ഐഎപിസി കൺവൻഷനിൽ യുഎസ് ഇലക്ഷൻ സംവാദം
Friday, October 14, 2016 3:41 AM IST
കണക്ടിക്കട്ട്: ഇന്തോ– അമേരിക്കൻ പ്രസ്ക്ലബിന്റെ (ഐഎപിസി) മൂന്നാമത് ഇന്റർനാഷണൽ മീഡിയ കൺവൻഷനോടനുബന്ധിച്ചു യുഎസ് ഇലക്ഷൻ ഡിബേറ്റ് സംഘടിപ്പിച്ചു.

പത്ത് ടു മെയിൻ സ്ട്രീം എന്ന തീമിൽ ഐഎപിസി നടത്തുന്ന രണ്ടാമത്തെ ഡിബേറ്റാണ് കണക്ടിക്കട്ടിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്നത്. ഇന്ത്യൻ പനോരമ എഡിറ്റർ ഡോ. ഇന്ദ്രജിത്ത് സലൂജ മോഡറേറ്ററായ ഡിബേറ്റിൽ ഡെമോക്രാറ്റിക് പാർട്ടിയെ പ്രതിനിധീകരിച്ച് ന്യൂജേഴ്സിയിൽ നിന്നും കോൺഗ്രസിലേക്ക് മത്സരിക്കുന്ന പീറ്റർ ജേക്കബും അതേ നഗരിയിൽ നിന്നുള്ള പ്രഫസർ അമർദേവ് റിപ്പബ്ലിക്കൻ പാർട്ടിയെ പ്രതിനിധീകരിച്ചും സംസാരിച്ചു.

ബെർണി സാൻഡേഴ്സിന്റെ പിന്തുണ ഉറപ്പാക്കിയ പീറ്റർ ജേക്കബ് എന്ന മുപ്പതുകാരൻ ഐഎപിസിയുടെ മുഖ്യധാര പ്രവർത്തനങ്ങളെ വിലയിരുത്തിക്കൊണ്ടാണ് ഡിബേറ്റ് ആരംഭിച്ചത്. ഒരു റിപ്പബ്ലിക്കൻ പ്രസിഡന്റ് വരേണ്ടതിന്റെ ആവശ്യം അക്കമിട്ടിനിരത്തിക്കൊണ്ട് പ്രഫ. അമർ ദേവ് സംസാരിച്ചു. ചൈന പോലുള്ള രാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കുന്നതിനും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദത്തെ തുടച്ചു നീക്കുന്നതിനും മികച്ച സംരംഭകത്വ സൗഹാർദ അന്തരീക്ഷം ഉണ്ടാക്കുന്നതിനും അതിനാവശ്യമായ നിയമങ്ങൾ കൊണ്ടുവരുന്നതിനും ഡെമോക്രാറ്റിക്ക് പ്രസിഡന്റ് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഹെൽത്ത് കെയർ സിസ്റ്റം മികച്ചതാക്കുന്നതിനും അതിർത്തികൾ സുരക്ഷിതമാക്കിക്കൊണ്ട് അനധികൃത കുടിയേറ്റം തടയുന്നതിനും ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തണമെന്നും പ്രഫ. അമർ ദേവ് പറഞ്ഞു.*

ഡെമോക്രാറ്റിക് പ്രതിനിധി പീറ്റർ ജേക്കബിന്റെ വാദഗതികൾ ഹില്ലരി പ്രസിഡന്റാകേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിക്കൊണ്ടുള്ളതായിരുന്നു. എല്ലാവർക്കും അവസരങ്ങൾ ലഭിക്കുന്നതിനും കുടിയേറ്റ നയം പ്രായോഗികതിയിൽ ഊന്നിക്കൊണ്ടു നടപ്പാക്കുന്നതിനും ഹില്ലരി വരണമെന്ന് പീറ്റർ പറഞ്ഞു. സാധാരണക്കാർക്ക് പ്രയോജനകരമായ പദ്ധതികളാണ് ഹില്ലരി നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഐഎപിസി പ്രസിഡന്റ് പ്രവീൺ ചോപ്ര, വൈസ് പ്രസിഡന്റ് ഡോ. മാത്യു ജോയിസ് തുടങ്ങിയവർ ഡിബേറ്റിന് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോൺസൺ പുഞ്ചക്കോണം