ടിക്കറ്റ് വില്പനയിൽ ക്രമക്കേട്: യൂറോപ്യൻ ഒളിമ്പിക് കമ്മിറ്റീസ് തലവൻ അറസ്റ്റിൽ
Thursday, August 18, 2016 8:00 AM IST
ബർലിൻ: ഒളിംപിക്സിനുള്ള ടിക്കറ്റ് വില്പനയിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്നു യൂറോപ്യൻ ഒളിമ്പിക് കമ്മിറ്റീസ് തലവൻ പാട്രിക് ഹിക്കിയെ ബ്രസീലിയൻ പോലീസ് അറസ്റ്റു ചെയ്തു.

ടിക്കറ്റ് കരിഞ്ചന്തയിൽ കൂടിയ വിലയ്ക്ക് വിൽക്കാൻ ഹിക്കി പുറത്തേയ്ക്കു കടത്തിയെന്നാണ് ആരോപണം. എഴുപത്തൊന്നുകാരനായ ഹിക്കി അയർലൻഡ് സ്വദേശിയാണ്. ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റിയിലും അംഗമാണ്.

അറസ്റ്റിനു ശേഷം ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട ഹിക്കിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ അദ്ദേഹം രക്ഷപെടാൻ ശ്രമിച്ചെന്നും പോലീസ് വെളിപ്പെടുത്തി. ഒളിമ്പിക് കൗൺസിൽ ഓഫ് അയർലൻഡിന്റെ തലവൻ കൂടിയാണ് ഹിക്കി. അറസ്റ്റിനു പിന്നാലെ, താൻ എല്ലാ ചുമതലകളിൽനിന്നും താത്കാലികമായി വിട്ടു നിൽക്കുകയാണെന്നും ഹിക്കി അറിയിച്ചിട്ടുണ്ട്.

പോലീസെത്തിയപ്പോൾ തന്റെ ഒളിമ്പിക് പാസ് ഡോറിനടിയിലൂടെ പുറത്തേക്കു തള്ളിയ ശേഷം തൊട്ടടുത്ത മുറിയിലേക്ക് കടക്കാനായിരുന്നുവത്രെ ഹിക്കിയുടെ ശ്രമം. ഹിക്കിയുടെ മകൻ തന്നെയാണ് കഴിഞ്ഞ ദിവസം വരെ അടുത്ത മുറിയിൽ താമസിച്ചിരുന്നത്. ഇയാൾ സ്‌ഥലത്തില്ലെന്നാണ് ഭാര്യ ആദ്യം പോലീസിനെ അറിയിച്ചതും. പിന്നീട് ഒളിമ്പിക് ഐഡിയും പാസ്പോർട്ടും പോലീസ് പിടിച്ചെടുത്തു.

ഒരു ഐറിഷ് പൗരൻ ബ്രസീലിൽ അറസ്റ്റിലായതായി വിവരം ലഭിച്ചെന്നും റിയൊയിലെ ഐറിഷ് കോൺസുലേറ്റു വഴി എല്ലാ നിയമസഹായങ്ങളും നൽകുമെന്നും മാത്രമായിരുന്നു ഐറിഷ് വിദേശകാര്യ മന്ത്രാലയ വക്‌താവിന്റെ പ്രതികരണം.

റിയൊയിൽ കനത്ത ഞെട്ടലെന്ന് ഐറിഷ് സ്പോർട്സ് മന്ത്രി ഷെയ്ൻ റോസിന്റെ ട്വീറ്റ്. ഒളിംപിക്സ് ഉദ്ഘാടന ദിവസം തന്നെ മറ്റൊരു അയർലൻഡുകാരൻ കെവിൻ ജയിംസ് മാലൺ അറസ്റ്റിലായിരുന്നു. ഇതുമായി ബന്ധപ്പെട്ടു തന്നെയാണ് ഹിക്കിയും അറസ്റ്റിലായിരിക്കുന്നതെന്നു ബ്രസീലിയൻ മാധ്യമങ്ങൾ സൂചന നൽകുന്നു.

ഒളിമ്പിക്സ് ടിക്കറ്റുകൾ മറിച്ചുവിറ്റതിനാണ് ടിഎച്ച്ജി സ്പോർസ് എന്ന സ്പോർട്സ് ഹോസ്പിറ്റാലിറ്റി കമ്പനി ഡയറക്ടറായ മാലനെ ഓഗസ്റ്റ് അഞ്ചിന് അറസ്റ്റ് ചെയ്തത്. ആ സമയത്ത് എണ്ണൂറ് ടോപ് ക്ലാസ് ടിക്കറ്റുകൾ ഇയാളിൽനിന്ന് പിടിച്ചെടുത്തിരുന്നു. ഐറിഷ് ടിക്കറ്റ് റീസെല്ലർമാരായ പ്രോ 10 മാനേജ്മെന്റിനു കൈമാറാനാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും വ്യക്‌തമായിരുന്നു. ഇപ്സ്വിച്ച് ടൗൺ ഫുട്ബോൾ ക്ലബ്ബ് ഉടമകളായ മാർക്കസ് ഇവാൻസ് ഗ്രൂപ്പിന്റേതാണ് ടിഎച്ച്ജി സ്പോർട്സ്. ഇവാൻസ് അടക്കം നാലു പേർക്കെതിരേ കൂടി ബ്രസീലിയൻ കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരാരും ഇപ്പോൾ ബ്രസീലിൽ ഇല്ലെന്നാണു കരുതുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ