കേരളത്തിൽ നിന്നുള്ള ഹാജിമാർ ഇന്നു മദീനയിലേക്ക്
Tuesday, September 20, 2016 8:01 AM IST
ജിദ്ദ: കേരളത്തിൽ നിന്ന് ഹജ്‌ജ് കമ്മിറ്റി മുഖേന എത്തിയ ഹാജിമാർ ചൊവ്വാഴ്ച മുതൽ മദീനയിലേക്ക് യാത്ര തിരിക്കും. ആദ്യവിമാനങ്ങളിലത്തെിയ 900 പേരാണ് ഇന്ന് മദീന സന്ദർശനത്തിന് പുറപ്പെടുന്നത്. ബസ് മാർഗമാണ് ഹാജിമാരെ മദീനയിലത്തെിക്കുക. 440 കി. മീ ദൂരമാണ് മക്കയിൽ നിന്ന് മദീനയിലേക്ക്. ആറു മണിക്കൂർ യാത്രയുണ്ടാവും. മദീനയിൽ ഹറമിനടുത്ത് തന്നെയാണ് ഇവർക്ക് താമസസൗകര്യം. ഭക്ഷണം സ്വന്തം തയാറാക്കുകയോ ഹോട്ടലുകളെ ആശ്രയിക്കുകയോ വേണ്ടി വരും. ഈ വർഷം മുതൽ മദീനയിൽ ഹജ്‌ജ് മിഷൻ ഭക്ഷണവിതരണം നടത്തുന്നില്ല. നേരത്തെ ഭക്ഷണ വിതരണം മിഷൻ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടതിനാലാണ് പുതിയ തീരുമാനം. മക്കയെക്കാൾ ചൂട് കൂടുതലാണ് മദീനയിലെങ്കിലും ഈയാഴ്ച മുതൽ കാഠിന്യം കുറയുന്നുണ്ട്്.

മദീനയിലേക്ക് പോകുന്നതിന് മുന്നോടിയായി ഹാജിമാർക്ക് ക്ലാസുകൾ നൽകുന്നുണ്ട്. എട്ടു ദിവസം പ്രവാചകനഗരിയിൽ താമസിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങുക. മക്കയോട് വിടപറയും മുമ്പ് മസ്ജിദുൽ ഹറാമിൽ പരമാവധി സമയം ചെലവഴിക്കുകയാണ് ഹാജിമാർ.

ഒരു മാസത്തിലേറെയായി പുണ്യനഗരിയുടെ സാമീപ്യത്തിൽ ആഹ്ലാദനിർഭരമാണ് അവരുടെ മനസ്. ഇത്തവണ അനിഷ്‌ട സംഭവങ്ങളൊന്നുമില്ലാത്ത ഹജ്‌ജാണ് പൂർത്തിയായിരിക്കുന്നത്.

10227 പേരാണ് ഇത്തവണ കേരളത്തിൽ നിന്ന് ഹജ്‌ജ് കമ്മിറ്റി വഴി എത്തിയത്. ലക്ഷദ്വീപിൽ നിന്ന് 289, മാഹിയിൽ നിന്ന് 28 പേരുമടക്കം നെടുമ്പാശേരി വിമാനത്താവളം വഴി വന്നത് 10,584 പേരാണ്. ഇതിൽ എട്ടു പേർ മരിച്ചു. ഗുരുതര രോഗങ്ങളുമായി പത്ത് പേർ മക്കയിലെ വിവിധ ആശുപത്രികളിലുണ്ട്.

ഹാജിമാർക്കുള്ള അഞ്ച് ലിറ്റർ വീതം സംസം വെള്ളം നെടമ്പാശേരിയിൽ എത്തിയിട്ടുണ്ട്. മറ്റ് ലഗേജുകൾ മദീനയിലെ താമസകേന്ദ്രത്തിൽ നിന്ന് കാർഗോ ഏജൻസികൾ ഏറ്റെടുക്കും. 23 കിലോ വീതമുള്ള രണ്ട് ലഗേജുകൾക്കുപുറമെ ഏഴ് കിലോ സാധനങ്ങൾ ഹാൻഡ് ബാഗിലും കൊണ്ടുപോകാം. ഹജ്‌ജ് കർമങ്ങൾ പൂർത്തിയായതോടെ ഹാജിമാർ ഷോപ്പിംഗിലാണ്. നിയന്ത്രണങ്ങൾ നീങ്ങിയതോടെ ഹാജിമാരെ സൗദിയിലുള്ള ബന്ധുക്കൾ സന്ദർശിക്കുന്നുണ്ട്. സ്വകാര്യഗ്രൂപ്പ് വഴി വന്ന ഹാജിമാർ നേരത്തെ മദീന സന്ദർശനം പൂർത്തിയാക്കിയിരുന്നു. ഇതിനകം പല സംഘങ്ങളും നാട്ടിലേക്ക് മടങ്ങി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ