മലയാളത്തെ മനസിൽ നിറച്ചു ന്യൂസിലൻഡ് പ്രധാനമന്ത്രി മടങ്ങി
Friday, October 28, 2016 4:00 AM IST
കൊച്ചി: മലയാളത്തിന്റെ ആതിഥ്യം നുകർന്നും മലയാളികളോടു നമസ്തേ പറഞ്ഞും ന്യൂസിലൻഡ് പ്രധാനമന്ത്രി ജോൺ ഫിലിപ്പ് കീ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെർമിനൽ സന്ദർശിക്കാനെത്തിയ ജോൺ കീ, കേരളത്തിലെത്താനായതിൽ താൻ അതിയായി സന്തോഷിക്കുന്നുവെന്നു പറഞ്ഞു.

ഇന്നലെ വൈകുന്നേരം 5.10ന് ഡൽഹിയിൽനിന്നു റോയൽ ന്യൂസിലൻഡ് എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ എത്തിയ ന്യൂസിലൻഡ് പ്രധാനമന്ത്രിയെ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള, സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ, ഡയറക്ടർ എ.സി.കെ. നായർ, എക്സിക്യൂട്ടീവ് ഡയറക്ടർ എ.എം. ഷബീർ തുടങ്ങിയവർ . ഏലയ്ക്കാമാലയണിയിച്ചു സ്വീകരിച്ചു.

അന്തിമഘട്ട നിർമാണം നടക്കുന്ന വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെർമിനൽ (ടി–3) അദ്ദേഹം സന്ദർശിച്ചു. ടെർമിനലിൽ ബാഗേജ് കൈകാര്യം ചെയ്യുന്നതിനു കൺവെയർ ബെൽറ്റുകളും എക്സ് റേ യന്ത്രങ്ങളും മറ്റ് അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിരിക്കുന്ന ന്യൂസിലൻഡ് കമ്പനിയായ ഗ്ലൈഡ്പാത്തിന്റെ ക്ഷണം സ്വീകരിച്ചാണു ജോൺകീ എത്തിയത്. ഇവിടെ സ്‌ഥാപിച്ചിരിക്കുന്ന ഇൻലൈൻ ബാഗേജ് ഹാൻഡ്ലിംഗ് സംവിധാനത്തെക്കുറിച്ച് വി.ജെ. കുര്യനും ഗ്ലൈഡ്പാത്ത് ചെയർമാൻ കെൻ സ്റ്റീവൻസണും ജോൺ കീയോടു വിശദീകരിച്ചു.

കേരളത്തിന്റെ സാംസ്കാരികത്തനിമയുടെ പ്രതീകമായി നെറ്റിപ്പട്ടം കെട്ടിയ ആനയുടെ മരത്തിൽ തീർത്ത ശില്പം ന്യൂസിലൻഡ് പ്രധാനമന്ത്രിക്കു വി.ജെ. കുര്യൻ കൈമാറി. ആറന്മുള കണ്ണാടിയാണു ജോൺ കീയുടെ പത്നി ബ്രൊണാഹ് കീയ്ക്കു സമ്മാനമായി നൽകിയത്.

ഇന്ത്യയിലെ ന്യൂസിലൻഡ് ഹൈക്കമ്മീഷണർ ഗ്രേയം മോർട്ടൻ, ന്യൂസിലൻഡിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജീവ് കോലി, ന്യൂസിലൻഡ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലം, അവിടുത്തെ വ്യവസായ, വാണിജ്യ, നയതന്ത്ര രംഗങ്ങളിലെ പ്രമുഖർ, മാധ്യമപ്രവർത്തകർ എന്നിവർ ഉൾപ്പടെ 81 അംഗ പ്രതിനിധി സംഘം ന്യൂസിലൻഡ് പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. 6.30ന് ജോൺ കീയും സംഘവും ഇന്തോനേഷ്യയിലേക്കു പുറപ്പെട്ടു.