പത്രോസിന്റെ വിശുദ്ധ നഗരിയിൽ മാർത്തോമയുടെ മക്കൾ ആഹ്ളാദ നിറവിൽ
Wednesday, October 26, 2016 7:05 AM IST
റോം: യൂറോപ്പിലെ പ്രത്യേകിച്ച് റോമിലെ സീറോ മലബാർ സഭാ മക്കളുടെ സാന്നിധ്യത്തിനും കൂട്ടായ്മ പ്രവർത്തനങ്ങൾക്കും വിശ്വാസ സാക്ഷ്യത്തിനും ഫ്രാൻസിസ് മാർപാപ്പ നൽകിയ അംഗീകാരത്തിന്റെ നേർസാക്ഷ്യമാണ് യൂറോപ്പിലെ സീറോ മലബാർ അപ്പോസ്തോലിക് വിസിറ്റേറ്റർ ആയുള്ള മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ നിയമനം. റോമിലെ സീറോ മലബാർ ഇടവക സ്‌ഥാപനത്തിന്റെ ഇരുപത്തിരണ്ടാം വാർഷികത്തിൽ സാന്തോം ഇടവകയ്ക് ലഭിച്ച സമ്മാനമായും ഇതിനെ കരുതാം.

ഇടവക വികാരി എന്ന നിലയിലുള്ള കഴിഞ്ഞ അഞ്ചു വർഷത്തെ ത്യാഗോജ്വലമായ സേവനം ഇടവക അംഗങ്ങൾക്ക് ആത്മീയ ഉണർവിനും ഒപ്പം സാമൂഹികവും സാംസ്കാരികവും കലാപരമായ മേഖലകളിലുള്ള വളർച്ചക്കും വേദിയായി. ഇടവകയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം കൈവരിച്ചതും ഈ കാലയളവിൽ തന്നെയാണെന്ന് പറയാം. വിശ്വാസികളുടെ സൗകര്യാർഥം വിവിധ കേന്ദ്രങ്ങളിൽ വിശുദ്ധ കുർബാന ആരംഭിക്കാനും ഉപരി പഠനത്തിനായി വന്നിരിക്കുന്ന വൈദികരുടെയും വൈദിക വിദ്യാർഥികളുടെയും സേവനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും അദ്ദേഹത്തിന് സാധിച്ചു. റോമിലെ വിയാ മെറൂലാനയിൽ സ്‌ഥിതി ചെയ്യുന്ന പ്രശസ്തമായ നിത്യ സഹായ മാതാവിന്റെ ദേവാലയത്തിൽ ശനിയാഴ്ചകളിൽ നടക്കുന്ന ദിവ്യബലിയും ആരാധനയും കൂടാതെ സാൻ അന്തോണിയാനം ദേവാലയത്തിൽ വ്യാഴാഴ്ചകളിൽ നടക്കുന്ന ദിവ്യബലിയും ഉണ്ണീശോയുടെ നൊവേനയും വിശ്വാസി സമൂഹത്തിന്റെ ആത്മീയ വളർച്ചയുടെ പ്രതീകങ്ങളായി കരുതാം. പ്രവാസികളായി കഴിയുന്ന പുതുതലമുറയെ ക്രൈസ്തവ മൂല്യങ്ങളും കേരള സഭയുടെ പൈതൃകവും പാരമ്പര്യവും പകർന്നു നൽകി ഒരു സംഘടന തലത്തിലേക്ക് വളർത്താൻ സാധിച്ചത് വലിയ നേട്ടമാണ്.

റോമിൽ നടന്ന ബൈബിൾ കൺവൻഷനുകൾ, നോമ്പുകാല ധ്യാനങ്ങൾ, വിശുദ്ധ വാരത്തിൽ കൊളോസിയത്തിലേക്ക് നടത്തുന്ന കുരിശിന്റെ വഴി, സമർപ്പിത സംഗമം, മരിയൻ തീർഥാടന കേന്ദ്രമായ ദിവിനൊ അമോരെയിലേക്കുള്ള ജപമാല പ്രദക്ഷിണം, ഫാമിലി ഡേ എന്നിവയോടപ്പം വത്തിക്കാനിൽ നടന്നിട്ടുള്ള കേരളത്തിൽ നിന്നുള്ള വിശുദ്ധരുടെ നാമകരണചടങ്ങുകളുടെ പരിപാടികളിലെ ജനപങ്കാളിത്തം കൊണ്ടും സംഘടനമികവു കൊണ്ടും സീറോ മലബാർ സഭയുടെ സാന്നിധ്യം റോമിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം പിറകിൽ കഴിവുറ്റ ഒരു അൽമായ നിരയെ വളർത്തിയെടുക്കുന്നതിൽ മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ സംഘാടക മികവും ദീർഘ വീക്ഷണവും തെളിഞ്ഞു കാണാം.

സീറോ മലബാർ സഭയുടെ പ്രൊക്കുറേറ്റർ എന്ന നിലയിൽ പരിശുദ്ധ സിംഹാസനവുമായി ഉത്തമ ബന്ധം പുലർത്തുന്നതിനും വിവിധ റീത്തുകളുമായുള്ള പരസ്പര സഹകരണവും കൂട്ടായ്മയും വളർത്തുന്നതിനും വിജയകരമായ ആശയ വിനിമയത്തിനും അദ്ദേഹം പ്രാധ്യാനം നൽകി വരുന്നു. സീറോ മലബാർ സഭക്ക് സ്വന്തമായി പ്രൊക്കുര എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കുവാൻ അദ്ദേഹം കഠിനാധ്വാനം നടത്തിയപ്പോഴും ഇടവക കാര്യങ്ങളിൽ ഒരു കുറവും വരുത്താതെ സഭ മക്കളെ മുന്നോട്ടു നയിക്കുന്നതിന് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

യൂറോപ്പിലെ ഇടയനെ സ്വീകരിക്കാനായി ഓരോ കുടുംബവും പ്രാർഥനയോടെ കാത്തിരിക്കുന്നതോടൊപ്പം മെത്രാഭിഷേകത്തിന്റെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ സജീവമായി തുടരുന്നു.

റിപ്പോർട്ട്: ജോസ്മോൻ കമ്മട്ടിൽ