നൈഗറിനായി ജർമനി 27 മില്യന്റെ പദ്ധതിപ്രഖ്യാപിച്ചു
Wednesday, October 12, 2016 8:13 AM IST
ബർലിൻ: ആഫ്രിക്കൻ രാജ്യമായ നൈഗറിനുള്ള സുരക്ഷാ – സഹായ പദ്ധതി ജർമൻ ചാൻസലർ ആംഗല മെർക്കൽ പ്രഖ്യാപിച്ചു. മെർക്കലിന്റെ ആഫ്രിക്കൻ പര്യടനത്തിലെ രണ്ടാം രാജ്യമായിരുന്നു നൈഗർ. 27 മില്യൻ യൂറോയുടെ സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഭീകരതയ്ക്കെതിരായ പോരാട്ടം, യൂറോപ്പിലേക്കുള്ള അഭയാർഥി പ്രവാഹം നിയന്ത്രിക്കൽ എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സഹായ ധനം പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നാണ് നൈഗർ. ഇവിടത്തെ സൈന്യത്തിന് പത്തു മില്യൻ യൂറോയ്ക്കുള്ള ഉപകരണങ്ങൾ ലഭ്യമാക്കുമെന്നും മെർക്കൽ അറിയിച്ചു.

മാലിയിലെ ഐക്യരാഷ്ര്‌ട സഭയുടെ ദൗത്യത്തെ സഹായിക്കുന്നതിന് നൈഗറിൽ ജർമനി സ്വന്തമായൊരു സൈനിക താവളവും നിർമിക്കും. ആഫ്രിക്കൻ പര്യടനത്തിൽ മെർക്കൽ ആദ്യ സന്ദർശിച്ച രാജ്യം മാലിയായിരുന്നു.

മൈഗറിലെ ഏറ്റവും ദരിദ്രമായ അഗാദേസ് പ്രദേശത്തിന്റെ വികസനത്തിനായാണ് 17 മില്യൻ യുറോ ചെലവഴിക്കേണ്ടത്. രാജ്യത്ത് ഏറ്റവും കൂടുതലാളുകൾ യൂറോപ്പിലേക്ക് പലായനം ചെയ്യുന്നത് ഇവിടെനിന്നാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ