സൗദി നഷ്ടപരിഹാര ബിൽ ഒബാമ വീറ്റോ ചെയ്തു
Saturday, September 24, 2016 6:56 AM IST
വാഷിംഗ്ടൺ: സെപ്റ്റംബർ 11നു നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത ആയിരക്കണക്കിനു നിരപരാധികളുടെ കുടുംബാംഗങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുവാൻ സൗദ്യഅറേബ്യ ബാധ്യസ്‌ഥരാണെന്ന് ചൂണ്ടിക്കാട്ടി യുഎസ് സെനറ്റ് ഐക്യകണ്ഠേന പാസാക്കിയ ബിൽ പ്രസിഡന്റ് ബറാക് ഒബാമ വീറ്റോ ചെയ്തു.

സെപ്റ്റംബർ 23ന് നഷ്‌ടപരിഹാര ബിൽ വീറ്റോ ചെയ്തതായി പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നത്. മറ്റു രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന യുഎസ് ഉദ്യോഗസ്‌ഥർക്കും സേനാംഗങ്ങൾക്കും ഈ ബിൽ ദോഷം ചെയ്യുമെന്ന ചിന്തയാണ് ബിൽ വീറ്റോ ചെയ്യുന്നതിന് പ്രസിഡന്റിനെ പ്രേരിപ്പിച്ച ഘടകമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വെളിപ്പെടുത്തി.

പ്രഖ്യാപനം പ്രതീക്ഷയോടെ കാത്തിരുന്ന അയിരക്കണക്കിന് ജനങ്ങളിൽ നിരാശയുണ്ടാക്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയെ ഈ തീരുമാനം ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ഒബാമ അധികാരത്തിലേറിയശേഷം പന്ത്രണ്ടാമത്തെ ബില്ലാണ് പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് വീറ്റോ ചെയ്തിട്ടുളളത്.

അതേസമയം പ്രസിഡന്റിന്റെ വീറ്റോയെ മറികടക്കുന്നതിന് റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക്ക് പാർട്ടി നേതാക്കളും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച പുരോഗമിക്കുകയാണ്. ഇതിൽ വിജയിക്കുകയാണെങ്കിൽ ആദ്യമായി അമേരിക്കയുടെ ചരിത്രത്തിനു മറ്റൊരു അധ്യായം കൂടി എഴുതി ചേർക്കപ്പെടും.

അമേരിക്കൻ ജനതയ്ക്കു നേരെ നടക്കുന്ന ഭീകരാക്രമണങ്ങളിൽ നിന്നും കൂടുതൽ സംരക്ഷണം ലഭിക്കുന്നതിനോ ഇതിനെതിരെ ഫലപ്രദമായി പ്രതികരിക്കുന്നതോ ഈ ബിൽ പാസായാൽ അവസരം ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് വീറ്റോ ചെയ്ത് ഒബാമ ഇറക്കിയ വിശദീകരണത്തിൽ ചൂണ്ടിക്കാട്ടി.

ഒബാമയുടെ പ്രഖ്യാപനം വന്ന് ഉടനെ ബില്ലിനെ അനുകൂലിച്ചു ഹില്ലരി രംഗത്തെത്തി. നഷ്‌ടപരിഹാരം നൽകുവാൻ സൗദി ബാധ്യസ്‌ഥമാണെന്ന് ഹില്ലരി അഭിപ്രായപ്പെട്ടു.

dnt¸mÀ«v: ]n.]n. sNdnbm³