സഭയുടെ അൾത്താര പ്രവാസികൾക്കരികിലേക്ക്: മാർ സ്റ്റീഫൻ ചിറപ്പണത്ത്
Thursday, August 11, 2016 12:08 AM IST
‘യൂറോപ്പിലെ പല രാജ്യങ്ങളിലായി കർമനിരതരായ അര ലക്ഷത്തോളം പ്രവാസിവിശ്വാസികൾക്കരികിലേക്കു സഭയുടെ അൾത്താര എത്തിക്കുകയാണു സീറോ മലബാർ സഭ. അവരുടെ ആത്മീയ ആവശ്യങ്ങൾക്കു സഭ കൂടെയുണ്ടാകും’, യൂറോപ്പിനായി മെത്രാൻ പദവിയോടെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയോഗിക്കപ്പെട്ട നിയുക്‌ത മെത്രാൻ മാർ സ്റ്റീഫൻ ചിറപ്പണത്ത് തന്റെ പുതിയ ദൗത്യത്തെക്കുറിച്ചു ദീപികയോടു പറഞ്ഞു.

കുർബാന അടക്കമുള്ള ആരാധനാക്രമം, വേദപഠനം, ധ്യാനം, കുടുംബപ്രാർഥന, സംഘടനാ പ്രവർത്തനം തുടങ്ങിയവയ്ക്കെല്ലാം ഏകീകൃത സ്വഭാവവും നേതൃത്വവും നൽകുകയാണ് അപ്പസ്തോലിക് വിസിറ്റേറ്ററുടെ പ്രധാന ചുമതല.

റോമിനും ഇറ്റലിക്കും പുറമേ, അയർലൻഡ്, ജർമനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ഫ്രാൻസ്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളാണു പ്രവർത്തന മേഖല. പിന്നീട് സ്പെയിനിലേക്കും വ്യാപിപ്പിക്കും.
സഭയുടെ പുതിയ പ്രഖ്യാപനത്തെ യൂറോപ്പിലെ ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്. മുതിർന്നവർ മലയാളത്തിലുള്ള കുർബാന ആഗ്രഹിക്കുന്നു. മലയാളം മനസിലാകാത്ത പുതുതലമുറ അതതു പ്രദേശങ്ങളിലെ വിദേശ ഭാഷയിലുള്ള തിരുക്കർമങ്ങളാണ് ആഗ്രഹിക്കുന്നത്. രണ്ടു വിഭാഗത്തിലുള്ള ആഗ്രഹങ്ങളും നിറവേറ്റപ്പെടേണ്ടതാണ്.
വ്യക്‌തികളിൽനിന്ന് കുടുംബങ്ങളിലേക്ക്, കുടുംബങ്ങളിൽനിന്ന് കുടുംബ കൂട്ടായ്മകളിലേക്കു സഭയുടെ പ്രവർത്തനം വളർത്തിക്കൊണ്ടുവരണം. വൈദികർ ഭവന സന്ദർശനം നടത്തി ഓരോ കുടുംബത്തിനുമൊപ്പം സഭയുണ്ടെന്നു ബോധ്യപ്പെടുത്തിക്കൊണ്ടാണ് ഈ കൂട്ടായ്മ വളർത്തിയെടുക്കുക. പഴയനിയമത്തിൽ കാണുന്നതുപോലെ ആദിമ സഭയുടെ പ്രവർത്തനവും അങ്ങനെയായിരുന്നു.

യൂറോപ്പിലെ പല മേഖലകളിലും സീറോ മലബാർ സഭയുടെ ശുശ്രൂഷ ഇപ്പോൾതന്നെയുണ്ട്. വിവിധ സന്യാസ സമൂഹങ്ങളുടെ നേതൃത്വത്തിലാണ് അതു നിർവഹിക്കപ്പെടുന്നത്. പലയിടങ്ങളിലായി സീറോ മലബാർ സഭയുടെ 40 വൈദികർ നിസ്വാർഥമായി സേവനം ചെയ്യുന്നുണ്ട്. മിക്കയിടത്തും ഭാഗികമായ ശുശ്രൂഷ മാത്രമാണുള്ളത്. ഉപരിപഠനത്തിനും മറ്റു സേവനങ്ങൾക്കും ഇടയിലാണ് ഈ ശുശ്രൂഷയ്ക്കു വൈദികർ സമയം കണ്ടെത്തുന്നത്. വിശ്വാസികൾക്കു പൂർണതോതിലുള്ള ശുശ്രൂഷ നൽകുന്ന വൈദികർ യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളിൽ സ്റ്റർമാരുടെ സേവനവുമുണ്ട്.

സീറോ മലബാർ സഭയ്ക്കു യൂറോപ്പിൽ സ്വന്തമായി പള്ളിയില്ല. ഉണ്ടായിരുന്നെങ്കിൽ രൂപതയുടെ അന്തസിലേക്ക് ഉയരുമായിരുന്നു. ലത്തീൻ വിഭാഗങ്ങളുടേതടക്കം മറ്റു പള്ളികളിൽ കുർബാന അർപ്പിച്ചുകൊണ്ടുവേണം സീറോ മലബാർ സഭയ്ക്ക് ഓരോ സ്‌ഥലത്തും അടിത്തറയൊരുക്കാൻ: മാർ സ്റ്റീഫൻ ചിറപ്പണത്ത് പറഞ്ഞു.

യൂറോപ്പിലെ ശുശ്രൂഷകൾക്കു 1993 ൽ റോമിൽനിന്നുതന്നെ തുടക്കമിടാൻ മോൺ. സ്റ്റീഫൻ ചിറപ്പണത്തിന് അവസരം ലഭിച്ചിരുന്നു. ഉപരിപഠനത്തിനായി റോമിൽ എത്തിയപ്പോൾ അവിടെയുള്ള പ്രവാസികൾ മലയാളത്തിൽ കുർബാന അർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സഹപ്രവർത്തകരായ വൈദികരുമായി കൂടിയാലോചിച്ച് ആ വർഷം നവംബർ ഏഴിനു മലയാളത്തിലുള്ള കുർബാന തുടങ്ങി. പഠനം പൂർത്തിയാക്കി 1998ൽ നാട്ടിൽ തിരിച്ചെത്തി. പിന്നീട് 2011 ഏപ്രിൽ രണ്ടു മുതൽ റോമിൽ സഭയുടെ പ്രൊക്യുറേറ്ററും വികാരിയുമായി നിയമിതനായി. ഈ സേവനം തുടരുമ്പോഴാണ് യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനാകുന്നത്. റോമിലെ സേവനങ്ങൾ തുടർന്നുകൊണ്ടാണ് പുതിയ ചുമതല നിർവഹിക്കുക.

കുടുംബങ്ങളിലൂടെയും കുടുംബ കൂട്ടായമകളിലൂടെയും റോമിൽ മാത്രമല്ല, ഇറ്റലി പൂർണമായും സഭയ്ക്കു സംഘടിത രൂപം നൽകാൻ കഴിഞ്ഞിട്ടുണ്ട്. റോമിലെ സീറോ മലബാർ സഭാംഗങ്ങളുടെ 12 മേഖലാ കുടുംബ കൂട്ടായ്മകൾ രൂപീകരിച്ചു. തുടർന്ന് ഇറ്റലിയിലും ഈ പ്രവർത്തനശൈലി വ്യാപിപ്പിച്ചു. ഇറ്റലിയിലെ സീറോ മലബാർ വിശ്വാസികളിൽ 60 ശതമാനവും ഘടനാപരമായി വളർച്ച നേടി. അവിടെയെല്ലാം വിശ്വാസി കുടുംബ കൂട്ടായ്മ സമിതികളുണ്ട്. അവയുടെ ഭാരവാഹികളെല്ലാം വളരെ സജീവമായും നേതൃത്വബോധത്തോടെയും ഇടപെടുന്നവരാണ്. ഇതേ ശൈലിയിലുള്ള ശുശ്രൂഷ യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.

ജനങ്ങളെ കേന്ദ്രീകരിച്ചുള്ള ആത്മീയ ശുശ്രൂഷയാണു നമുക്കു വേണ്ടത്. ആത്മീയതയ്ക്കു ജനങ്ങളിൽനിന്ന് അകന്നുനിൽക്കാൻ കഴിയില്ല. വ്യക്‌തികളുമായി, അവരുടെ കുടുംബങ്ങളുമായി അടുത്ത് ഇടപഴകുന്ന, അവരുടെ ക്ലേശങ്ങളിൽ ആശ്വാസമേകുന്ന ശുശ്രൂഷയാകണം. തിരക്കിട്ട ജീവിതത്തിനിടയിൽ ഓരോരുത്തർക്കും വൈവിധ്യമേറിയ പ്രശ്നങ്ങളുണ്ട്. കുടുംബപരമാകാം, സാമ്പത്തികമാകാം, ദാമ്പത്യപരമാകാം, തൊഴിൽപരമാകാം, മറ്റേതെങ്കിലും മാനസിക സംഘർഷമാകാം. അങ്ങനെയുള്ള വിഷമങ്ങൾ പങ്കുവയ്ക്കാൻപോലും അവസരമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നവർ ധാരാളമാണ്. അവർക്കെല്ലാം സഭയ്ക്കു നൽകാനുള്ള സന്ദേശം ഇതാണ്: സഭ ഒപ്പമുണ്ട്: മാർ സ്റ്റീഫൻ ചിറപ്പണത്ത് പറഞ്ഞു.

<യ>ഫ്രാങ്കോ ലൂയിസ്