അലക്സാണ്ടർ സെഫറിൻ യുവേഫ പ്രസിഡന്റ്
Thursday, September 15, 2016 8:16 AM IST
ബർലിൻ: അലക്സാണ്ടർ സെഫറിൻ (48) യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷൻ (യുവേഫ) പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എതിർ സ്‌ഥാനാർഥിയായ ഡച്ച് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് മിഷായേൽ വാൻ പ്രാഗിനെതിരെ 55 വോട്ടുകൾ നേടിയാണ് സ്ളോവേനിയക്കാരനായ അലക്സാണ്ടർ സെഫറിൻ യുവേഫയുടെ ഒമ്പതാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. വാൻ പ്രാഗിന് 42 വോട്ടുകൾ ലഭിച്ചു. ആക്ടിംഗ് യുവേഫ പ്രസിഡന്റ് എയ്ഞ്ചൽ മരിയ വില്ലാർ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു.

ഏഥൻസിൽ കൂടിയ യുവേഫയുടെ അസാധാരണ കോൺഗ്രസിലാണ് തെരഞ്ഞെടുപ്പു നടന്നത്.

2011 മുതൽ സ്ലൊവേനിയൻ ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റായ സെഫറിൻ നിയമ ബിരുദധാരിയാണ്.

‘എന്റെ കൊച്ചു മനോഹരമായ സ്ലോവേനിയെക്കുറിച്ച് വളരെയധികം ഞാൻ അഭിമാനിക്കുന്നു. അതുപോലെ ഒരു ദിവസം നിങ്ങൾ എന്നെപ്പറ്റിയും ഓർത്ത് അഭിമാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ തെരഞ്ഞെടുപ്പിനുശേഷം വിജയിച്ച സെഫറിൻ യുവേഫ പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

‘ചിലർ പറഞ്ഞിരുന്നു ഞാൻ ഒരു നേതാവേ അല്ലെന്നും, അടുത്ത യുവേഫ പ്രസിഡന്റ് ആകാൻ ഞാൻ യോഗ്യനല്ല’ എന്നുമുള്ള നേരത്തെ വന്ന കമന്റിന് പ്രതികരിക്കുകയായിരുന്നു സെഫറിൻ. ഞാൻ പരിചയമുള്ള ആളാണെന്നും 365 ദിവസമുള്ള ഒരു വർഷത്തിന്റെ ഭാഗമായി എല്ലാ ചെറുകിട, ഇടത്തരം ഫെഡറേഷനുകൾക്കു വേണ്ടിയും സുതാര്യതയോടെ പ്രവർത്തിക്കുമെന്നും സെഫറിൻ പറഞ്ഞു. ‘വലിയ ബഹുമാനവും ഉത്തരവാദിത്വവും’ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷമുള്ള സെഫറിന്റെ ആദ്യത്തെ പ്രതികരണത്തിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഞാൻ, ഭാവിയിൽ യുവേഫയെ നയിക്കും.

യുവേഫയിൽ ഉടനടി മാറ്റം വരുത്തുന്ന മൂന്നു പ്രധാന കാര്യങ്ങളുടെ ഔട്ട്ലൈൻ അദ്ദേഹം പ്രഖ്യാപിച്ചു. ഒന്നാമത്തേത് യുവേഫ പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്‌ഥാനങ്ങളുടെ പരിമിതികൾ മാൻഡേറ്റ് ഉൾപ്പെടുത്താൻ യുവേഫ ചട്ടങ്ങൾ മാറ്റിയെഴുതും.

രണ്ടാമതായി യുവേഫയ്ക്ക് കൂടുതൽ സുരക്ഷയും വിശ്വാസ്യതയും സ്‌ഥാപിച്ചെടുക്കും. മൂന്നാമതായി, ചാമ്പ്യൻസ് ലീഗ്, യൂറോപ്യൻ ചാമ്പ്യൻഷിപ്പ് മറ്റു പ്രധാന വലിയ മൽസരങ്ങളുടെ ഫൈനൽ ലേല നടപടികളിൽ മാറ്റം വരുത്തും. ഇത് പൂർണമായും സുതാര്യമായ പ്രവർത്തനങ്ങൾക്ക് വഴി തെളിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബുധനാഴ്ച കൂടിയ യോഗത്തിൽ യുവേഫ മുൻപ്രസിഡന്റായ പ്ലാറ്റിനിക്ക് യൂറോപ്യൻ ഫുട്ബോൾ നേതാക്കൾ യാത്രയയപ്പു നൽകിയിരുന്നു. ഫിഫ വിലക്കിൽ കഴിയുന്ന പ്ളാറ്റിനിയെ അസാധാരണ കോൺഗ്രസിനെ അഭിസംബോധന ചെയ്യാൻ യുവേഫ അനുമതി നൽകിയിരുന്നു.

1954 ജൂൺ 15 നാണ് യുവേഫ നിലവിൽ വരുന്നത്. സ്വിറ്റ്സർലണ്ടിലെ നിയോൺ ആണ് ആസ്‌ഥാനം. 55 രാജ്യങ്ങളാണ് യുവേഫയിലെ അംഗങ്ങൾ. തിയഡോർ തിയഡോറിഡിസ് ആണ് ജനറൽ സെക്രട്ടറി. നാലുകൊല്ലത്തിലൊരിക്കലാണ് യുവേഫ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഇത്തവണത്തെ യുവേഫ കപ്പ് നേടിയത് പോർച്ചുഗൽ ആണ്.

2011 ൽ ഫിഫ പ്രസിഡന്റായിരുന്ന ജോസഫ് സെപ് ബ്ളാറ്ററിന് രണ്ടു ദശലക്ഷം സ്വിസ് ഫ്രാങ്ക് കോഴ നൽകിയെന്ന ആരോപണം തെളിഞ്ഞതിനെ തുടർന്ന് യുവേഫ പ്രസിഡന്റായ പ്ളാറ്റിനി രാജിവയ്ക്കുകയും തുടർന്ന് ഫിഫയുടെ വിലക്കും ലഭിച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടി വന്നത്.കഴിഞ്ഞ ഡിസംബറിൽ ഫിഫ എത്തിക്സ് കമ്മിറ്റി പ്ളാറ്റിനി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ