരെയുമാണ് അജ്‌ഞാത സംഘം തട്ടികൊണ്ടുപോയത്. കഴിഞ്ഞ മാർച്ച് 31–നായിരുന്നു സംഭവം. റെജിക്ക് ഒപ്പമുണ്ടായിരുന്ന മൂന്ന് പേരും ലിബിയൻ പൗരന്മാരായിരുന്നു.

തലസ്‌ഥാനമായ ട്രിപ്പോളിയിലെ താമസ സ്‌ഥലത്തു നിന്ന് ജോലിക്കു പോയ റെജിയെ ജോലി സ്‌ഥലത്തു നിന്നാണ് അജ്‌ഞാതർ തട്ടികൊണ്ടുപോയത്. തുടർന്ന് സംസ്‌ഥാന സർക്കാരും മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പടെയുള്ള എംപിമാരും ഇടപെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കുകയായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലൂടെയാണ് റെജിക്ക് മോചനം സാധ്യമായിരിക്കുന്നത്.