സയാമിസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപെടുത്തി
Saturday, October 15, 2016 6:44 AM IST
ബ്രോൺസ്: ഇല്ലിനോയിൽ നിന്നുളള ട്രക്ക് ഡ്രൈവർ മെക്ക് ഡൊണാൾഡ് – നിക്കോൾ ദമ്പതികൾക്ക് ജനിച്ച ഇരട്ടകുട്ടികളാണ് ജേഡനും അനിയസും.

ശരീരം രണ്ടാണെങ്കിലും തലയോട്ടികൾ ഒന്നുചേർന്ന വിധത്തിലയിരുന്നു ഇവരുടെ ജനനം. പതിമൂന്ന് മാസം പ്രായമുളള ഈ കുട്ടികളുടെ തലയോട്ടി വേർപ്പെടുത്തുന്ന ശസ്ത്രക്രിയ ഒക്ടോബർ 14ന് ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തീകരിച്ചു.

13ന് രാവിലെയാണ് ശസ്ത്രക്രിയയ്ക്കായി കുട്ടികളെ ഓപ്പറേഷൻ റൂമിലേക്ക് പ്രവേശിപ്പിച്ചത്. ഇരുപത് മണിക്കൂർ നീണ്ടുനിന്ന അതിസങ്കീർണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ലോക പ്രശസ്ത ന്യൂറോ സർജൻ ഡോ. ജെയിംസ് ഗുഡ്റിച്ചാണ്.

2.5 മില്യൺ ജനനങ്ങൾക്കിടയിൽ ഇത്തരത്തിൽ ഒരു ജനനം മാത്രമാണ് സംഭവിക്കുന്നതെന്നും രണ്ട് വയസിനുളളിൽ ശസ്ത്രക്രിയയിലൂടെ വേർപെടുത്തുവാൻ കഴിഞ്ഞില്ലെങ്കിൽ മരണമാണ് സ്വാഭാവികമായും സംഭവിക്കുകയെന്നും എഴുപതാം വയസിലും ഊർജസ്വലതയോടെ രാവും പകലും നീണ്ടും നിന്ന ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. ഗുഡ്റിച്ച് പറഞ്ഞു.

സിറിയയിൽ നിന്നുളള ഇരട്ടകളെ ഈ വർഷമാദ്യം സൗദി അറേബ്യയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപ്പെടുത്തിയിരുന്നു. 1952 മുതൽ ഇന്നുവരെ തലയോട്ടി വേർപ്പെടുത്തുന്ന 58 ശസ്ത്രക്രിയകളാണ് ലോകത്താകമാനം നടന്നിട്ടുളളത്.

ശസ്ത്രക്രിയക്ക് 2.5 മില്യൺ ഡോളറാണ് ചെലവ്. നിക്കോളിന്റെ ഇന്റഷ്വറൻസ് ഇതിന്റെ സിംഹഭാഗവും കവർ ചെയ്തെങ്കിലും നിരവധി പേരുടെ സംഭാവനകളുമാണ് ഈ തുക സ്വരൂപിക്കാൻ വേണ്ടിവന്നത്.

നിക്കോൾ ഗർഭിണിയായിരിക്കുമ്പോൾ ഷിക്കാഗോയിൽ അൾട്രാസൗണ്ട് പരിശോധന നടത്തിയ ഡോക്ടർമാർ ഗർഭഛിദ്രത്തിനായി പ്രേരിപ്പിച്ചുവെങ്കിലും ക്രിസ്തീയ വിശ്വാസികളായ ഇവർ ഇതിനു സമ്മതിച്ചിരുന്നില്ല.

ശസ്ത്രക്രിയ്ക്കുശേഷം ഇരുകുട്ടികളും സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ