ജിഎംഎഫ് സാഹിത്യ പുരസ്കാരം ജോസ് പുന്നാംപറമ്പിലിനു സമ്മാനിച്ചു
Saturday, August 13, 2016 8:47 AM IST
കൊളോൺ: ഗ്ലോബൽ മലയാളി ഫെഡറേഷൻ (ജിഎംഎഫ്) പ്രഖ്യാപിച്ച ഇക്കൊല്ലത്തെ സാഹിത്യ പുരസ്കാരം യൂറോപ്പിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ ജർമനിയിൽ നിന്നുള്ള ജോസ് പുന്നാംപറമ്പിൽ (സാഹിത്യമേഖല) ഏറ്റുവാങ്ങി.

ജൂലൈ 27 മുതൽ 31 വരെ കൊളോണിടുത്തുള്ള ഒയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിൽ അഞ്ചു ദിവസം നടന്ന പ്രവാസി സംഗമത്തിന്റെ സമാപന സമ്മേളനത്തിൽ ജിഎംഎഫ് ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ ആണ് പുരസ്കാരം സമ്മാനിച്ചത്. ബസ്റ്റ് പൊളിറ്റീഷ്യൻ ഓഫ് ഇന്ത്യ അവാർഡിന് രാജ്യസഭാ മുൻ എംപി പി. രാജീവ് അർഹനായി.

സമ്മേളനം ജർമനിയിൽ എത്തിയിട്ട് 50 വർഷം തികഞ്ഞവർ ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ കിഴക്കേടത്ത് പ്രാർഥനാഗാനം ആലപിച്ചു. ജോയി മാണിക്കത്ത് അവാർഡ് ജേതാവായ ജോസ് പുന്നാംപറമ്പിലിനെ സദസിസു പരിചയപ്പെടുത്തി. ഡോ. ലിയോണി അരീക്കൽ, ജോസഫ് മാത്യു, ജോസ് പുന്നാംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

തുടർന്നു വിവിധ കലാപരിപാടികൾക്കൊപ്പം യൂറോപ്പിലെ പ്രശസ്ത ഗായകൻ സിറിയക് ചെറുകാടും മകൾ ശ്രീജയും സംഗീതവിരുന്നൊരുക്കി. തോമസ് ചക്യത്ത്, അപ്പച്ചൻ ചന്ദ്രത്തിൽ എന്നിവർ പ്രസംഗിച്ചു. വില്യം പത്രോസും മേരി വെള്ളാരംകാലായിലും പരിപാടികൾ മോഡറേറ്റ് ചെയ്തു. ജെൻസ് കുമ്പിളുവേലിൽ കാമറ കൈകാര്യം ചെയ്തു.

അപ്പച്ചൻ ചന്ദ്രത്തിൽ, സണ്ണി വേലൂക്കാരൻ, ലില്ലി ചക്യാത്ത്, എൽസി വേലൂക്കാരൻ, ജെമ്മ ഗോപുരത്തിങ്കൽ, മറിയാമ്മ വർഗീസ് എന്നിവർ സംഗമത്തിനു നേതൃത്വം നൽകി.

യൂറോപ്പിലെ മുതിർന്ന മാധ്യമപ്രവർത്തകനും ജർമൻ മലയാളിയുമായ ജോസ് പുന്നാംപറമ്പിൽ എൺപതിന്റെ നിറവിലാണ്. ജർമനിയിലെ ആദ്യകാല കുടിയേറ്റക്കാരൻ എന്നതിലുപരി ജർമനിയിലെ മലയാളികളുടെ വഴികാട്ടിയായി നാളിതുവരെ ജോസ് പുന്നാംപറമ്പിൽ നടത്തിയ പരിശ്രമങ്ങൾ ഒരിക്കലും വിസ്മരിക്കാനാവില്ല.

ഇത്രയും കാലത്തെ അനുവഭങ്ങളുടെ ഉൾക്കാഴ്ചകളും തിരിച്ചറിവുകളും മറ്റുള്ളവരുമായി പങ്കുവച്ചും സമൃദ്ധിയിൽ ഒറ്റയ്ക്ക് എന്ന പുസ്തക രചനയിലൂടെ പുന്നാപറമ്പിൽ വിശകലനം ചെയ്തിരിക്കുന്ന നേർക്കാഴ്ചകൾ അദ്ദേഹത്തിന്റെ പ്രവാസ ജീവിതത്തിന്റെ ആകെത്തുകയാണ്.

ഇരിങ്ങാലക്കുടയിലെ എടക്കുളം ഗ്രാമത്തിൽ 1936 മേയ് 10നു ജനിച്ച ജോസ് ജർമൻ മലയാളികളുടെ വിശേഷണത്തിൽ പറഞ്ഞാൽ പുന്നാംപറമ്പിൽ ജോസേട്ടൻ, മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദാനന്തരബിരുദം നേടിയാണ് 1966 ൽ ജർമനിയിൽ കുടിയേറുന്നത്. സാമൂഹ്യപ്രവർത്തനത്തിലും പത്രപ്രവർത്തനത്തിലും പരിശീലനം നേടിയിരുന്ന കാലത്ത് മുംബെയിൽ സർക്കാർ ഉദ്യോഗസ്‌ഥനായും കോളജ് അധ്യാപകനായും ജോലി ചെയ്തു. ഫ്രീലാൻസ് ജേർണലിസ്റ്റായി ജർമനിയിൽ അഞ്ചുവർഷം ജോലി നോക്കി. കഴിഞ്ഞ 15 വർഷമായി ഇന്തോ– ജർമൻ സൊസൈറ്റിയുടെ ഉപദേശക സമിതി അംഗമാണ്. എട്ടു പുസ്തകങ്ങൾ ജർമൻ ഭാഷയിലും രണ്ടു പുസ്തകങ്ങൾ മലയാളം ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബോൺ നഗരത്തിനടുത്ത് ഉങ്കലിലാണ് താമസം. ഭാര്യ: ശോശാമ്മ. മക്കൾ: നിശ (ജേർണലിസ്റ്റ്), അശോക്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ