ന്യൂക്ലിയർ യുദ്ധത്തിൽ 21 മില്യൺ ജനങ്ങൾ മരിക്കുമെന്ന് പഠന റിപ്പോർട്ട്
Saturday, October 1, 2016 4:49 AM IST
കൊളറാഡോ: ഇന്ത്യ – പാക്കിസ്‌ഥാൻ അതിർത്തിയിൽ സംഘർഷം പുകഞ്ഞുനിൽക്കെ ഒരു ന്യൂക്ലിയർ യുദ്ധത്തിനുളള സാധ്യത തളളി കളയനാകില്ലെന്നും അങ്ങനെ സംഭവിച്ചാൽ ജനസംഖ്യയിൽ 21 മില്യൺ കൊല്ലപ്പെടുമെന്നും യൂണിവേഴ്സിറ്റി ഓഫ് കൊളറാഡൊ, യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ, റഡ്ജേഴ്സ് യൂണിവേഴ്സിറ്റികളിൽ നിന്നുളള ഗവേഷകർ നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു.

ഇരു രാജ്യങ്ങളും ശേഖരിച്ചുവച്ചിരിക്കുന്ന അണ്വായുധങ്ങളിൽ പകുതി (നൂറ് ന്യൂക്ലിയർ വാർ ഹെഡ്സ്) യുദ്ധത്തിൽ ഉപയോഗിക്കുകയാണെങ്കിൽ അന്തരീക്ഷത്തെ സംരക്ഷിക്കുന്ന ഓസോൺ പാളികളിൽ പകുതി നശിക്കുമെന്നും ഇത് ലോകത്താകമാനമുളള കാർഷിക മേഖലയേയും കാലാവസ്‌ഥയേയും താറുമാറാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലെ ഭരണത്തിലിരിക്കുന്ന ഏറ്റവും വലിയ കക്ഷിയുടെ ഒരു എംപി അണ്വായുധങ്ങൾ പാക്കിസ്‌ഥാനെതിരെ പ്രയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ഇതിനു മറുപടിയെന്നോണം പാക്കിസ്‌ഥാൻ രാജ്യരക്ഷാ മന്ത്രിയുടെ പ്രതികരണവും ലോകം ഉറ്റുനോക്കുകയാണ്. ഇത് യുദ്ധത്തിനുളള സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ന്യൂക്ലിയർ വാർ ഹെഡ്സ് ഉപയോഗിക്കുകയാണെങ്കിൽ ആദ്യ ആഴ്ചയിൽ തന്നെ ശക്‌തമായ റേഡിയേഷനിലും കഠിനമായ പൊളളലേറ്റും ലക്ഷകണക്കിനു ജനങ്ങൾ മരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അണ്വായുധം പ്രയോഗിക്കുമ്പോൾ ഉപഭൂഖണ്ഡത്തിൽ ക്ഷാമവും കാലാവ്ഥാ വ്യതിയാനവും സംഭവിക്കുമെന്നും ഇതിന്റെ ഫലമായി മരിക്കുന്നവരുടെ സംഖ്യ കണക്കാക്കുക അസാധ്യമായിരിക്കുമെന്നും ഇന്റർ നാഷണൽ ഫിസിഷ്യൻസ് ഫോർ പ്രിവൻഷൻ ഓഫ് ന്യൂക്ലിയർവാർ എന്ന ആഗോള ഫിസിഷ്യൻ ഫെഡറേഷൻ നടത്തിയ പഠനത്തിൽ പറയുന്നു.

2015ൽ പ്രസിദ്ധീകരിച്ച അറ്റോമിക് സയന്റിസ്റ്റ് ബുളളറ്റിനിൽ പാക്കിസ്‌ഥാന്റെ കൈവശം 110 മുതൽ 130 വരേയും ഇന്ത്യയുടെ കൈവശം 110 മുതൽ 120 വരേയും അണ്വായുധ ശേഖരം ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. പാക്കിസ്‌ഥാന്റെ 66 ശതമാനം വാർ ഹെഡ്സ്, 86 ബാലസ്റ്റിക് മിസൈലിൽ ഘടിപ്പിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ പ്രധാന മെട്രോപോലിറ്റൻ സിറ്റികളായ ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവയാണ് ലക്ഷ്യമാക്കിയിരിക്കുന്നതെന്നും ബുളളറ്റിൻ വ്യക്‌തമാക്കുന്നു.

ഇന്ത്യയുടെ 53ശതമാനം ന്യൂക്ലിയർ വാർ ഹെഡ്സ് (106) പ്രിഥ്വി, അഗ്നി ബാലസ്റ്റിക് മിസൈലുകളിലാണ് ഘടിപ്പിച്ചിരിക്കുന്നത്. സാഗരിക സബ് മറൈനിൽ ഘടിപ്പിച്ചിരിക്കുന്ന പന്ത്രണ്ട് വാർ ഹെഡ്സിന് പുറമെയാണിത്. ഇതു പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത് ഇസ്ലാമബാദ്, റാവൽപിണ്ടി, ലാഹോർ, കറാച്ചി, പാക്കിസ്‌ഥാൻ ആർമി ആംഡ് കോർപ്സ് ഹെഡ് ക്വാർട്ടേഴ്സ് എന്നീ കേന്ദ്രങ്ങളെയാണ്. ഇന്ത്യയുടെ ബാലസ്റ്റിക് മിസൈലുകൾക്ക് 700 മുതൽ 2000 കിലോമീറ്റർ ദൂരം സഞ്ചരിക്കുവാൻ കഴിവുളളവയാണ്. ഇന്ത്യൻ എയർ ക്രാഫ്റ്റിന് 45 ശതമാനം ന്യൂക്ലിയർ വാർ ഹെഡ്സുമായി പറന്നുയരുവാൻ കഴിയും.

ഇത്തരം സാധ്യതകൾ നിലവിലുളളതിനാൽ ഒരു അണ്വായുധ യുദ്ധം എന്ന സാഹസത്തിന് ഇരുരാജ്യങ്ങളും മുതിരുകയില്ലെന്നാണ് അമേരിക്ക ഉൾപ്പെടെയുളള രാജ്യങ്ങൾ കരുതുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ നിലനില്ക്കുന്ന സംഘർഷാവസ്‌ഥ ചർച്ചകളിലൂടെ ലഘൂകരിക്കാൻ തയാറാകണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. ഭീകരാക്രമണങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനുപകരം അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ആരു സ്വീകരിച്ചാലും അതിനെ നഖശിഖാന്തം എതിർക്കുമെന്നും അമേരിക്ക വ്യക്‌തമാക്കി.

റിപ്പോർട്ട്: പി.പി. ചെറിയാൻ