സൗഹൃദ ആരവങ്ങൾ ഉയരുന്നു, ഫാമിലി കോൺഫറൻസിനു തുടക്കം
Wednesday, July 13, 2016 5:05 AM IST
ന്യൂയോർക്ക്: കുടുംബക്കൂട്ടായ്മയ്ക്ക് ശക്‌തി പകരുന്നതിനും സാഹോദര്യത്തിന്റെ പുതിയ തലങ്ങൾ തേടുന്നതിനും സഭയോടും ഭദ്രാസനത്തോടുമുള്ള കൂറും പ്രതിബദ്ധതയും ഉറപ്പിക്കുന്നതിനുമായി ആവിഷ്ക്കരിച്ചിട്ടുള്ള ഭദ്രാസന തല ഫാമിലി കോൺഫറൻസ് നടക്കുന്ന എലൻവിൽ ഓണേഴ്സ് ഹേവൻ റിസോർട്ടിലേക്ക് വിശ്വാസ സമൂഹം എത്തിത്തുടങ്ങി.

രജിസ്ട്രേഷൻ ബൂത്ത് രാവിലെ മുതൽ തന്നെ പ്രവർത്തനം ആരംഭിച്ചു. കോർഡിനേറ്റർ ഫാ. വിജയ് തോമസ്, ജനറൽ സെക്രട്ടറ ഡോ. ജോളി തോമസ്, ട്രഷറാർ ജീമോൻ വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയംഗങ്ങളും ഭദ്രാസന കൗൺസിൽ അംഗങ്ങളും ചൊവ്വാഴ്ച മുതൽ തന്നെ ഇവിടെ ക്യാമ്പ് ചെയ്ത് ക്രമീകരണങ്ങൾ ചെയ്തു വരികയായിരുന്നു.

രണ്ടാം ദിനമായ ജൂലൈ 14–നു (വ്യാഴാഴ്ച) രാവിലെ 6.15–ന് പ്രാർത്ഥനയോടെ തുടക്കം. പ്രഭാതഭക്ഷണത്തിനു ശേഷം ഒമ്പതിന് പസിഫിക്ക് കോൺഫറൻസ് ഹാളിൽ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ മുതിർന്നവർക്കായി പ്രസംഗം നടത്തും. അതേ സമയത്ത് തന്നെ എംജിഒസിഎസ്എമ്മിനു വേണ്ടി അറ്റ്ലാന്റിക്ക് ഹാളിൽ ഫാ. ക്രിസ്റ്റഫർ മാത്യു പ്രഭാഷണം നടത്തുന്നുണ്ട്. സൺഡേ സ്കൂൾ കുട്ടികൾക്ക് വേണ്ടി എലിസബത്ത് ജോയി നേതൃത്വം നൽകും. ലഘുഭക്ഷണത്തെ തുടർന്നു എല്ലാ വിഭാഗക്കാർക്കും വേണ്ടി ഗ്രൂപ്പ് ഡിസ്കഷൻ നടത്തും. പന്ത്രണ്ടിനു മധ്യാഹ്നപ്രാർഥന. തുടർന്ന് ഉച്ചഭക്ഷണം.

ഉച്ചകഴിഞ്ഞ് രണ്ടിനു വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സൂപ്പർസെഷനുകൾ ആരംഭിക്കും. ഫാസ്റ്റിംഗ് ആൻഡ് ഫീസ്റ്റിംഗ് എന്ന വിഷയത്തിലൂന്നി മാർ നിക്കോളോവോസ് സെഷനു നേതൃത്വം നൽകും. വെളിപാട് പുസ്തകവും ഓർത്തഡോക്സ് ആരാധനാക്രമവും എന്ന വിഷയത്തിലൂന്നി ഫാ. സുജിത് തോമസ് നേതൃത്വം നൽകും. മൂന്നിനു ഗ്രൂപ്പ് ഫോട്ടോ സെഷൻ. 3.30നു ഇൻഡോർ ടെന്നീസ് കോർട്ടിലും ക്യാമ്പ് ഫയർ ഏരിയയിലുമായി സ്പോർട്സ് മത്സരങ്ങൾ നടക്കും. വൈകിട്ട് 5.30–ന് ഡിന്നർ. തുടർന്ന് ഗായകസംഘം ഗാനങ്ങൾ ആലപിക്കും. വൈകിട്ട് ഏഴിനു അറ്റ്ലാന്റിക്ക് ഹാളിൽ സന്ധ്യാപ്രാർഥന. 7.30–നു അറ്റ്ലാന്റിക്കിൽ ഡിവോഷണൽ അഡ്രസ്. രാത്രി എട്ടു മുതൽ വെറൈറ്റി എന്റർടെയ്ൻമെന്റ്സ്. കൃത്യമായി ചിട്ടപ്പെടുത്തിയ അജണ്ട അനുസരിച്ചുള്ള പ്രോഗ്രാമുകൾ, യാമപ്രാർത്ഥനകൾ, ഗാനശുശ്രൂഷകൾ, ധ്യാനയോഗങ്ങൾ, ചർച്ചാവേദികൾ, വ്യത്യസ്തമായ കലാകായിക മത്സരങ്ങൾ എന്നിവയൊക്കെയായി എല്ലാം തികഞ്ഞൊരു കുടുംബസംഗമത്തിനായി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം തയാറെടുത്തു കഴിഞ്ഞു.

<യ> റിപ്പോർട്ട്: ജോർജ് തുമ്പയിൽ