അനുഗ്രഹങ്ങളുടെ നിറവിൽ കാനഡ എക്സാർക്കേറ്റ്; യുവജന വർഷാചരണവുമായി മുന്നോട്ട്
Monday, October 3, 2016 2:52 AM IST
മിസിസാഗ: ‘ഈശോയുടെ കുരിശിലാണ് രക്ഷ’ എന്ന സന്ദേശവുമായി കാനഡയിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ മിസിസാഗ എക്സാർക്കേറ്റിലെ യുവജനങ്ങൾ സമൂഹമധ്യത്തിലേക്ക്.
അജപാലനവഴിയിൽ കാനഡയിലെ വിശ്വാസികൾക്ക് വെളിച്ചമേകുന്ന എക്സാർക്കേറ്റ് രൂപീകരണത്തിന്റേയും രൂപതാധ്യക്ഷൻ മാർ ജോസ് കല്ലുവേലിയുടെ മെത്രാഭിഷേകത്തിന്റേയും ഒന്നാം വാർഷികം ആഘോഷിച്ച വേളയിലാണ് മാർപാപ്പയുടെ കാനഡയിലെ പ്രതിനിധി റൈറ്റ് റവ. ലൂയിജി ബൊനാസി യുവജനവർഷം പ്രഖ്യാപിച്ചത്. 2016 ഒക്ടോബർ മുതൽ 2017 ഡിസംബർ വരെയാണ് യുവജനവർഷം. യുവജനശാക്‌തീകരണത്തിലൂടെ കുടുംബം, സഭ, സമൂഹം എന്നിവയുടെ ശാക്‌തീകരണമാണ് മുഖ്യഅജണ്ട. റൈറ്റ് റവ. ലൂയിജി ബൊനാസി ആശിർവദിച്ചു കൈമാറിയ തിരുക്കുരിശുമായി യുവജന പ്രതിനിധികൾ ഇനി ഇടവകകളിൽ തീർഥയാത്ര നടത്തി പ്രേഷിത ദൗത്യത്തിനു ചൈതന്യംപകരും.

യുവജന കൺവെൻഷൻ, കൃതജ്‌ഞതാബലി, പൊതുസമ്മേളനം എന്നിവയോടുകൂടിയാണ് കനേഡിയൻ കോപ്റ്റിക് സെന്ററിൽ എക്സാർക്കേറ്റ് ദിനം കൊണ്ടാടിയത്. കാനഡയിലെ എട്ടു പ്രോവിൻസുകളിൽ നിന്നുമുള്ള ഇടവക യുവജന പ്രാതിനിധ്യവും പ്രത്യേകതയായി. യൂത്ത് കൺവെൻഷനിൽ ഷിക്കാഗോ രൂപതാ യുത്ത് ഡയറക്ടർ ഫാ. വിനോദ് മഠത്തിപ്പറമ്പിൽ, എബിൻ കുര്യാക്കോസ് എന്നിവർ സെമിനാർ നയിച്ചു.

എക്സാർക്കേറ്റ് അധ്യക്ഷൻമാർ ജോസ് കല്ലുവേലിയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട കൃതജ്‌ഞതാബലിയിൽ ഷിക്കാഗോ രൂപതാ സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട് വചനസന്ദേശം നൽകി. എക്സാർക്കേറ്റിൽ സേവനം ചെയ്യുന്ന 12 വൈദികർ സഹകാർമികരായി.

മാർ ജോസ് കല്ലുവേലിയുടെ അധ്യക്ഷതയിൽചേർന്ന പൊതുസമ്മേളനത്തിൽ അപ്പസ്തോലിക് നുൺഷ്യോ ലൂയിജി ബൊനാസി നടത്തിയ യുവജന വർഷാചരണ പ്രഖ്യാപനം എക്സാർക്കേറ്റിന്റെ യുവജനമുന്നേറ്റത്തിന് കുതിപ്പേകുന്നതായി.

കുരിശുമായി ലോകംചുറ്റുകയെന്ന ആഹ്വാനവുമായി വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ യുവാക്കളിൽ പകർന്ന ആവേശമാണ് അടുത്തവർഷം ഡിസംബർ വരെ നീളുന്ന യുജനവർഷാചരണത്തിനു പ്രേരകമായതെന്നു മാർ ജോസ് കല്ലുവേലിൽ ചൂണ്ടിക്കാട്ടി. സഭയിലും സമൂഹത്തിലും യുവജനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്താണിതെന്നും സാമൂഹിക സംഘർഷങ്ങളെ മറികടക്കാൻ അവർക്കു കരുത്തേകുകയാണ് യജ്‌ഞത്തിൻറെ ലക്ഷ്യമെന്നും പറഞ്ഞു. എക്സാർക്കേറ്റിലെ യുവജനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ഓരോ ഇടവകയിലും യുവജന സർവേയും നടത്തും.

സ്വന്തമായി ഒരു ദേവാലയം പോലുമില്ലാതെ ഒരുവർഷം മുൻപ് രൂപീകൃതമായ എക്സാർക്കേറ്റിന് ലഭിച്ച ദൈവാനുഗ്രഹങ്ങളുടെ അനുസ്മരണവും നന്ദിപ്രകാശനവുമായി വാർഷികാഘോഷം. മുപ്പത്തയ്യായിരത്തിലേറെ വിശ്വാസികളുള്ള എക്സാർക്കേറ്റിനു ലഭിച്ച അവർണനീയമായ ദൈവീകദാനങ്ങൾസ്വന്തമായി രണ്ടു ദേവാലയങ്ങൾ, പത്ത് ഇടവക സമൂഹങ്ങൾ, 25 മിഷൻസമൂഹങ്ങൾ, 22 വൈദികർ, ഒരു കർമ്മലീത്താസന്യാസിനീ ഭവനം, ഒരു ഡീക്കൻ, ബിഷപ്സ് ഹൌസ്, വൈദിക ഭവനം എന്നിവ എക്സാർക്കേറ്റ് ചാൻസിലർ ഫാ. ജോൺ മൈലംവേലിൽ വാർഷിക റിപ്പോർട്ടിൽവിവരിച്ചത് വിശ്വാസസമൂഹം ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. പാസ്റ്ററൽ കൌൺസിലിനു പുറമെ മതബോധനം, ബൈബിൾ കുടുംബ യുവജന പ്രേഷിതത്വം, കരിസ്മാറ്റിക് നവീകരണം, സാമൂഹികക്ഷേമം എന്നിങ്ങനെ പതിനേഴ് പ്രേഷിത മേഖലകൾരൂപീകരിക്കാനായതും ദൈവജനത്തിന് ആവേശംപകരുന്നതായി.

എക്സാർക്കേറ്റിലെ പ്രവർത്തനങ്ങളും വാർത്തകളും ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മീഡിയ സെന്ററിൻറെയും വെബ് സൈറ്റിന്റേയും ഉദ്ഘാടനം മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു. പ്രവിശ്യാ പാർലമെന്റ് അംഗങ്ങളായ ഹരീന്ദർ തക്കർ എംപിപി സ്മരണികയുടെയും ബോബ് ഡെലനെ എംപിപി രൂപതാ ഡയറക്ടറിയുടെ പ്രകാശനവും നിർവഹിച്ചു. കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെലോഷിപ്പ് പ്രസിഡന്റ് റവ. ഫാ. ജോൺ തോമസ് യോഹന്നാൻ, പാസ്റ്ററൽ കൌൺസിൽ അംഗം തോമസ് കണ്ണമ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു. വികാരി ജനറൽ വെരി റവ. ഫാദർ ജോൺ കുടിയിരുപ്പിൽ സ്വാഗതവും ജനറൽ കൺവീനർ സാബു ജോർജ് നന്ദിയും അർപ്പിച്ചു.

മനോഹരമായ ഗാനങ്ങളിലൂടെ ഗായകസംഘം ചടങ്ങുകൾക്ക് ആത്മീയ ചൈതന്യം പകർന്നു. പ്രോഗ്രാം കോർഡിനേറ്റർ ഫാ. തോമസ് വാലുമ്മൽ പരിപാടികൾക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം